കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് നേരിട്ട് പങ്കുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

ഡല്‍ഹി: 200 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് നേരിട്ട് പങ്കുണ്ടെന്ന് ഡല്‍ഹി ഹൈക്കോടതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റിപ്പോര്‍ട്ട്. കേസില്‍ കുറ്റവാളിയായ സുകേഷ് ചന്ദ്രശേഖറിന്റെ വരുമാനം കൈവശം വയ്ക്കുന്നതിലും ഉപയോഗിച്ചതിലും നടിക്ക് ബോധപൂര്‍വം പങ്കുണ്ടെന്നാണ് കണ്ടെത്തല്‍.

‘ജാക്വിലിന്‍ ഫെര്‍ണാണ്ടസ് സത്യം മറച്ചുവച്ചു. ചന്ദ്രശേഖറിന്റെ അറസ്റ്റിന് ശേഷം അവര്‍ ഫോണില്‍ നിന്ന് മുഴുവന്‍ വിവരങ്ങളും നീക്കം ചെയ്തു. തെളിവുകള്‍ നശിപ്പിക്കാന്‍ അവര്‍ സഹപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. കുറ്റകൃത്യത്തില്‍ നിന്നുള്ള വരുമാനം അവര്‍ ആസ്വദിക്കുകയും ഉപയോഗിക്കുകയും കൈവശം വയ്ക്കുകയും ചെയ്തിരുന്നെന്നത് സംശയാതീതമായി തെളിഞ്ഞു. പ്രതി ചന്ദ്രശേഖറിന്റെ കുറ്റകൃത്യത്തിന്റെ വരുമാനം കൈവശം വയ്ക്കുന്നതിലും ഉപയോഗിച്ചതിലും ഫെര്‍ണാണ്ടസ് ബോധപൂര്‍വം പങ്കാളിയാണെന്ന് തെളിയിക്കപ്പെടുന്നു’. ജാക്വിലിനെതിരായ ഇഡി റിപ്പോര്‍ട്ടില്‍ പറയുന്നു.

ചന്ദ്രശേഖര്‍ ഉള്‍പ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ തനിക്കെതിരായ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി നല്‍കിയ അപേക്ഷയ്ക്ക് മറുപടിയായി സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇഡിയുടെ വാദം. ചന്ദ്രശേഖറുമായുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള സത്യം ഫെര്‍ണാണ്ടസ് ഒരിക്കലും വെളിപ്പെടുത്തിയിട്ടില്ലെന്നും തെളിവുകള്‍ നേരിടുന്നതുവരെ എല്ലായ്പ്പോഴും വസ്തുതകള്‍ മറച്ചുവെച്ചുവെന്നും ഇഡി മറുപടിയില്‍ അവകാശപ്പെട്ടു.

Top