ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭ പൊതു സമ്മേളനത്തില്‍ പങ്കെടുക്കുവാനായി അമേരിക്കയിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെയും അമേരിക്ക വരവേറ്റ രീതികള്‍ തമ്മിലുള്ള താരതമ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.
അമേരിക്കയിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രിക്കായി വിമാനത്താവളത്തില്‍ ചുവന്ന പരവതാനി നിവര്‍ത്തിയപ്പോള്‍ സ്വീകരിക്കാനായി ട്രംപ് ഭരണകൂടത്തിലെ അന്താരാഷ്ട്ര വ്യാപാര മന്ത്രാലയത്തിലെ ഡയറക്ടറെയാണ് ചുമതലപ്പെടുത്തിയത്. ഇദ്ദേഹത്തെ കൂടാതെ ഇന്ത്യയിലെ അമേരിക്കന്‍ അംബാസിഡറായ കെന്നത്ത് ജസ്റ്ററും എത്തിയിരുന്നു. എന്നാല്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാനായി വിമാനത്താവളത്തില്‍ ട്രംപ് ഭരണകൂടം ആരെയും ചുമതലപ്പെടുത്തിയിരുന്നില്ല. ഐക്യരാഷ്ട്രസഭയുടെ പാക്കിസ്ഥാന്‍ പ്രതിനിധി മലീഹ ലോഡിയാണ് മുഖ്യമായും അദ്ദേഹത്തെ സ്വീകരിക്കാനായി എത്തിയത്. മലീഹയെ കൂടാതെ അമേരിക്കയിലെ പാക്ക് എംബസിയിലേതടക്കം ചില ഉദ്യോഗസ്ഥരും എത്തിയിരുന്നു.
അതേസമയം ഇന്ത്യന്‍ വംശജരെ അഭിസംബോധന ചെയ്ത് ഹൂസ്റ്റണില്‍ നടന്ന ആവേശ്വജ്ജ്വലമായ ഹൗഡി മോദി ചടങ്ങില്‍ അമേരിക്കന്‍ പ്രസിഡന്റ് നേരിട്ട് പങ്കെടുത്തതും ശ്രദ്ധേയമായി. മോദിക്ക് ജന്മദിനാശംസ നേര്‍ന്ന് പ്രസംഗം ആരംഭിച്ച ട്രംപ്, അമേരിക്കയുടെ വിശ്വസ്തനായ സുഹൃത്തെന്നാണ് മോദിയെ വിശേഷിപ്പിച്ചത്.
ഇന്ത്യയെയും പ്രധാനമന്ത്രിയേയും വാനോളം പുകഴ്ത്തിയാണ് ട്രംപ് വേദി പങ്കിട്ടത്. മോദിയോടൊപ്പം വേദിപങ്കിടാനായത് മഹത്തായ കാര്യമാണ്. ഇന്ത്യയ്ക്കായി അസാധാരണമായി പ്രവര്‍ത്തിക്കുന്ന മഹാനായ നേതാവാണ് മോദി. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യ 300 മില്യണ്‍ ആളുകളെ ദാരിദ്ര്യത്തില്‍ നിന്ന് ഉയര്‍ത്തി. ഇന്ത്യ അമേരിക്ക ബന്ധം മുമ്പുണ്ടായിരുന്നതിനെക്കാളേറെ ശക്തിപ്പെട്ടുവെന്നും ട്രംപ് പ്രസംഗത്തിനിടെ പറഞ്ഞു.