‘മലൈകോട്ടൈ വാലിബന്റെ’ ഡിഎന്‍എഫ്ടി റിലീസ് ചെയ്ത് മോഹന്‍ലാല്‍

കൊച്ചി: ലിജോ ജോസ് പെല്ലിശ്ശേരി-മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബന്റെ ഡിഎന്‍എഫ്ടി (ഡീസെന്‍ട്രലൈസ്ഡ് നോണ്‍-ഫണ്‍ജബിള്‍ ടോക്കന്‍) റിലീസ് ചെയ്തു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ശ്രീ മോഹന്‍ലാല്‍, സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി, നിര്‍മ്മാതാക്കളായ ഷിബു ബേബി ജോണ്‍, കൊച്ചുമോന്‍ സെഞ്ച്വറി ഫിലിംസ്, അച്ചു ബേബി ജോണ്‍, യുകെ ആസ്ഥാനമായ ജിപിഎല്‍ മൂവീസ് ഉടമ സുഭാഷ് മാനുവല്‍, രാജേഷ് കൃഷ്ണ എന്നിവര്‍ പങ്കെടുത്തു. 2024 ജനുവരി 25 നാണ് ചിത്രം ിയേറ്ററുകളിക്കെത്തുന്നത്.

ജിപിഎല്‍ മൂവീസാണ് നിലവിലുള്ള കേന്ദ്രീകൃത എന്‍എഫ്ടിക്ക് ബദലായി വികേന്ദ്രീകൃത സാങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുന്നത്. എന്‍എഫ്ടികള്‍ സാധാരണയായി ആസ്തികളുടെ കലാമൂല്യം മാത്രമാണ് കാണുന്നത്. എന്നാല്‍ ഡിഎന്‍എഫ്ടിയില്‍ കലാമൂല്യത്തോടൊപ്പം അതിന് സാമ്പത്തികമൂല്യവും കൈവരുന്നു. സവിശേഷമായ വികേന്ദ്രീകൃത മിന്റിങ് പ്രക്രിയയാണ് ഇതിനായി ഉപയോഗിക്കുന്നത്.

ആഗോള വിനോദ വ്യവസായ മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് ഡിഎന്‍എഫ്ടി തുടക്കം കുറിക്കുമെന്നും സിനിമാ നിര്‍മാണ കമ്പനികള്‍ക്ക് പുതിയ സാമ്പത്തിക സ്രോതസ്സ് തുറന്നു നല്‍കുമെന്നും ജിപിഎല്‍ മൂവീസ് അധികൃതര്‍ വ്യക്തമാക്കി.

ഷിബു ബേബി ജോണ്‍, അച്ചു ബേബി ജോണ്‍ എന്നിവരുടെ നേത്ര്വത്തിലുള്ള ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്‌സ് ലാബ്, വിക്രം മെഹ്റ, സിദ്ധാര്‍ഥ് ആനന്ദ് കുമാര്‍ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

നൂറ്റി മുപ്പതു ദിവസങ്ങളില്‍ രാജസ്ഥാന്‍, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം നടന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് റഫീക്കാണ്. ‘ചുരുളി’ക്ക് ശേഷം മധു നീലകണ്ഠന്‍ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് പ്രശാന്ത് പിള്ളയാണ്. ദീപു ജോസഫ് എഡിറ്റിംഗ് നിര്‍വഹിക്കുന്ന ചിത്രത്തിന്റെ വസ്ത്രാലങ്കാരം റോണക്‌സ് സേവ്യറാണ്.പി ആര്‍ ഓ പ്രതീഷ് ശേഖര്‍.

Top