കുഴല്‍പ്പണ കേസിലെ എട്ട് പ്രതികളെ ജയിലില്‍ ചോദ്യം ചെയ്യുന്നു

തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണ കേസിലെ എട്ട് പ്രതികളെ ജയിലില്‍ ചോദ്യം ചെയ്യുന്നു. വിയ്യൂര്‍ ജില്ലാ ജയിലിലാണ് ചോദ്യം ചെയ്യല്‍. എട്ട് പ്രതികളെയും ഒന്നിച്ചിരുത്തിയാണ് ചോദ്യം ചെയ്യുന്നത്. കവര്‍ച്ചാ പണം ഒളിപ്പിച്ചതെവിടെയെന്ന് കണ്ടെത്തുന്നതാണ് ലക്ഷ്യം. പ്രതികളായ രഞ്ജിത്, മാര്‍ട്ടിന്‍, മുഹമ്മദ് അലി തുടങ്ങി എട്ട് പേരെയാണ് ചോദ്യം ചെയ്യുന്നത്.

അതേസമയം, കേസില്‍ ഒളിവിലുളള 15-ാം പ്രതിയായ ഷിഗിലിനായി അന്വേഷണം കര്‍ണാടകത്തിലേക്ക് നീളുകയാണ്. കണ്ണൂര്‍ സ്വദേശിയായ ഷിഗിലിനെ പിടികൂടാന്‍ അന്വേഷണ സംഘം കര്‍ണാടക പൊലീസിന്റെ സഹായം തേടിയിരിക്കുകയാണ്. കേസില്‍ ആകെ 21 പ്രതികളാണുളളത്. ഇതില്‍ 20 പേരെ അറസ്റ്റ് ചെയ്തു.

എന്നാല്‍ മാസം രണ്ട് ആയിട്ടും ഷിഗിലിനെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ഷിഗില്‍ കര്‍ണാടകത്തിലുണ്ടെന്ന വിവരം കിട്ടിയതിനെ തുടര്‍ന്നാണ് അന്വേഷണ സംഘം കര്‍ണാകട പൊലീസിന്റെ സഹായം തേടിയത്. ബംഗളൂരുവില്‍ പലയിടത്തായി കാറില്‍ കറങ്ങി നടക്കുന്നതായി വിവരം ലഭിച്ചു.

ഒപ്പം മൂന്ന് യുവാക്കളുമുണ്ട്. രാത്രി താമസം ആശ്രമങ്ങള്‍ കേന്ദ്രീകരിച്ചെന്നും കണ്ടെത്തി. ഷിഗിലിന്റ പക്കലുള്ളത് കവര്‍ച്ചാ പണത്തിലെ പത്ത് ലക്ഷം രൂപയാണ്. കവര്‍ച്ചാ പണമായ മൂന്നരകോടിയില്‍ രണ്ട് കോടി 10 ലക്ഷം രൂപ കൂടി ഇനിയും കണ്ടെടുക്കാനുണ്ട്. കൊവിഡിനെ തുടര്‍ന്ന് പ്രതികളെ കസ്റ്റഡിയില്‍ കിട്ടാതിരിന്നതിനാല്‍ വിശദമായ ചോദ്യം ചെയ്യല്‍ നടന്നിരുന്നില്ല.

ഈ സാഹചര്യത്തിലാണ് അന്വേഷണ സംഘം വിയ്യൂര്‍ ജയിലിലെത്തി എട്ട് പ്രതികളെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്തത്. രഞ്ജിത്, മാര്‍ട്ടിന്‍, മുഹമ്മദ് അലി തുടങ്ങി എട്ട് പേരെയാണ് ചോദ്യം ചെയ്തത്. നേരത്തെ കണ്ണൂര്‍ കോഴിക്കോട് ജില്ലകളില്‍ പ്രതികളുടെയും സൂഹൃത്തുക്കളുടെയും വീടുകളില്‍ റെയ്ഡ് നടത്തിയെങ്കിലും പണം കണ്ടെടുക്കാന്‍ കഴിഞ്ഞില്ല.

റെയ്ഡിന്റെ വിവരം പൊലീസില്‍ നിന്ന് തന്നെ ചോര്‍ന്നതായി സംശയമുണ്ട്.
അതേസമയം കുഴല്‍പണകേസില്‍ കെ സുരേന്ദ്രന് വേണ്ടി പ്രതിരോധം തീര്‍ത്ത് കൂടുതല്‍ ബിജെപി നേതാക്കള്‍ രംഗത്തെത്തി. കേസിനെ വരും ദിവസങ്ങളില്‍ രാഷ്ട്രീയമായി നേരിടാന്‍ തന്നെയാണ് ബിജെപിയുടെ തീരുമാനം. കൊടകര കേസിന്റെ തിരക്കഥ തയ്യാറാക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാണ് ബിജെപി കുറ്റപ്പെടുത്തി.

 

Top