ആ 40 മോദിക്ക് നാക്ക് പിഴച്ചത് കൊണ്ട്, വടിയെടുത്തത് ആർ.എസ്.എസ് മേധാവി

നാല്‍പ്പത് എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ എത്തുമെന്ന നരേന്ദ്ര മോദിയുടെ പ്രസ്താവന ആര്‍.എസ്.എസ് നിലപാടില്‍ പേടിച്ച്. തൃണമൂല്‍ കോണ്‍ഗ്രസ്സും ബി.ജെ.പിയും തീ പാറുന്ന പോരാട്ടം നടത്തുന്ന ബംഗാളില്‍ പ്രധാനമന്ത്രി നേരത്തെ നടത്തിയ വെളിപ്പെടുത്തലാണ് ആര്‍.എസ്.എസ് നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നത്.

മമതയുമായി സൗഹൃദം ഉണ്ടെന്നും കുര്‍ത്തയും പലഹാരങ്ങളും അവര്‍ സമ്മാനിക്കാറുണ്ടെന്നുമായിരുന്നു വിവാദ പ്രതികരണം. നടന്‍ അക്ഷയ് കുമാറിന് പ്രധാനമന്ത്രി നല്‍കിയ ഈ അഭിമുഖം ബംഗാളിലെ ബി.ജെ.പി – ആര്‍.എസ്.എസ് നേതാക്കളെ ഞെട്ടിച്ചിരുന്നു. തിരഞ്ഞെടുപ്പ് സമയത്ത് നടത്തിയ പ്രതികരണം പാര്‍ട്ടിയുടെ സാധ്യതയെ വരെ ബാധിക്കുമെന്ന വിലയിരുത്തലും ഉണ്ടായി.

മമതയും മോദിയും തമ്മിലുള്ള അടുപ്പം ചൂണ്ടിക്കാട്ടി സി.പി.എമ്മും കോണ്‍ഗ്രസ്സും ശക്തമായ പ്രചരണമാണ് ബംഗാളില്‍ നടത്തിയത്. ഒരേ നാണയത്തിന്റെ ഇരു വശങ്ങളാണ് മമതയും മോദിയും എന്നായിരുന്നു ആക്ഷേപം. കേന്ദ്രത്തില്‍ മോദി സര്‍ക്കാരിനെ തൃണമൂല്‍ കോണ്‍ഗ്രസ്സ് പിന്തുണയ്ക്കുമെന്ന പ്രചരണം ന്യൂനപക്ഷ കേന്ദ്രങ്ങളിലും ആശങ്കക്ക് കാരണമായി.

അപകടം തിരിച്ചറിഞ്ഞ് തൃണമൂല്‍ ബി.ജെ.പിക്ക് എതിരെ പ്രതികരിച്ചെങ്കിലും അത് വേണ്ടത്ര ഏശിയിരുന്നില്ല. ഇത്രയും കൊടും ശത്രുവിന് എല്ലാ വര്‍ഷവും എന്തിനാണ് കുര്‍ത്തയും മധുരവും നല്‍കുന്നതെന്ന ചോദ്യത്തിനും വ്യക്തമായ മറുപടി മമത ബാനര്‍ജിക്കില്ലായിരുന്നു.

തൃണമൂലില്‍ നിന്നും ബി.ജെ.പിയിലെത്തിയ തീപ്പൊരി നേതാവ് മുകള്‍ റോയ്‌യും മോദിയുടെ പ്രതികരണത്തില്‍ വെട്ടിലായി. ഇക്കാര്യത്തില്‍ തനിക്കുള്ള പതിഷേധം ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ യുടെ ശ്രദ്ധയില്‍ മുകുള്‍ റോയ് പെടുത്തിയിരുന്നു. മമതയുടെ ഈ മുന്‍ വലംകൈ ആണ് ബംഗാളിലെ കാവി പടയുടെ കരുത്ത്.

