ഇച്ചാക്കയ്ക്ക് ജന്മദിനാംശസകളുമായി പ്രിയപ്പെട്ട മോഹന്‍ലാല്‍

മ്മൂട്ടിക്ക് ജന്മദിന ആശംസ അറിയിച്ചുകൊണ്ട് പ്രിയപ്പെട്ട മോഹന്‍ലാല്‍. ‘പ്രിയപ്പെട്ട ഇച്ചാക്ക ജന്മദിനാശംസകള്‍. ഈ ദിവസം എനിക്കും ആഘോഷിക്കാനുള്ളതാണ്. കാരണം ഇതെന്റെ കൂടി ജ്യേഷ്ഠസഹോദരന്റെ പിറന്നാളാണ്. സഹോദര നിര്‍വിശേഷമായ വാത്സല്യം കൊണ്ട്, ജ്യേഷ്ഠതുല്യമായ കരുതല്‍ കൊണ്ട്, ജീവിതത്തിലെയും പ്രൊഫഷണല്‍ ജീവിതത്തിലെയും എല്ലാ ഉയര്‍ച്ച-താഴ്ചകളിലും സങ്കടത്തിലും സന്തോഷത്തിലും താങ്ങായി ഒപ്പം നില്‍ക്കുന്ന ആളാണ് മമ്മൂക്ക.

അദ്ദേഹത്തിന്റെ ജന്മനാള്‍ ഞാനുമെന്റെ കുടുംബവും ഒപ്പം ആഘോഷിക്കും. ഇതുപോലൊരു പ്രതിഭക്കൊപ്പം ജീവിക്കാനാവുന്നു എന്നത് തന്നെ സുകൃതം. അഭിനയത്തില്‍ തന്റേതായ ശൈലി കൊണ്ട് വേറിട്ട വ്യക്തിമുദ്ര പതിപ്പിച്ച ഇച്ചാക്കക്കൊപ്പം എന്റെയും പേര് വായിക്കപ്പെടുന്നു എന്നത് ഏറെ സന്തോഷം.

നാല് പതിറ്റാണ്ടിനിടെ ഞങ്ങള്‍ ഒന്നിച്ചത് 53 സിനിമകളില്‍, ഒന്നിച്ച് നിര്‍മിച്ചത് അഞ്ച് സിനിമകളില്‍. ഇതൊക്കെ വിസ്മയമെന്നേ കരുതാനാവൂ. ലോകത്തൊരു സിനിമയിലും ഇത്തരമൊരു ചലച്ചിത്രക്കൂട്ടായ്മ ഉണ്ടായിക്കാണില്ല. ചെയ്യാനിരിക്കുന്ന വേഷങ്ങള്‍ ചെയ്തവയേക്കാള്‍ മനോഹരം.ഇച്ചാക്കയില്‍ നിന്നും ഇനിയും മലയാളസിനിമയ്ക്കും ഇന്ത്യന്‍ സിനിമയ്ക്ക് തന്നെയും കൂടുതല്‍ നല്ല കഥാപാത്രങ്ങളും മികച്ച സിനിമകളും ലഭിക്കട്ടെയെന്ന് ആശംസിക്കുന്നു. ബഹുമതികളുടെ ആകാശങ്ങളില്‍ ഇനിയും ഏറെ ഇടം കിട്ടട്ടെയെന്നും ഇനിയും ഞങ്ങള്‍ക്കൊന്നിക്കാവുന്ന സിനിമകള്‍ ഉണ്ടാകട്ടെ എന്നും ആഗ്രഹിക്കുന്നു….’ സ്നേഹത്തിന്റെ മധുരം ചാലിച്ച് പിറന്നാള്‍ ഉമ്മ പകര്‍ന്നുകൊണ്ട് മോഹന്‍ലാല്‍ ആശംസ വീഡിയോയില്‍ പറഞ്ഞു.

