ഐസിസി ഏകദിന ലോകകപ്പ് ക്രിക്കറ്റില്‍ വിക്കറ്റ് വേട്ടയില്‍ ഒന്നാമതെത്തി മുഹമ്മദ് ഷമി

സിസി ഏകദിന ലോകകപ്പ് ക്രിക്കറ്റില്‍ വിക്കറ്റ് വേട്ടയില്‍ ഒന്നാമതെത്തി മുഹമ്മദ് ഷമി. ആറ് മത്സരങ്ങള്‍ മാത്രം കളിച്ച ഷമി 24 വിക്കറ്റുകളാണ് സ്വന്തമാക്കിയത്. സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരെ ഏഴ് വിക്കറ്റ് നേടിയതോടെ മുഹമ്മദ് ഷമി വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമതെത്തി. ഷമിയാണ് കളിയിലെ താരം. ഷമി ഫൈനല്‍ എന്ന് ഇന്നത്തെ മത്സരത്തെ ആരാധകര്‍ വിലയിരുത്തിക്കഴിഞ്ഞു.

ന്യൂസിലന്‍ഡിനെ 70 റണ്‍സിന് തകര്‍ത്താണ് രാജകീയമായി ഇന്ത്യ ഐസിസി ഏകദിന ലോകകപ്പ് ക്രിക്കറ്റില്‍ ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. ശക്തരുടെ മത്സരത്തില്‍ ഇരുടീമുകളും വിജയത്തിനായി വിട്ടുകൊടുക്കാതെ പോരാടിയെങ്കിലും ഇന്ത്യന്‍ ബൗളര്‍മാര്‍ ന്യൂസിലാന്റ് ബാറ്റര്‍മാരെ പിടിച്ചുകെട്ടുകയായിരുന്നു. 398 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ന്യൂസിലാന്റ് ഒരു ഘട്ടത്തില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 220 എന്ന ശക്തമായ നിലയിലായിരുന്നു. 7 വിക്കറ്റ് നേടിയ ഷമിയാണ് ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം സമ്മാനിച്ചത്.ഇന്നിങ്സ് അടിസ്ഥാനത്തില്‍ ഏറ്റവും വേഗത്തില്‍ 50 വിക്കറ്റ് വീഴ്ത്തുന്ന ബൗളര്‍ കൂടിയായി ഷമി. 17 ഇന്നിംഗ്സുകളില്‍ നിന്നാണ് ഷമി 52 വിക്കറ്റെടുത്തത്. ഇതോടെ ഓസ്ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ ഷമി മറികടന്നു.

ലോകകപ്പില്‍ 50 വിക്കറ്റ് പൂര്‍ത്തിയാക്കുന്ന ആദ്യ ഇന്ത്യന്‍ താരം കൂടിയാണ് മുഹമ്മദ് ഷമി. ഇന്ന് ആദ്യം ഇന്ത്യ വീഴ്ത്തിയ നാല് വിക്കറ്റുകളും ഷമിക്കായിരുന്നു. 9.5 ഓവറില്‍ 57 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ഷമി ഏഴ് പേരെ പുറത്താക്കിയത്. ഈ ലോകകപ്പില്‍ ഷമിയുടെ മൂന്നാം അഞ്ച് വിക്കറ്റ് പ്രകടനമാണിത്. ഒരു തവണ നാല് വിക്കറ്റും ഷമി വീഴ്ത്തി.

 

Top