മോഹന്‍ലാലും പൃഥ്വിയും നിര്‍മ്മാതാക്കള്‍ക്ക് നല്‍കിയത് 12 കോടിയുടെ കിടിലന്‍ ‘പണി’

കൊച്ചി: സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായ പുലിമുരുകന്‍, ഒപ്പം, മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ സിനിമകള്‍ക്കു ശേഷം മോഹന്‍ലാല്‍ അഭിനയിച്ച 1971 ബിയോണ്‍ഡ് ബോര്‍ഡേഴ്‌സ് സിനിമ നിര്‍മ്മാതാവിനുണ്ടാക്കിയത് അഞ്ചരകോടിയുടെ നഷ്ടം.

പ്രതിഫല തുക കുത്തനെ വര്‍ദ്ധിപ്പിച്ച് നാലും അഞ്ചും കോടിയാക്കി ഉയര്‍ത്തിയ ലാലിനെ പേടിച്ച് ഡെയിറ്റിനായി ക്യൂ നിന്ന പല നിര്‍മ്മാതാക്കളും ഉള്‍വലിയുന്നതായാണ് റിപ്പോര്‍ട്ട്.

ഇതേ തുടര്‍ന്നാണ് അടുപ്പിച്ച് രണ്ട് സിനിമകള്‍ ലാലിന്റെ സന്തത സഹചാരി ആന്റണി പെരുമ്പാവൂരിന് നിര്‍മ്മിക്കേണ്ടി വരുന്നതെന്നാണ് ലഭിക്കുന്ന വിവരം.

‘ഒടിയന്റെ’ ഷൂട്ടിംങ് സെപ്തംബറില്‍ ആരംഭിക്കും. മോഹന്‍ലാല്‍ സിനിമകളില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന സിനിമകളാണ് ഭൂരിപക്ഷവും സാമ്പത്തികമായി നേട്ടമുണ്ടാക്കിയിട്ടുള്ളത്.

നിര്‍മ്മാതാവിന് ഭീകര നഷ്ടമുണ്ടാക്കിയ മറ്റൊരു സിനിമ പൃഥ്വിരാജ് നായകനായ ‘ടിയാന്‍’ ആണ്.

16 കോടി മുടക്കി നിര്‍മ്മിച്ച സിനിമയുടെ നഷ്ടം 7 കോടിയാണ്. രണ്ട് കോടി രൂപയായിരുന്നു ഈ സിനിമയില്‍ പൃഥ്വിയുടെ പ്രതിഫലം.

മമ്മുട്ടിയും ദിലീപും രണ്ടു കോടി മുതല്‍ രണ്ടര കോടി വരെയാണ് ഓരോ സിനിമക്കും പ്രതിഫലം വാങ്ങുന്നത്. ഇവരുടെ ചിത്രങ്ങളുടെ നിര്‍മ്മാണ ചിലവ് 5 മുതല്‍ ഏഴ് കോടിയില്‍ വരെ ഒതുങ്ങുമെന്നതിനാല്‍ നിര്‍മ്മാതാവിനെ സംബന്ധിച്ച് സിനിമ പരാജയമായാലും വലിയ നഷ്ടം വരാറില്ല.

ദിലീപിന്റെ ബിഗ് ബഡ്ജറ്റ് ചിത്രം പുറത്തിറങ്ങാനിരിക്കുന്ന രാമലീല ആണ്. ദിലീപ് പുറത്തിറങ്ങിയിട്ടേ ഈ സിനിമയും പുറത്തിറക്കൂ എന്നാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം.

നിവിന്‍ പോളി, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവര്‍ ഒന്നര കോടിക്കും രണ്ടിനുമിടയിലാണ് ഓരോ സിനിമക്കും പ്രതിഫലം വാങ്ങുന്നത്.

ഫഹദ് ഫാസിലിന് ഒരു കോടി മുതല്‍ ഒന്നേകാല്‍ കോടി വരെയാണ് ശമ്പളം.

മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി സിനിമ നന്നായാല്‍ താരങ്ങളില്ലെങ്കിലും കളക്ഷന്‍ നേടുമെന്നത് മനസ്സിലാക്കി നായക നടന്മാര്‍ പ്രതിഫലം കുറക്കണമെന്നതാണ് നിര്‍മ്മാതാക്കളുടെ പൊതു ആവശ്യം.

എന്നാല്‍ മുന്‍കാലങ്ങളില്‍ നിന്നും വിഭിന്നമായി ഇപ്പോള്‍ തിയറ്ററുകളില്‍ നല്ല കളക്ഷന്‍ വരുന്നതിനാല്‍ ഒറ്റപ്പെട്ട പരാജയങ്ങള്‍ ചൂണ്ടിക്കാട്ടി പ്രതിഫലം കുറക്കാന്‍ പറഞ്ഞാല്‍ നടക്കില്ലെന്നതാണ് താരങ്ങളുടെ നിലപാട്.

Top