മമ്മൂട്ടിയോടൊപ്പമുള്ള ജീവിതാനുഭവങ്ങള്‍ പങ്കുവച്ച് മോഹന്‍ലാല്‍

മമ്മൂട്ടിയുടെ സിനിമ ജീവിതത്തെയും കുടുംബത്തിനോടുള്ള അദ്ദേഹത്തിന്റെ അതിരില്ലാത്ത സ്നേഹത്തിനെയും അടുത്തറിഞ്ഞ് നിന്ന് മനസിലാക്കിയ ലാലേട്ടന്‍. ഓരോ നിമിഷവും കഠിനാധ്വാനം ചെയ്ത് സിനിമയ്ക്കായി ജീവിക്കുന്ന മനുഷ്യന്‍, കോംപ്രമൈസ് ചെയ്തത് കുടുംബത്തിന് വേണ്ടി മാത്രമാണ്… മമ്മൂട്ടിയുടെ പിറന്നാളോടനുബന്ധിച്ച് മോഹന്‍ലാല്‍ പറഞ്ഞ വാക്കുകള്‍.’ദുല്‍ഖര്‍ സല്‍മാന്‍ ജനിച്ച കാലത്ത് മമ്മൂക്കയ്ക്ക് ചെന്നൈയില്‍ നിന്നുതിരിയാന്‍ സമയമില്ലാത്തത്ര തിരക്കാണ്. സെറ്റില്‍ നിന്നു സെറ്റിലേക്കുള്ള യാത്രകള്‍. ഇന്നത്തെപ്പോലെയല്ല അന്നു സിനിമ. പലപ്പോഴും മാസത്തിലൊരിക്കല്‍ നാട്ടിലെത്തുകതന്നെ പ്രയാസം. ഒരിക്കല്‍ രാത്രി കൊച്ചിയിലെ വീട്ടിലെത്തി രാവിലെ ചെന്നൈയിലേക്കു തിരിച്ചുപോയി. അത്തവണ വന്നപ്പോള്‍ ചെമ്പില്‍ പോയി ബാപ്പയെ കണ്ടില്ല. കുറച്ചു ദിവസത്തിനു ശേഷം ബാപ്പ വിളിച്ചപ്പോള്‍ എന്താണു വരാതിരുന്നതെന്നു ചോദിച്ചു. മമ്മൂക്ക പറഞ്ഞു, ‘മോനെ കാണാന്‍ വല്ലാത്ത തിടുക്കമായി. അതുകൊണ്ട് ഓടിവന്നു കണ്ടു തിരിച്ചുപോന്നതാണ്. ഉടനെ വീണ്ടും വരാം.’ ബാപ്പ തിരിച്ചു ചോദിച്ചു: ‘ചെമ്പിലുള്ള ഉമ്മയ്ക്കും ബാപ്പയ്ക്കും ഇതുപോലെ മോനെ കാണാന്‍ തിടുക്കം കാണില്ലേ?’ഇതു മമ്മൂക്ക തന്നെ പറഞ്ഞതാണ്. വല്ലാത്തൊരു വാത്സല്യമാണിത്.

അതനുഭവിക്കാനും അതേ അര്‍ഥത്തില്‍ ജീവിതത്തില്‍ പകര്‍ത്താനും കഴിയുന്നത് അതിലും വലിയ ഭാഗ്യം. ബാപ്പയുടെ അതേ വാത്സല്യം ജീവിതത്തില്‍ പകര്‍ത്തിയ മകനാണു മമ്മൂക്ക. ഏതു തിരക്കിനിടയിലും അദ്ദേഹം കുടുംബവുമായി ചേര്‍ന്നുനിന്നു. സിനിമയില്‍ അദ്ദേഹം കോംപ്രമൈസ് ചെയ്തത് ഇതിനു വേണ്ടി മാത്രമാണ്. പലപ്പോഴും ഈ വാത്സല്യം അടുത്തുനിന്നു കണ്ട ആളാണു ഞാന്‍. അതില്‍ കുറച്ചു വാത്സല്യം എനിക്കും കുടുംബത്തിനും കിട്ടിയിട്ടുണ്ട്.എന്റെ മകളുടെ പുസ്തകം വായിച്ച ശേഷം ദുല്‍ഖര്‍ സല്‍മാന്‍ എഴുതിയ കുറിപ്പിന്റെ അവസാനം കുറിച്ചത് സ്വന്തം ചാലു ചേട്ടന്‍ എന്നാണ്. എന്റെ മകളെ സ്വന്തം അനിയത്തിയായി ഇപ്പോഴും അവര്‍ക്കു തോന്നുന്നു എന്നത് മമ്മൂക്ക പകര്‍ന്നു നല്‍കിയ വാത്സല്യത്തിന്റെ തുടര്‍ച്ചയാണ്. പ്രണവും ദുല്‍ഖറുമെല്ലാം അടുത്തറിയുന്നു എന്നതിലും വലിയ സന്തോഷം!

