കലണ്ടറിൽ ബിജെപി നേതാക്കൾ ; മധ്യപ്രദേശ് പൊലീസ് വിവാദത്തിൽ

ഭോപ്പാൽ : മധ്യപ്രദേശ് പൊലീസ് പുതിയ വിവാദം സൃഷ്ടിച്ചിരിക്കുന്നു. പൊലീസിന്റെ കലണ്ടറിൽ ബിജെപി നേതാക്കളുടെ ചിത്രങ്ങൾ അച്ചടിച്ചതാണ് വിവാദത്തിലേയ്ക്ക് എത്തിച്ചിരിക്കുന്നത്.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, യുപി മുഖ്യമന്ത്രി ആദിത്യനാഥ്, ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗവത് തുടങ്ങിയവരുടെ ചിത്രങ്ങളാണ് കലണ്ടറിൽ അച്ചടിച്ചിരിക്കുന്നത്.

മധ്യപ്രദേശ് പൊലീസിന്റെ മയക്കുമരുന്ന് വിരുദ്ധ വിഭാഗം പുറത്തിറക്കിയ കലണ്ടറാണ് വിവാദമായത്.

ലഹരിയ്‌ക്കെതിരെ ഇവര്‍ നടത്തിയ പ്രസ്താവനകളും കലണ്ടറില്‍ ഇടംപിടിച്ചിട്ടുള്ളതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

പൊലീസ് വിഭാഗത്തിന്റെ തലവന്‍ എഡിജി വരുണ്‍ കപൂര്‍ ആണ് കലണ്ടര്‍ രൂപകല്‍പന ചെയ്യുന്നതിന് നേതൃത്വം നല്‍കിയത്.

image56

സംസ്ഥാനത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വകുപ്പുകളിലും കലണ്ടര്‍ വിതരണം ചെയ്തിട്ടുണ്ട്.

കലണ്ടർ വിവാദത്തിൽ എത്തിയതോടെ സംസ്ഥാനത്തെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ടതായാണ് റിപ്പോര്‍ട്ട്.

കലണ്ടറിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. നിക്ഷ്പക്ഷ നിലപാട് സ്വീകരിക്കേണ്ട പൊലീസ് വകുപ്പ് പക്ഷപാതപരമായിത്തീരുന്നതിന്റെ സൂചനയാണിതെന്നും അവര്‍ ആരോപിക്കുന്നു.

സര്‍ക്കാര്‍ സ്ഥാപനങ്ങളെ കാവിവത്കരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്ന് കോണ്‍ഗ്രസ് വക്താവ് നരേന്ദ്ര സ്ലൗജ പറഞ്ഞു.

ഇവർ ആദരിക്കപ്പെടുന്ന വ്യക്തികളാണെന്നും, ഭരണഘടനാപരമായ സ്ഥാനങ്ങള്‍ വഹിക്കുന്നവരാണെന്നും ബിജെപി വക്താവ് രജനിഷ് അഗര്‍വാള്‍ പ്രതികരിച്ചു.

പൊതുജനോപകാരം മുന്‍നിര്‍ത്തിയാണ് ഇതെന്നും അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ എന്തെങ്കിലും തെറ്റുണ്ടെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Top