തിങ്കളാഴ്ച മുതല്‍ പാചകവാതക ടാങ്കര്‍ ലോറികളുടെ അനിശ്ചിതകാല സമരം

ചെന്നൈ: തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല സമരം നടത്താനുള്ള തീരുമാനവുമായി പാചകവാതക ടാങ്കര്‍ ലോറികള്‍. നാമക്കല്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തെന്നിന്ത്യന്‍ ബള്‍ക് എല്‍.പി.ജി ടാങ്കര്‍ ലോറിയുടമ സംഘമാണ് സര്‍വ്വീസുകള്‍ നിര്‍ത്തി വയ്ക്കും എന്ന് അറിയിച്ചത്. തമിഴ്‌നാട്, കേരളം, ആന്ധ്ര, കര്‍ണാടക, പുതുച്ചേരി സംസ്ഥാനങ്ങളിലായി മൊത്തം 4500 ടാങ്കര്‍ ലോറികളാണ് സര്‍വിസ് നടത്തുന്നത്. ഭാരത് പെട്രോളിയം, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ കമ്പനികള്ില്‍ നിന്ന് സിലിണ്ടറുകളില്‍ വാതകം നിറക്കുന്ന ബോട്ട്‌ലിങ് പ്ലാന്റുകളിലേക്ക് പാചകവാതകം എത്തിക്കുന്ന ടാങ്കര്‍ ലോറികളാണ് നിര്‍ത്തിയിടുക.

പൊതുമേഖല എണ്ണ-പാചകവാതക കമ്പനികളുമായി ഈയിടെയാണ് ടാങ്കര്‍ ലോറി ഉടമകള്‍ വാടക കരാര്‍ പുതുക്കിയത്. 3800 ടാങ്കര്‍ ലോറികള്‍ക്കു മാത്രമാണ് കരാര്‍ ഒപ്പിട്ടത്. ഒഴിവാക്കപ്പെട്ട 700 ലോറികളെക്കൂടി കരാറില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ജൂണ്‍ 26ന് എണ്ണക്കമ്പനി പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഏറ്റവും ഒടുവില്‍ 126 ടാങ്കര്‍ ലോറികളെ കരാറിലുള്‍പ്പെടുത്താമെന്ന് അറിയിച്ചുവെങ്കിലും ലോറിയുടമ സംഘം സമരത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. ലോറികള്‍ ജൂലൈ ഒന്നിന് രാവിലെ ആറു മണിക്ക് പണിമുടക്ക് ആരംഭിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Top