ശ്രീലങ്കയ്ക്കെതിരെ അഞ്ച് വിക്കറ്റ് നേടിയ ശേഷം സുജൂദ് ചെയ്യാന്‍ ശ്രമിച്ചുവെന്ന വാദങ്ങളോട് പ്രതികരിച്ച് ;മുഹമ്മദ് ഷമി

ദില്ലി: ഏകദിന ലോകകപ്പിനിടെ ശ്രീലങ്കയ്ക്കെതിരെ അഞ്ച് വിക്കറ്റ് നേടിയ ശേഷം മുഹമ്മദ് ഷമി സുജൂദ് ചെയ്യാന്‍ ശ്രമിച്ചുവെന്ന വാദമുണ്ടായിരുന്നു. പ്രധാനമായും പാകിസ്ഥാനില്‍ നിന്നുള്ള സോഷ്യല്‍ മീഡിയ അക്കൗണ്ടുകളാണ് ഇത് ചര്‍ച്ചയാക്കിയത്. ഷമി ഗ്രൗണ്ടില്‍ സുജൂദ് ചെയ്യാന്‍ ശ്രമിച്ചുവെന്നും പിന്നീട് പിന്‍വലിയുകയായിരുന്നു എന്നുമാണ് പാക് ആരാധകര്‍ വാദിച്ചത്. അഞ്ച് വിക്കറ്റിന് ശേഷം ആകാശത്തേക്ക് കൈ ഉയര്‍ത്തി കാണിച്ച ഷമി ഗ്രൗണ്ടില്‍ നമസ്‌ക്കരിക്കുന്ന രീതിയില്‍ മുട്ടുകുത്തി നിന്നിരുന്നു. പിന്നീട് സഹതാരങ്ങള്‍ ഓടിയടുത്തപ്പോള്‍ എഴുന്നേല്‍ക്കുകയും ചെയ്തു.

ഇത്തരത്തിലുള്ള ആളുകള്‍ക്കൊന്നും മറ്റൊരു പണിയുമില്ലേയെന്നും ഷമി ചോദിച്ചു. ”ഇത്തരം ആളുകള്‍ക്ക് നമ്മളെ ബുദ്ധിമുട്ടിക്കുകയല്ലാതെ വേറെ ലക്ഷ്യമൊന്നുമില്ല. ഇവര്‍ ആരേയും കൂടെ നില്‍ക്കില്ല. വിവാദങ്ങളെ കുറിച്ച് മാത്രമാണ് അവര്‍ സംസാരിക്കുക. ഭൂമിയില്‍ ഒരു പണിയുമില്ലാതെ വെറുതെയിരിക്കുന്ന ഇത്രത്തോളം ആളുകളുണ്ടോ?” ഷമി ചോദിച്ചു. ലോകകപ്പിലെ പ്രകടനത്തെ കുറിച്ചും ഷമി സംസാരിച്ചു. ”കഴിവ് മുഴുവന്‍ പുറത്തെടുത്താണ് അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. മൂന്നു വിക്കറ്റ് നേടിയപ്പോള്‍ മൂന്നാല് ഓവറില്‍ അഞ്ച് തികയ്ക്കാനായിരുന്നു ആഗ്രഹം.” ഷമി കൂട്ടിചേര്‍ത്തു.

”എനിക്ക് സുജൂദ് ചെയ്യണമെന്നുണ്ടെങ്കില്‍ അത് ചെയ്യാം. ആരും തടയാന്‍ വരില്ല. മറ്റൊരാളുടെ വിശ്വാസത്തെ ഞാന്‍ തടയാറില്ല. മുസ്ലിമാണെനന്നും ഇന്ത്യക്കാരനാണെന്നും ഞാന്‍ അഭിമാനത്തോടെയാണ് പറയുന്നത്. സുജൂദ് ചെയ്യണമെങ്കില്‍ എനിക്ക് ആരുടെയെങ്കിലും അനുവാദം ചോദിക്കേണ്ടതില്ല. അങ്ങനെയങ്കില്‍ ഈ രാജ്യത്ത് നില്‍ക്കണോയെന്ന് ചോദിക്കേണ്ടിവരും. സുജൂദ് വിവാദം എന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു. അഞ്ച് വിക്കറ്റ് നേട്ടം ഞാന്‍ മുമ്പും കൈവരിച്ചിട്ടുണ്ട്. അന്നും സുജൂദ് ചെയ്തിട്ടില്ല. സുജൂദ് ചെയ്യണമെങ്കില്‍ ഇന്ത്യയില്‍ എവിടെയും ചെയ്യാം. ശ്രീലങ്കയ്‌ക്കെതിരെയുള്ള മത്സരത്തില്‍ 200 ശതമാനം ഊര്‍ജവുമെടുത്ത് ബൗള്‍ ചെയ്തതിനാല്‍ ക്ഷീണിച്ച് മുട്ടുകുത്തിയതാണ്.” ഷമി പറഞ്ഞു.

 

Top