പ്രായതട്ടിപ്പ് നടത്തി ; മുഹമ്മദ് ഷമിക്കെതിരെ വീണ്ടും ആരോപണവുമായി ഭാര്യ

ന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ വീണ്ടും ആരോപണങ്ങളുമായി ഭാര്യ ഹസിന്‍ ജഹാന്‍ രംഗത്ത് . ഇത്തവണ ഷമി പ്രായതട്ടിപ്പ് നടത്തിയെന്നാണ് ഹസിന്‍ ജഹാന്റെ ആരോപണം. ഫേസ്ബുക്കിലൂടെയാണ് ജഹാന്‍ തന്റെ ആരോപണം പങ്കുവെച്ചിരിക്കുന്നത്.

ഇത് തെളിയിക്കുന്നതിന് വിവിധ രേഖകളുടെ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. ആരോപണങ്ങള്‍ക്ക് തെളിവായി ഷാമിയുടെ സ്കൂള്‍ സര്‍ട്ടിഫിക്കറ്റും വോട്ടേഴ്സ് തിരിച്ചറിയല്‍ കാര്‍ഡും ഡ്രൈവിംഗ് ലൈസന്‍സുമെല്ലാം ഹാസിന്‍ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിട്ടുണ്ട്.

നേരത്തെയും ഷമിക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ഹസിന്‍ ജഹാന്‍ രംഗത്തെത്തിയിരുന്നു. കറാച്ചിയിലെ ഒരു മോഡലുമായി ഷമിക്ക് അവിഹിതബന്ധമുണ്ടെന്നും ഐപിഎല്ലില്‍ ഒത്തുകളി നടത്തിയിട്ടുണ്ടെന്നും അടക്കമുള്ള നിരവധി ആരോപണങ്ങള്‍ ഹസിന്‍ ജഹാന്‍ നേരത്തെ ഷമിക്കെതിരെ ഉന്നയിച്ചിരുന്നു.

നിലവില്‍ വന്നിരിക്കുന്ന ആരോപണം അനുസരിച്ച് ഒരു വിദ്യാഭ്യാസ രേഖയില്‍ ഷമിയുടെ പ്രായം 1984 ജനുവരി 1 എന്നാണ് കാണിച്ചിരിക്കുന്നത് മറ്റൊന്നില്‍ അദ്ദേഹം 1990ലാണ് ജനിച്ചതെന്നും പറയുന്നു. ഡ്രൈവിംങ് ലൈസന്‍സില്‍ ഷമിയുടെ ജനനതീയതി 1982 മെയ് 8 ആണ്. വോട്ടര്‍മാര്‍ക്കുള്ള തിരിച്ചറിയല്‍രേഖയില്‍ 2001 ജനുവരി ഒന്നിന് 21 വയസാണ് ഷമിയുടെ പ്രായമായി കാണിച്ചിരിക്കുന്നത്. അതനുസരിച്ചാണെങ്കില്‍ ഷമിയുടെ ജനനം 1980ലായിരിക്കും എന്ന് ജഹാന്‍ ഫേസ്ബുക്കില്‍ പറയുന്നു.

ഷമി ഒരു തട്ടിപ്പുകാരനാണെന്നും താരമായതുകൊണ്ട് ബിസിസിഐ പോലും അയാളെ പിന്തുണക്കുകയാണെന്നും ഹസിന്‍ ജഹാന്‍ ആരോപിക്കുന്നു. സാധാരണക്കാരാണ് എപ്പോഴും ലക്ഷ്യമാക്കപ്പെടുന്നത്. നമ്മളില്‍ ആരെങ്കിലും എന്തെങ്കിലും തെറ്റു ചെയ്താല്‍ പൊലീസ് ഉടന്‍ നടപടിയെടുക്കും. എന്നാല്‍ ഒരാള്‍ താരമായി മാറിയാല്‍ എന്തും ചെയ്യാമെന്ന നിലയാണുള്ളത്. പണമുണ്ടെങ്കില്‍ ആര്‍ക്കും എന്തും ചെയ്യാമെന്ന സ്ഥിതിയാണെന്നും ഹസിന്‍ ജഹാന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിക്കുന്നു.

ജഹാന്റെ ആരോപണങ്ങളെ തുടര്‍ന്ന് ബി സി സി ഐ ഷമിക്കെതിരെ നടത്തിയ അന്വേഷണത്തില്‍ താരത്തിന് ക്ലീന്‍ ചിറ്റ് നല്‍കുകയായിരുന്നു.

Top