മോമോ ചലഞ്ച്: മാതാപിതാക്കള്‍ക്ക് മുന്നറിയിപ്പുകളുമായി ഐടി മന്ത്രാലയം

momo-game

ന്യൂഡല്‍ഹി : സമൂഹ മാധ്യമങ്ങളിലൂടെ മോമോ ചലഞ്ച് വ്യാപകമാകുന്ന സാഹചര്യത്തില്‍ മാതാപിതാക്കള്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് ഐടി മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. മോമോ, ബ്ലൂ വെയിന്‍ തുടങ്ങിയ ഗെയിമുകളെക്കുറിച്ച് കുട്ടികളോട് സംസാരിക്കരുതെന്നും ഇത് അവരുടെ താല്‍പര്യം വര്‍ദ്ധിപ്പിക്കുമെന്നും മന്ത്രാലയം പറയുന്നു.

ജീവനു തന്നെ ഹാനികരമാകുന്ന തരത്തിലുള്ള നിരവധി ചലഞ്ചുകളാണ് മോമോ ആവശ്യപ്പെടുന്നത്. ഫെയ്‌സ് ബുക്കില്‍ ആരംഭിച്ച ഗെയിം പിന്നീട് വാട്ട്‌സ് ആപ്പുകളിലേയ്ക്ക് വ്യാപിക്കുകയായിരുന്നു. ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ആളെ വ്യക്തമായിട്ടില്ല. ജാപ്പനീസ് മോമോ പാവകളാണ് ഇത്തരം അക്കൗണ്ടുകളുടെ പ്രൊഫൈല്‍ ചിത്രമായി കാണുന്നത്. ഭീകരമായ ഫോട്ടോകളും വീഡിയോകളും അയക്കാന്‍ ആവശ്യപ്പെട്ട് ചലഞ്ച് ചെയ്യുന്നതാണ് ഇതിന്റെ രീതി. ആളുകളുടെ സ്വകാര്യ വിവരങ്ങളടക്കം തട്ടിയെടുക്കാന്‍ ഇതിലൂടെ ഇവര്‍ക്ക് സാധിക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് ഐടി മന്ത്രാലയം പുറത്തു വിട്ട നിര്‍ദ്ദേശങ്ങളില്‍ പറയുന്നത്. കുട്ടികളുടെ സ്വഭാവത്തിലുണ്ടാകുന്ന മാറ്റങ്ങള്‍, ഓണ്‍ലൈനുകളില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്ന സ്വഭാവം പെട്ടെന്ന് ഉണ്ടാവുക, മറ്റാരെങ്കിലും വരുമ്പോള്‍ കമ്പ്യൂട്ടര്‍ സ്‌ക്രീന്‍ മാറ്റിപ്പിടിക്കുക തുടങ്ങിയ ലക്ഷണങ്ങളെല്ലാം പ്രത്യേകം ശ്രദ്ധിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്.

കുട്ടികളുടെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനായുള്ള സോഫ്റ്റ് വെയറുകള്‍ പ്രയോജനപ്പെടുത്തുക, കുട്ടികളുടെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ കണ്ടാല്‍ കൃത്യമായി വിദഗ്ധരുടെ നിര്‍ദ്ദേശം തേടണമെന്നും മന്ത്രാലയം വ്യക്തമാക്കി.

.കുടുംബത്തില്‍ നിന്നും കൂട്ടുകാരില്‍ നിന്നും പെട്ടെന്ന് അകന്നു പോകുക.
.എപ്പോഴും സങ്കടപ്പെട്ടിരിക്കുക
.ദൈന്യം ദിന കാര്യങ്ങളില്‍ നിന്നും അകലുക
.പെട്ടെന്ന് ദേഷ്യപ്പെടുക
.സാധാരണ വലിയ ഉത്സാഹത്തോടെ ചെയ്തിരുന്ന കാര്യങ്ങളില്‍ താല്‍പര്യം കുറയുക
.ശരീരത്തില്‍ അസാധാരണ മുറിവുകള്‍ പ്രത്യക്ഷപ്പെടുക

ഇക്കാര്യങ്ങള്‍ മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധക്കണമെന്നാണ് മന്ത്രാലയം മുന്നോട്ട്‌ വയ്ക്കുന്ന നിര്‍ദ്ദേശങ്ങള്‍.

Top