കാപ്പാന്‍: കോപ്പിയടി ആരോപണം തള്ളി മദ്രാസ് ഹൈക്കോടതി; ചിത്രം സെപ്റ്റംബര്‍ 20ന് എത്തും

സൂര്യയും മോഹന്‍ലാലും ഒന്നിക്കുന്ന തമിഴ് ചിത്രം കാപ്പാനെതിരായ കോപ്പിയടി ആരോപണം തള്ളി മദ്രാസ് ഹൈക്കോടതി. പരാതിക്കാരന് എതിരെ മാനനഷ്ടത്തിനു കേസ് നല്‍കുമെന്ന് സംവിധായകന്‍ കെ.വി ആനന്ദ് പറഞ്ഞു.

ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ജോണ്‍ ചാര്‍ലിസ് എന്നയാള്‍ തന്റെ കഥ മോഷ്ടിച്ചുവെന്ന് ആരോപിച്ച് മദ്രാസ് ഹൈക്കോടതിയില്‍ പരാതി നല്‍കുന്നത്.

”കെ വി ആനന്ദിനോട് സാരവേദി എന്ന തന്റെ സിനിമയുടെ കഥ മുമ്പ് പറഞ്ഞിരുന്നുവെന്നാണ് ജോണ്‍ ചാര്‍ലിസ് പറയുന്നത്. എന്നാല്‍ രണ്ട് വര്‍ഷമായി സിനിമ സംബന്ധിച്ച് കെ വി ആനന്ദില്‍ നിന്ന് പ്രതികരണമൊന്നുമുണ്ടായില്ല”.

എന്നാല്‍ കാപ്പാന്റെ ട്രെയിലര്‍ കണ്ടപ്പോഴാണ് തന്റെ കഥ മോഷ്ടിക്കപ്പെട്ടു എന്ന വിവരം അറിയുന്നതെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.

തമിഴ് ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ കാപ്പാന്‍ സംവിധാനം ചെയ്തിരിക്കുന്നത് കെ വി ആനന്ദ് ആണ്. നേരത്തെ പ്രഖ്യാപിച്ചത് പോലതന്നെ
ചിത്രം സെപ്റ്റംബര്‍ 20ന് തന്നെ തിയറ്ററുകളിലെത്തും.

ചിത്രത്തില്‍ പ്രധാനമന്ത്രിയായിട്ടാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. ചന്ദ്രകാന്ത് എന്നാണ് കഥാപാത്രത്തിന്റെ പേര്. പ്രധാനമന്ത്രിയുടെ ബോഡിഗാര്‍ഡിലുള്ള എന്‍എസ്ജി കമാന്‍ഡോ ആയിട്ടാണ് സൂര്യ അഭിനയിക്കുന്നത്.

ആര്യയാണ് ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സയേഷ സൈഗാളാണ് നായിക. ബോമാന്‍ ഇറാനി, സമുദ്രക്കനി, പ്രേം, ശങ്കര്‍ കൃഷ്ണമൂര്‍ത്തി എന്നിവരാണ് മറ്റ് താരങ്ങള്‍. പ്രമുഖ നിര്‍മാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top