ഞാന്‍ മമ്മൂക്കയെ പണ്ടേ വിളിക്കാറ് ഇച്ചാക്ക എന്നാണ്. അദ്ദേഹത്തിന്റെ സഹോദരങ്ങള്‍ വിളിക്കുന്ന പേരു തന്നെ ഞാനും വിളിച്ചു. കല്യാണം കഴിഞ്ഞപ്പോള്‍ ചേച്ചിയെ ‘ബാബി’ എന്നും. പലപ്പോഴും ഞാന്‍ ജീവിതം കണ്ടത് ഈ ഇച്ചാക്കയിലൂടെയാണ്. ഒരുപാട് അച്ചടക്കവും ചിട്ടയുമുള്ള ഒരു ജ്യേഷ്ഠനും അതൊന്നുമില്ലാത്ത അനിയനുമാണ് ഞങ്ങളെന്നു പറയാം. പണ്ടുമുതലേ എത്ര സ്വാദിഷ്ടമായ ഭക്ഷണമായാലും ആവശ്യത്തിനു മാത്രമേ ഇച്ചാക്ക കഴിക്കൂ. ആരു നിര്‍ബന്ധിച്ചാലും വേണ്ടാത്തത് കഴിക്കില്ല. ഞാനോ, കൂടെയുള്ളവര്‍ സ്‌നേഹപൂര്‍വം നിര്‍ബന്ധിച്ചാല്‍ അളവില്ലാതെ എന്തും കഴിക്കും. ഒരിക്കല്‍പ്പോലും എന്നെ ഉപദേശിച്ചിട്ടില്ല. ഉപദേശിച്ചിട്ട് കാര്യമില്ലെന്നു തോന്നിക്കാണും. ഒരിക്കല്‍പോലും സിനിമ നന്നായെന്നോ ചീത്തയായെന്നോ ഞങ്ങള്‍ പരസ്പരം പറഞ്ഞിട്ടില്ല. പക്ഷേ, എന്നോട് പറയാനായി സുഹൃത്തുക്കളോടു പറയാറുണ്ട്.

ഇത്രയേറെ വൈകാരികമായി പ്രതികരിക്കുന്ന ആളെയും ഞാന്‍ കണ്ടിട്ടില്ല. പെട്ടെന്നു സങ്കടം വരും, ചിലപ്പോള്‍ കരയും, അതിലും വേഗം ദേഷ്യവും വരും. 50 വര്‍ഷത്തിനിടയില്‍ ഒരിക്കല്‍പോലും എന്തെങ്കിലും ദേഷ്യം മനസ്സില്‍ വച്ചുകൊണ്ടിരുന്നതായി അറിയില്ല. ഉടന്‍ പൊട്ടിത്തെറിച്ചു തീരുന്ന വളരെ സാധാരണമായൊരു മനസാണ്. എന്റെ ജീവിതത്തില്‍ വീഴ്ചകളും ഉയര്‍ച്ചകളുമുണ്ടായിട്ടുണ്ട്. സാധാരണ നിലയില്‍ വീഴ്ചകളുടെ സമയത്തു കൂടെ നില്‍ക്കുന്നവര്‍ കുറവാകും. ഇച്ചാക്ക എന്നും ഒരേ മനസ്സോടെയാണു പെരുമാറിയത്.

ചെന്നൈയില്‍ ജീവിച്ച സമയത്ത് മിക്ക ദിവസവും കാണും. ഇച്ചാക്ക ഡ്രൈവ് ചെയ്യുന്ന കാറില്‍ ഇരിക്കാന്‍ എനിക്ക് പേടിയായിരുന്നു. നന്നായി ഡ്രൈവ് ചെയ്യും. പക്ഷേ എനിക്കിഷ്ടം ഡ്രൈവര്‍ ഓടിക്കുന്നതാണ്. മിക്കപ്പോഴും പോകുമ്പോള്‍ എന്നെയും വിളിക്കും. ഞാന്‍ പോകില്ല. അന്നു രണ്ടുപേരും തുടക്കക്കാരായ കുട്ടികളായിരുന്നു. പിന്നീട് വലിയ കുട്ടികളായതോടെ ഞങ്ങള്‍ വേര്‍പിരിഞ്ഞു. ഇച്ചാക്ക കൊച്ചിയിലും ഞാന്‍ ചെന്നൈയിലും തിരുവനന്തപുരത്തുമായി. അതോടെ കാണുന്നതും കുറഞ്ഞു. ഇത് അടുപ്പം കുറയാന്‍ ഇടയാക്കിയെന്നല്ല, എന്നാലും ദിവസേനയുള്ള കാര്യങ്ങള്‍ അറിയാതായി. ഒരേ വീട്ടില്‍ ജനിച്ച സഹോദരന്മാരായാല്‍പ്പോലും അങ്ങനെയാണല്ലോ. വിളിക്കുമ്പോള്‍ പുതിയ സിനിമകളെക്കുറിച്ചു പറയും. എന്നോടും ചോദിക്കും.ഇച്ചാക്ക കഠിനാധ്വാനത്തിലൂടെ നടനാകാന്‍ വേണ്ടി മാത്രം ജീവിച്ചയാളാണ്. ഓരോ നിമിഷവും കഠിനാധ്വാനം ചെയ്യുന്നു. ഞാന്‍ സൗഹൃദങ്ങളിലൂടെ നടനായി പോയ ഒരാളാണ്. ഞാനറിയാതെ ഇവിടെ എത്തിപ്പെട്ട ഒരാള്‍.

