സൗദി അറേബ്യയില്‍ കള്ളപ്പണം വെളുപ്പിക്കല്‍;പിടിയിലായവർക്ക് 20 വര്‍ഷം ജയില്‍ ശിക്ഷയും 500,000 പിഴയും

saudiii money

റിയാദ്: സൗദി അറേബ്യയില്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പിടിയിലായ അഞ്ച് പ്രതികള്‍ക്ക് 20 വര്‍ഷം ജയില്‍ ശിക്ഷയും 500,000 പിഴയും വിധിച്ച് കോടതി. കള്ളപ്പണം വെളുപ്പിക്കലിലൂടെ പ്രതികള്‍ നേടിയ പണം കണ്ടുകെട്ടാനും ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം പ്രതികളെ നാടുകടത്താനും കോടതി ഉത്തരവില്‍ പറയുന്നു.

സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് സംഭവത്തില്‍ അന്വേഷണം നടത്തിയത്. കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടതായി കണ്ടെത്തിയതോടെയാണ് അഞ്ചുപേരെയും പിടികൂടിയത്. സൗദി പൗരനാണ് വാണിജ്യ സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്തത്. ഈ സ്ഥാപനങ്ങളുടെ പേരില്‍ ബാങ്ക് അക്കൗണ്ടുകള്‍ തുറക്കുകയും പിന്നീട് അത് പ്രവാസികള്‍ക്ക് കൈമാറുകയുമായിരുന്നു. സ്ഥാപനങ്ങളുടെ പേരിലാണ് ഇവര്‍ പണമിടപാടുകള്‍ നടത്തിയിരുന്നത്.

ഈ ബാങ്ക് അക്കൗണ്ടുകളില്‍ വന്‍തുക നിക്ഷേപിച്ച പ്രവാസികള്‍ പിന്നീട് ഇത് സൗദി അറേബ്യയ്ക്ക് പുറത്തേക്ക് കൈമാറ്റം ചെയ്യുകയായിരുന്നു. ഫണ്ടിന്റെ സ്രോതസ്സ് പരിശോധിച്ചപ്പോള്‍ ഇവ അനധികൃതമാണെന്ന് കണ്ടെത്തി. സത്യം മറച്ചു വെച്ച പ്രതികള്‍ നിയമാനുസൃത സ്രോതസ്സില്‍ നിന്നാണെന്ന് തെറ്റിദ്ധരിപ്പിക്കാനും ശ്രമിച്ചു. പിടിയിലായ പ്രതികളെ കോടതിയില്‍ വിചാരണ ചെയ്ത ശേഷമാണ് ഉത്തരവിട്ടത്.

Top