കള്ളപ്പണം വെളുപ്പിക്കൽ: സമീർ വാങ്കഡെക്ക് എതിരെ ഇ.ഡി കേസ്

2021ൽ ആഡംബര കപ്പലിൽ ലഹരിപ്പാർട്ടി ആരോപിച്ച് നടൻ ഷാറുഖ് ഖാന്റെ മകൻ ആര്യൻ ഖാനെ അറസ്റ്റ് ചെയ്ത ശേഷം കേസ് ഒത്തുതീർപ്പാക്കാൻ കുടുംബാംഗങ്ങളിൽ നിന്ന് 25 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണത്തിൽ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) മുൻ സോണൽ ഡയറക്ടർ സമീർ വാങ്കഡെക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കള്ളപ്പണം വെളുപ്പിക്കലിനു കേസെടുത്തു. കേസിനെതിരെ സമീർ വാങ്കഡെ ബോംബെ ഹൈക്കോടതിയെ സമീപിച്ചു.

ഇതുസംബന്ധിച്ച കൈക്കൂലിക്കേസിൽ സിബിഐ റജിസ്റ്റർ ചെയ്ത എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി. കള്ളപ്പണക്കേസ് എടുത്തിരിക്കുന്നത്. 2021 ഒക്ടോബർ രണ്ടിന് രാത്രിയാണ് മുംബൈ തീരത്ത് സമീർ വാങ്കഡെയുടെ സംഘം കപ്പലിൽ റെയ്ഡ് നടത്തി ആര്യൻ ഉൾപ്പെടെ 17 പേരെ അറസ്റ്റ് ചെയ്തത്. 26 ദിവസത്തിന് ശേഷം ബോംബെ ഹൈക്കോടതി ആര്യനെ ജാമ്യത്തിൽ വിട്ടു. പിന്നീട് കേസ് അന്വേഷിച്ച മറ്റൊരു എൻസിബി സംഘം മതിയായ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി കുറ്റപത്രത്തിൽ നിന്ന് ആര്യനെ ഒഴിവാക്കി.

ജനശ്രദ്ധയും വാർത്താപ്രാധാന്യവുമുള്ള കേസുകൾ സൃഷ്ടിച്ച് തന്റെ പ്രശസ്തിയും പ്രതിഛായയും വർധിപ്പിക്കാൻ സമീർ വാങ്കഡെ ശ്രമിക്കുകയായിരുന്നു എന്ന ആരോപണം പിന്നീട് സജീവമായി. പിന്നാക്ക ക്വോട്ടയിൽ സിവിൽ സർവീസിൽ കയറിയത് വ്യാജ ജനന സർട്ടിഫിക്കറ്റ് ഉണ്ടാക്കിയാണെന്ന് അന്നു മന്ത്രിയായിരുന്ന നവാബ് മാലിക് ഉയർത്തിയ ആരോപണവും വാങ്കഡെക്കു തിരിച്ചടിയായിരുന്നു.

 

Top