സെറ്റില്‍ മുഷിച്ചില്‍ ഉണ്ടാവരുത്; അതിനാല്‍ സ്വയം ശിക്ഷിച്ചു

ടന വിസ്മയം മോഹന്‍ലാലിനെ നമ്മള്‍ എപ്പോഴും സൗമ്യനായി മാത്രമേ കാണാറുള്ളു. ഈ നാല്‍പ്പത് വര്‍ഷത്തിനിടയില്‍ നിങ്ങളാരെങ്കിലും മോഹന്‍ലാലിനെ ദേഷ്യപ്പെട്ട് കണ്ടിട്ടുണ്ടോയെന്ന് അദ്ദേഹത്തിനൊപ്പം ജോലി ചെയ്തിട്ടുള്ള ആരോടെങ്കിലും ചോദിച്ചാല്‍ ഇല്ലെന്നായിരിക്കും മറുപടി. താരത്തിന് ദേഷ്യം വരാതെയില്ല. എന്നാല്‍ അതിനെ അതിജീവിക്കാന്‍ സാധിക്കുന്നുവെന്നതാണ് മോഹന്‍ലാല്‍ എന്ന നടന്റെ വിജയം.

അതേസമയം സിനിമ ജീവിതത്തിന്റെ ആദ്യകാലങ്ങളില്‍ അദ്ദേഹം സ്വയം ശിക്ഷിച്ചുകൊണ്ടാണ് ദേഷ്യത്തെ നിയന്ത്രിച്ചിരുന്നതത്രേ. ഏയ് ഓട്ടോ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിന്റെ സമയത്ത് അത്തരത്തിലൊരു സംഭവം ഉണ്ടായിരുന്നു. ഏയ് ഓട്ടോയുടെ ഷൂട്ടിംഗ് നടക്കുന്ന സമയം. എല്ലാദിവസവും രാവിലെ ഏഴുമണിക്കാണ് ഷൂട്ടിംഗ് ആരംഭിക്കുന്നത്. അതിനാല്‍ത്തന്നെ പ്രൊഡക്ഷന്‍ ടീമിനോട് മോഹന്‍ലാല്‍ ഒരു നിബന്ധന വച്ചു. രാവിലെ ആറുമണിക്ക് തനിക്ക് പ്രഭാത ഭക്ഷണം കിട്ടണം. അതും ഗോതമ്പ് പുട്ട് മാത്രം.

ആദ്യത്തെ രണ്ട് ദിവസം എല്ലാം അദ്ദേഹത്തിന്റെ നിര്‍ദേശം പോലെ നടന്നു. എന്നാല്‍ മൂന്നാമത്തെ ദിവസം മുതല്‍ സമയം തെറ്റി. അതോടെ മോഹന്‍ലാല്‍ പ്രഭാത ഭക്ഷണം തന്നെ ഉപേക്ഷിച്ചു.ഈ സംഭവം നിര്‍മ്മാതാവായ മണിയന്‍ പിള്ള രാജു അറിയുകയും മോഹന്‍ലാലിനോട് ഇതേപ്പറ്റി ചോദിക്കുകയും ചെയ്തു. അക്കാര്യം തന്നില്‍ ദേഷ്യം ഉണ്ടാക്കിയെന്നും അതിന് കണക്ക് തീര്‍ക്കേണ്ടത് ഒന്നുകില്‍ ഭക്ഷണം കൊണ്ടുവരുന്നയാളോടോ അല്ലെങ്കില്‍ നിര്‍മ്മാതാവിനോടോയാണ്. അത് സെറ്റില്‍ മുഷിച്ചിലുണ്ടാക്കും അതിനാലാണ് സ്വയം ശിക്ഷിക്കാന്‍ തീരുമാനിച്ചതെന്നുമായിരുന്നു ലാല്‍ നല്‍കിയ മറുപടി.

Top