രാഷ്ട്രീയത്തിലേക്കില്ല; പ്രചരിക്കുന്ന വാര്‍ത്തകളെ പിന്തള്ളി മോഹന്‍ലാല്‍

കൊച്ചി: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോഹന്‍ലാല്‍ ബി.ജെ.പി സ്ഥാനാര്‍ഥിയാകുമെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളെ പിന്തള്ളി താരം തന്നെ രംഗത്ത്. താന്‍ രാഷ്ട്രീയത്തിലേക്കില്ലെന്നാണ് മോഹന്‍ലാല്‍ വ്യക്തമാക്കിയിരിക്കുന്നത്.

‘രാഷ്ട്രീയം എനിക്ക് പറ്റിയതല്ല. ഒരു നടനായി നിലനില്‍ക്കുവാനാണ് എന്നും ആഗ്രഹിച്ചിട്ടുള്ളത്. ഈ പ്രൊഫഷനില്‍ ഉള്ള സ്വാതന്ത്ര്യം ഞാന്‍ ആസ്വദിക്കുന്നുണ്ട്. ധാരാളം ആളുകള്‍ നമ്മളെ ആശ്രയിച്ചിരിക്കുന്ന അവസ്ഥയാണ് രാഷ്ട്രീയത്തില്‍, അതൊട്ടും എളുപ്പമല്ല. മാത്രമല്ല, എനിക്ക് വലുതായി അറിയാത്ത വിഷയവുമാണ് രാഷ്ട്രീയം. അവിടേയ്ക്കു വരാന്‍ താത്പര്യമില്ല’. മോഹന്‍ലാല്‍ പറയുന്നു.

മോഹന്‍ലാലിനെ ലോക്‌സഭാ സീറ്റിലേക്ക് മത്സരിപ്പിക്കാന്‍ ജനതാല്‍പര്യ സര്‍വ്വേ നടത്താന്‍ ആര്‍എസ്എസ് ഒരുങ്ങിയിരുന്നു. തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തില്‍ കുമ്മനം രാജശേഖരന്‍, മോഹന്‍ലാല്‍,കെ സുരേന്ദ്രന്‍ എന്നിവരിലൊരാളെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് ആര്‍എസ്എസ് ആഗ്രഹിച്ചിരുന്നത്. ഇതില്‍ പൊതുജന താല്‍പര്യം അറിയാന്‍ ആര്‍എസ്എസ് സര്‍വ്വേ നടത്താനിരിക്കെയാണ് താരം തന്റെ നിലപാട് അറിയിച്ചിരിക്കുന്നത്.

മോഹന്‍ലാല്‍ മത്സരത്തിനിറങ്ങിയാല്‍ വിജയം ഉറപ്പാണെന്ന റിപ്പോര്‍ട്ടുകളില്‍ ചര്‍ച്ച സജീവമായിരുന്നു. തിരുവനന്തപുരത്ത് വിജയത്തില്‍ കുറഞ്ഞൊന്നും ആഗ്രഹിക്കാത്ത ആര്‍എസ്എസിന്റെ നോട്ടവും മോഹന്‍ലാലിലേക്ക് തന്നെയായിരുന്നു. തിരുവനന്തപുരം സീറ്റിലേക്ക് നടന്‍ മോഹന്‍ലാലിനെ ബി.ജെ.പി പരിഗണിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം മുതിര്‍ന്ന നേതാവ് ഒ.രാജഗോപാല്‍ എം.എല്‍.എ വ്യക്തമാക്കിയിരുന്നു.

‘പൊതുകാര്യങ്ങളില്‍ താല്‍പര്യമുള്ളയാളാണു മോഹന്‍ലാല്‍. തിരുവനന്തപുരം സീറ്റില്‍ മത്സരിപ്പിക്കാനായി അദ്ദേഹത്തെ പാര്‍ട്ടി പരിഗണിക്കുന്നുണ്ട്. അദ്ദേഹം പാര്‍ട്ടി അംഗമല്ല. എങ്കിലും അനുഭാവപൂര്‍ണമായ നിലപാടാണുള്ളത്. സ്ഥാനാര്‍ഥിയാകാന്‍ ഞങ്ങള്‍ ലാലിനെ പ്രേരിപ്പിക്കുന്നുണ്ട്. തീരുമാനമൊന്നും പറഞ്ഞിട്ടില്ലെന്നുമായിരുന്നു രാജഗോപാലിന്റെ പ്രസ്താവന.

Top