ദ്വിദിന സന്ദര്‍ശനത്തിന് മോദി അബുദാബിയിലേക്ക്; യുഎഇ പ്രസിഡന്റുമായി ചര്‍ച്ച

ഡല്‍ഹി: ദ്വിദിന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി മറ്റന്നാള്‍ യുഎഇയിലെത്തും. ഫെബ്രുവരി 13, 14 തീയതികളില്‍ അബുദാബിയില്‍ വിവിധ പരിപാടികളില്‍ നരേന്ദ്രമോദി പങ്കെടുക്കും.’പ്രധാനമന്ത്രി ദുബായില്‍ നടക്കുന്ന ലോക ഗവണ്‍മെന്റ് ഉച്ചകോടി 2024 ല്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കുകയും ഉച്ചകോടിയില്‍ പ്രത്യേക മുഖ്യപ്രഭാഷണം നടത്തുകയും ചെയ്യും. അബുദാബിയിലെ ആദ്യത്തെ ഹിന്ദു ക്ഷേത്രമായ ബാപ്‌സ് മന്ദിറിന്റെ ഉദ്ഘാടനവും മോദി നിര്‍വഹിക്കുമെന്നും സായിദ് സ്‌പോര്‍ട്‌സ് സിറ്റിയില്‍ നടക്കുന്ന പരിപാടിയില്‍ യുഎഇയിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുമെന്നും മന്ത്രാലയം പറഞ്ഞു. ഇന്ത്യയും യുഎഇയും ശക്തമായ രാഷ്ട്രീയ, സാംസ്‌കാരിക, സാമ്പത്തിക ബന്ധങ്ങളാല്‍ ഊഷ്മളവും അടുത്തതും ബഹുമുഖവുമായ ബന്ധം ആസ്വദിക്കുകയാണ്.

രാജ്യങ്ങള്‍ തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ആഴത്തിലാക്കാനും വിപുലീകരിക്കാനും ശക്തിപ്പെടുത്താനുമുള്ള വഴികള്‍ മോദിയും അല്‍ നഹ്യാനും ചര്‍ച്ച ചെയ്യും, പരസ്പര താല്‍പ്പര്യമുള്ള പ്രാദേശിക, അന്തര്‍ദേശീയ വിഷയങ്ങളില്‍ കാഴ്ചപ്പാടുകള്‍ കൈമാറും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച്ച നടത്തുമെന്ന് എംഇഎ അറിയിച്ചു.

അബുദാബിയിലെ ബാപ്സ് ഹിന്ദു ക്ഷേത്രം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിന് ഒരു ദിവസം മുമ്പാണ് ‘അഹ്ലന്‍ മോദി’ എന്ന പരിപാടി സംഘടിപ്പിക്കുന്നത്. 50,000-ത്തിലധികം ആളുകള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുഎഇയിലെ ഏറ്റവും വലിയ ക്ഷേത്രമായ ബാപ്സ് ഹിന്ദു ക്ഷേത്രം ഉദ്ഘാടനം ചെയ്യാനുള്ള ക്ഷണം പ്രധാനമന്ത്രി മോദി സ്വീകരിച്ചതായി ബാപ്സ് സ്വാമിനാരായണ സന്‍സ്തയുടെ പ്രസ്താവനയില്‍ നേരത്തെ അറിയിച്ചിരുന്നു.

Top