മാണിയ്ക്ക് ശേഷം മോന്‍സ് ജോസഫാണ് വിപ്പ്; പി.ജെ ജോസഫ്

ഇടുക്കി: കേരള കോണ്‍ഗ്രസ് എം റോഷി അഗസ്റ്റിനാണ് ചീഫ് വിപ്പെന്ന സ്പീക്കറുടെ നിലപാട് തള്ളി പി.ജെ. ജോസഫ്. മാണിയുടെ മരണ ശേഷം മോന്‍സ് ജോസഫാണ് വിപ്പെന്ന് സ്പീക്കറെ അറിയിച്ചിരുന്നു. സ്പീക്കറുടെ കത്ത് ലഭിച്ച ശേഷം മറുപടി നല്‍കുമെന്നും ജോസഫ് പറഞ്ഞു.

നേരത്തേ, അവിശ്വാസ പ്രമേയത്തില്‍ വിപ്പ് ലംഘിച്ചുവെന്ന പരാതിയില്‍ പി.ജെ. ജോസഫിനും മോന്‍സ് ജോസഫിനും സ്പീക്കര്‍ നോട്ടീസ് അയച്ചിരുന്നു. വിപ്പ് ലംഘനത്തിന് ഇരുവരേയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് റോഷി അഗസ്റ്റിന്‍ എം.എല്‍.എ. നല്‍കിയ പരാതിയിലാണ് നോട്ടീസ്.

കേരള കോണ്‍ഗ്രസ് എം ചീഫ് വിപ്പ് എന്ന നിലയിലാണ് റോഷി അഗസ്റ്റിന്‍ സ്പീക്കര്‍ക്ക് പരാതി നല്‍കിയത്. അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള പാര്‍ട്ടി തീരുമാനത്തിന് വിരുദ്ധമായി പി.ജെ. ജോസഫും മോന്‍സ് ജോസഫും സര്‍ക്കാരിനെതിരായി വോട്ട് ചെയ്തിരുന്നു. ഇത് വിപ്പ് ലംഘനമാണെന്നും അതിനാല്‍ രണ്ടു പേരേയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ടാണ് റോഷി അഗസ്റ്റിന്‍ സ്പീക്കര്‍ക്ക് പരാതി നല്‍കിയിരുന്നത്.

അയോഗ്യരാക്കാതിരിക്കാന്‍ എന്തെങ്കിലും കാരണമുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് വിശദീകരിക്കണമെന്ന് സ്പീക്കര്‍ നോട്ടീസില്‍ ആവശ്യപ്പെട്ടു. നടപടിക്ക് മുന്നണി മാറ്റവുമായി ബന്ധമില്ലെന്നും നടപടി എടുത്താല്‍ എം.എല്‍.എമാര്‍ അയോഗ്യരാകുമെന്നും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി.

Top