മോഫിയയെ തലാക്ക് ചൊല്ലിയ രേഖകള്‍ പിടിച്ചെടുത്ത് ക്രൈംബ്രാഞ്ച്, കുടുബം നിയമോപദേശം തേടി

കൊച്ചി: ആലുവയില്‍ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത നിയമവിദ്യാര്‍ത്ഥിനി മോഫിയയെ ഭര്‍ത്താവ് സുഹൈല്‍ തലാക്ക് ചൊല്ലിയതിനെതിരെ കുടുംബം നിയമനടപടിക്ക്. വിഷയത്തില്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് വീണ്ടും പരാതി നല്‍കുമെന്ന് കുടുംബം അറിയിച്ചു. ഇതിനായി സുപ്രിംകോടതി അഭിഭാഷകന്റെ നിയമോപദേശം മോഫിയയുടെ പിതാവ് തേടി.

തലാക്കുമായി ബന്ധപ്പെട്ട രേഖകള്‍ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തിട്ടുണ്ട്. ഇത് സംബന്ധിച്ച് പള്ളിക്കമ്മിറ്റിയോട് വിവരങ്ങള്‍ ആരാഞ്ഞു. തലാക്ക് വിഷയത്തില്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് പള്ളിക്കമ്മിറ്റി പറയുന്നു.

മാത്രമല്ല, ഡോക്ടറില്‍ കുറഞ്ഞയാളെ വിവാഹം കഴിച്ചുവെന്ന എതിര്‍പ്പ് സുഹൈലിന്റെ വീട്ടുകാര്‍ക്ക് ഉണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു. ഇക്കാര്യം പറഞ്ഞ് മോഫിയയെ ക്രൂരമായി പീഡിപ്പിച്ചിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. മോഫിയയെ ഒഴിവാക്കി വേറെ വിവാഹം കഴിക്കാന്‍ സുഹൈല്‍ പദ്ധതിയിട്ടിരുന്നതായും പൊലീസ് പറയുന്നു.

മോഫിയ ഭര്‍ത്താവിന് അയച്ച ശബ്ദ സന്ദേശങ്ങള്‍ അന്വേഷണ സംഘത്തിന് നേരത്തെ ലഭിച്ചിരുന്നു. പീഡനം ഇനിയും സഹിക്കാന്‍ വയ്യെന്നും ജീവിച്ചിരിക്കാന്‍ തോന്നുന്നില്ലെന്നും സന്ദേശത്തില്‍ മോഫിയ പറയുന്നത്. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃവീട്ടില്‍ നടന്ന പീഡനങ്ങളെ കുറിച്ചും ഓഡിയോ ക്ലിപ്പില്‍ പരാമര്‍ശമുണ്ട്.

മോഫിയയുടെ ഭര്‍ത്താവ് സുഹൈലില്‍ നിന്നും പിടിച്ചെടുത്ത ഫോണിലാണ് നിര്‍ണായക തെളിവുകള്‍ അന്വേഷണ സംഘം കണ്ടെത്തിയത്. കോടതിയുടെ അനുമതിയോടെ ഫോണ്‍ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കും.

Top