തൃണമൂല്‍ ആക്രമണത്തിന് വിധേയരായ സംഘ പരിവാര്‍ പ്രവര്‍ത്തകരും മോദിക്കെതിരെ വലിയ വികാരത്തിലായിരുന്നു. ആര്‍.എസ്.എസ് നേതാക്കളും ആശങ്ക നാഗ്പൂരിലെ ആസ്ഥാനത്ത് അറിയിച്ചു. ഇതേ തുടര്‍ന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് തന്നെ മോദിയെ നേരിട്ട് അതൃപ്തി അറിയിക്കുകയായിരുന്നുവെന്നാണ് വിവരം. ഇതിനു ശേഷമാണ് രൂക്ഷമായി തൃണമുല്‍ കോണ്‍ഗ്രസ്സിനെ വിമര്‍ശിച്ച് മോദി രംഗത്ത് വന്നത്.

ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം വന്നാല്‍ 40 തൃണമൂല്‍ എം.എല്‍.എമാര്‍ മറുകണ്ടം ചാടും എന്ന പ്രധാനമന്ത്രിയുടെ പ്രസ്ഥാപന രാഷ്ട്രിയ കേന്ദ്രങ്ങളെയും ഞെട്ടിച്ചിരുന്നു. എന്‍.ഡി.എ സര്‍ക്കാരിന് പിന്തുണ നല്‍കിയില്ലെങ്കില്‍ ബംഗാള്‍ സര്‍ക്കാറിനെ അട്ടിമറിക്കുമെന്ന സന്ദേശമായാണ് മമത ബാനര്‍ജിയും ഈ പ്രസ്താവനയെ നോക്കി കാണുന്നത്.

”ദീദി, മെയ് 23ന് എല്ലായിടത്തും താമര വിരിയും. മാത്രമല്ല, നിങ്ങളുടെ എംഎല്‍എമാര്‍ നിങ്ങളെ വിട്ട് ഓടിപ്പോരും. നിങ്ങളുടെ 40 എംഎല്‍മാര്‍ ഞാനുമായി ഇപ്പോഴും നല്ല ബന്ധത്തിലാണ്. വരാനിരിക്കുന്ന നാളുകളില്‍ മുഖ്യമന്ത്രിയുടെ നിലനില്‍പ്പ് തന്നെ പ്രയാസമായിരിക്കും.”ഇതായിരുന്നു കൊല്‍ക്കത്തയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കവെ മോദി പറഞ്ഞിരുന്നത്.അതേസമയം,നരേന്ദ്ര മോദിയെ 72 വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ നിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ട് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്ത് വന്നിട്ടുണ്ട്.

40 തൃണമൂല്‍ എം.എല്‍.എമാര്‍ തനിക്കൊപ്പമുണ്ടെന്ന മോദിയുടെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മോദിയുടെ പ്രസംഗം രാജ്യത്തിന് തന്നെ അപമാനമാണെന്നും അഖിലേഷ് തുറന്നടിച്ചു.

മോദിക്ക് ജനങ്ങളിലുള്ള വിശ്വാസം നഷ്ടമായെന്നും അതുകൊണ്ടാണ് അധാര്‍മികമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതെന്നും സമാജ്‌വാദി പാര്‍ട്ടി നേതാവ് ചൂണ്ടികാട്ടി. കള്ളപ്പണത്തിന്റെ കരുത്തിലാണ് മോദി തൃണമൂല്‍ എം.എല്‍.എമാരെ ബി.ജെ.പി പാളയത്തിലെത്തിക്കുമെന്ന് അവകാശപ്പെടുന്നതെന്നും അദ്ദേഹം ആരോപിച്ചു.

72 മണിക്കൂറിന് പകരം 72 വര്‍ഷത്തേക്ക് പ്രധാനമന്ത്രിയെ പ്രചാരണത്തില്‍ നിന്ന് വിലക്കണമെന്നും അഖിലേഷ് ആവശ്യപ്പെട്ടു. രാജ്യത്തിനകത്ത് വലിയ വിവാദങ്ങള്‍ക്കാണ് മോദിയുടെ പ്രസ്ഥാവന വഴിമരുന്നിട്ടിരിക്കുന്നത്.

Top