എനിക്കിപ്പോഴും മമ്മൂട്ടിയെന്ന നടന്റെ ജീവിതവും അഭിനയവും അത്ഭുതമാണ്. സിനിമകള്‍ കണ്ടും പഠിച്ചും ജീവിക്കുന്ന ഒരാള്‍. ഇതുപോലെ സ്വന്തം ജീവിതം രൂപപ്പെടുത്തിയെടുത്തൊരു നടനെയും ഞാന്‍ കണ്ടിട്ടില്ല. എന്നാല്‍, 50 വര്‍ഷം മുന്‍പുള്ള അതേ മനസ്സോടെയാണു ഇച്ചാക്ക ഇന്നും ജീവിക്കുന്നത്.ഒരു കാര്യം എനിക്കുറപ്പാണ്. എല്ലാ മത്സരങ്ങള്‍ക്കും ബഹളങ്ങള്‍ക്കും അവസാനം കൂടെ നില്‍ക്കുന്ന മുതിര്‍ന്ന ഒരാളുണ്ടെന്നത് നല്‍കുന്ന സുരക്ഷിതത്വബോധം ചെറുതല്ല. എന്നെ ചേര്‍ത്ത് നിര്‍ത്തിയ ഒരാളല്ല, അകലെനിന്ന് ഏട്ടനെന്ന മനസ്സോടെ എന്നെ നോക്കിനിന്ന ഒരാളാണ് ഇച്ചാക്ക.

സ്‌കൂളില്‍ പോകുമ്പോള്‍ ചേട്ടനും കൂടെയുണ്ടെങ്കില്‍ തോന്നുന്നൊരു ധൈര്യമുണ്ടല്ലോ അതുതന്നെയാണു പലപ്പോഴും തോന്നിയിട്ടുള്ളത്.നിറഞ്ഞു തുളുമ്പിപ്പോകാതെ 50 വര്‍ഷത്തോളം നിറവോടെ കലാരംഗത്തു നില്‍ക്കുക എന്നതു ചെറിയ കാര്യമല്ല. ചിട്ടയോടെ ജീവിതവും സിനിമയും കുടുംബവുമെല്ലാം ഇച്ചാക്ക കെട്ടിപ്പടുത്തു. അതേ പാഠം കുട്ടികള്‍ക്കും നല്‍കി.ഇച്ചാക്കയുടെ ഏറ്റവും വലിയ ഹിറ്റ് സിനിമ കുടുംബമാണെന്നു പറയാറുണ്ട്. ഇന്നും കുറച്ചുമാറി ആ വാത്സല്യത്തിന്റെ തണലില്‍ നില്‍ക്കാന്‍ ആഗ്രഹിക്കുന്നൊരു അനുജന്‍ മാത്രമാണു ഞാന്‍. നാളെ ഞാന്‍ എന്താകുമെന്നെനിക്കറിയില്ല. ഇതുതന്നെയാണോ എന്റെ നിയോഗം എന്നും എനിക്കറിയില്ല. പക്ഷേ ഇച്ചാക്കയുടെ നിയോഗം ഒന്നു മാത്രമാണ്. നടന്‍, നടന്‍, നടന്‍. നാളെയും അതിനപ്പുറവും അതു മാത്രമാകും എന്റെ ഇച്ചാക്ക,’ മോഹന്‍ലാല്‍ പറഞ്ഞു.

 

Top