മുണ്ട് മടക്കിക്കുത്തി അടച്ചിട്ട ഫാക്ടറിയില്‍ ആളുകളെ ഇടിക്കുന്ന മോഹന്‍ലാലല്ല എമ്പുരാനില്‍:പൃഥ്വിരാജ്

ന്ത്യന്‍ സിനിമ പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘എമ്പുരാന്‍’. 2023 ഒക്ടോബറില്‍ ചിത്രീകരണം ആരംഭിച്ച സിനിമയുടെ മൂന്നാം ഷെഡ്യൂള്‍ അമേരിക്കയില്‍ നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഇപ്പോഴിതാ സിനിമയെക്കുറിച്ച് സംവിധായകനായ പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.ലൂസിഫറിന്റെ രണ്ടാം ഭാഗം എന്ന് കേള്‍ക്കുമ്പോള്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന തരത്തിലൊരു സിനിമയായിരിക്കില്ല എമ്പുരാന്‍. മുണ്ട് മടക്കിക്കുത്തി അടച്ചിട്ട ഫാക്ടറിയില്‍ ആളുകളെ ഇടിക്കുന്ന മോഹന്‍ലാലിനെ എമ്പുരാനില്‍ കാണാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തിലാണന് പൃഥ്വിയുടെ പ്രതികരണം.

മോഹന്‍ലാലിന്റെ ലൈന്‍ അപ്പുകളില്‍ ഏറ്റവും കാത്തിരിപ്പുള്ള ചിത്രങ്ങളില്‍ ഒന്നാണ് ‘എമ്പുരാന്‍’. 2019 ല്‍ ‘ലൂസിഫര്‍’ വിജയമായതിന് ശേഷം പ്രഖ്യാപിക്കപ്പെട്ട സിനിമ മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും പ്രദര്‍ശനത്തിനെത്തും.ആശിര്‍വാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം. ലൂസിഫറിലെ അഭിനേതാക്കളായ പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, ശശി കപൂര്‍, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പന്‍ തുടങ്ങിയവരും പുതിയ ചിത്രത്തിന്റെ ഭാഗമാണ്.

നിലവില്‍ യുകെ, യുഎസ് എന്നീ വിദേശ രാജ്യങ്ങളിലെ ചിത്രീകരണം പൂര്‍ത്തിയായതായും പൃഥ്വി പറഞ്ഞു. പ്രാദേശിക ഭരണകൂടങ്ങളുടെ അനുമതി, കാലാവസ്ഥ തുടങ്ങിയ ഘടകങ്ങള്‍ മാനിച്ച് വിദേശ രാജ്യങ്ങളിലെ ചിത്രീകരണം ആദ്യമേ പൂര്‍ത്തിയാക്കണം എന്ന് തീരുമാനിച്ചിരുന്നു. അതെല്ലാം പൂര്‍ത്തിയായി. ഇനി ബാക്കിയുള്ള ഓവര്‍സീസ് ഷെഡ്യൂള്‍ യുഎഇയിലേത് മാത്രമാണ്. അത് വേനല്‍കാലത്തിന് ശേഷം ചെയ്യാമെന്നാണ് തീരുമാനിച്ചിരിക്കുന്നത്. സിനിമയുടെ 20 ശതമാനത്തോളം ഭാഗങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയായെന്ന് പൃഥ്വിരാജ് അറിയിച്ചു.

Top