മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസ്: മജിസ്‌ട്രേറ്റ് കോടതി വീണ്ടും പരിഗണിക്കണമെന്ന് ഹൈക്കോടതി നിർദേശം

കൊച്ചി: മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസ് പിന്‍വലിക്കണമെന്ന ഹര്‍ജി മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കാന്‍ ഹൈക്കോടതി നിര്‍ദേശം.ആറുമാസത്തിനകം തീരുമാനമെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. കേസ് അവസാനിപ്പിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം പരിഗണിക്കാന്‍ ജസ്റ്റിസ് ബദറൂദ്ദിന്‍ അധ്യക്ഷനായ ബഞ്ച് പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതിക്ക് നിര്‍ദേശം നല്‍കി. സമാന ആവശ്യം ഉന്നയിച്ചുളള മോഹന്‍ലാലിന്റെ ഹര്‍ജി കോടതി തള്ളി.

2012 ജൂണില്‍ ആദായനികുതി വിഭാഗം മോഹന്‍ലാലിന്റെ തേവരയിലുള്ള വീട്ടില്‍ നടത്തിയ റെയ്ഡിലായിരുന്നു ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. നാല് ആനക്കൊമ്പുകളായിരുന്നു ആദായ നികുതി വകുപ്പ് കണ്ടെത്തിയത്. ആനക്കൊമ്പ് കൈവശം വെച്ച പ്രവൃത്തി കുറ്റകരവും ശിക്ഷാര്‍ഹവുമാണെന്ന് വനംവകുപ്പ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത് ഏഴ് വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലിനെ പ്രതി ചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചത്.

നേരത്തെ കേസില്‍ സംസ്ഥാന സര്‍ക്കാരിനെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. ആനക്കൊമ്പ് കേസില്‍ മോഹന്‍ലാല്‍ നിയമലംഘനം നടത്തിയില്ലെന്ന സര്‍ക്കാര്‍ വാദത്തിലാണ് ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചത്. ചരിഞ്ഞ നാട്ടാനയുടെ കൊമ്പാണ് കൈവശം ഉണ്ടായിരുന്നതെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.

Top