മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ ഇന്ന് സൗദിയില്‍ പ്രദര്‍ശനത്തിന് എത്തും

മോഹന്‍ലാലിനെ നായകനാക്കി പൃഥിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ ഇന്ന് സൗദി അറേബ്യയില്‍ പ്രദര്‍ശനത്തിനെത്തും. ജിദ്ദയില്‍ മൂന്നര പതിറ്റാണ്ടിന് ശേഷമാണ് ഒരു മലയാള ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്. അതിനാല്‍ ജിദ്ദയില്‍ പ്രദര്‍ശനത്തിന് എത്തുന്ന ആദ്യ മലയാള ചിത്രം എന്ന പേരും ഇനി ലൂസിഫറിന് സ്വന്തം.

മോഹന്‍ലാലിന്റെ ലൂസിഫറിനായി പ്രവാസി മലയാളികള്‍ ഏറെ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. ജിദ്ദയിലെ റെഡ് സീ മാളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ദിവസം മൂന്ന്‌ പ്രദര്‍ശനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. രാവിലെ 9:30 നും ഉച്ചയ്ക്ക് ഒരുമണിക്കും രാത്രി 10:30 നുമാണ് പ്രദര്‍ശനങ്ങള്‍. 175 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. അറബിക്, ഇംഗ്ലീഷ് ഭാഷകളില്‍ സംഭാഷണങ്ങളുടെ സബ് ടൈറ്റിലുകളും ഉണ്ടാകും. റിയാദിലെ തീയറ്ററുകളിലും ചിത്രം പ്രദര്‍ശനത്തിനെത്തും.

മാര്‍ച്ച് 28നാണ് ചിത്രം റിലീസ് ചെയ്തത്. ബിഗ്ബഡ്ജറ്റ് ചിത്രമായ ലൂസിഫര്‍ ലോകവ്യാപകമായി 3079 സ്‌ക്രീനുകളിലാണ് പ്രദര്‍ശനത്തിന് എത്തിയത്. ഇന്ത്യയിലെ തിയറ്ററുകളില്‍ നിന്നും മാത്രം ആദ്യ ദിനം ലഭിച്ചത് 12 കോടിയായിരുന്നു.

മുരളി ഗോപിയുടെ തിരക്കഥയില്‍ പുറത്തിറങ്ങിയ ലൂസിഫറില്‍ സ്റ്റീഫന്‍ നെടുംപള്ളി എന്ന രാഷ്ട്രീയപ്രവര്‍ത്തകനായാണ് മോഹന്‍ലാല്‍ എത്തിയത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിച്ചത്.

ബോളിവുഡ് താരം വിവേക് ഒബ്റോയി,ഇന്ദ്രജിത്ത് സുകുമാരന്‍, ടൊവിനോ, ഫാസില്‍, മഞ്ജുവാര്യര്‍,മംമ്ത, ജോണ്‍ വിജയ് തുടങ്ങി വന്‍ താരനിരയാണ് ലൂസിഫറില്‍ അണിനിരന്നത്. ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് ദീപക് ദേവാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം സുജിത്ത് വാസുദേവ്.

Top