‘ടൈഗര്‍ ട്രയംഫ് ‘ ഇന്ത്യയും അമേരിക്കയും സംയുക്ത സൈനികാഭ്യാസം നടത്തുമെന്ന് ട്രംപ്

ഹൂസ്റ്റണ്‍ : നവംമ്പറില്‍ ടൈഗര്‍ ട്രയംഫ് എന്ന പേരില്‍ ഇന്ത്യയും അമേരിക്കയും സംയുക്ത സൈനികാഭ്യാസം നടത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

അതിര്‍ത്തി സംരക്ഷണം ഇന്ത്യക്കും അമേരിക്കയ്ക്കും നിര്‍ണ്ണായകമാണെന്നും ട്രംപ് അറിയിച്ചു. ജനങ്ങളുടെ സംരക്ഷണത്തിനായി ജോലി ചെയ്യുന്ന ധീരന്‍മാരായ അമേരിക്കന്‍ ഇന്ത്യന്‍ സൈനികരെ ആദരിക്കുന്നു, ഇന്ത്യയും അമേരിക്കയും സാധാരണക്കാരായ ജനങ്ങളെ തീവ്ര ഇസ്ലാമിക് ഭീകരവാദത്തില്‍ നിന്ന് സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരെന്നും ട്രംപ് വ്യക്തമാക്കി.

2017ല്‍ താങ്കളുടെ കുടുംബത്തിന് എന്നെ പരിചയപ്പെടുത്തി. ഇന്ത്യയാകുന്ന എന്റെ കുടുംബത്തിന് താങ്കളെ പരിചയപ്പെടുത്തുന്നു മോദിയുടെ കീഴില്‍ ഇന്ത്യ പുരോഗതിയിലേക്ക് കുതിക്കുകയാണെന്നു ട്രംപ് പറഞ്ഞു.

സമ്മേളനത്തില്‍ ട്രംപിന്റെ സാന്നിധ്യം ഇന്ത്യ-യുഎസ് ബന്ധത്തിന്റെ ആഴത്തിന് സാക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറഞ്ഞു. ഡോണള്‍ഡ് ട്രംപ് ഒരിക്കല്‍ കൂടി അമേരിക്കന്‍ പ്രസിഡന്റ് ആകണമെന്നും അദ്ദേഹം പറഞ്ഞു. ‘അടുത്ത തവണയും ട്രംപ് ‘എന്ന വാചകം മോദി ആവര്‍ത്തിച്ചു.

ടെക്‌സസിലെ ഇന്ത്യന്‍ വംശജരായ അമേരിക്കക്കാരോടു സംസാരിക്കുന്ന ‘ഹൗഡി മോദി’ സംഗമ വേദിയിലാണ് നരേന്ദ്ര മോദിയ്‌ക്കൊപ്പം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും എത്തിയത്. ഇരു നേതാക്കളുടേയും സംഗമം ലോകരാഷ്ട്രങ്ങള്‍ക്ക് അത്ഭുതമായി

വര്‍ണാഭമായ സാംസ്‌കാരിക പരിപാടികളോടെയാണ് ചടങ്ങു തുടങ്ങിയത്. അരലക്ഷത്തിലേറെ ഇന്ത്യക്കാര്‍ പങ്കെടുക്കുന്ന ‘ഹൗഡി മോദി’ സംഗമം ഹൂസ്റ്റണിലെ എന്‍ആര്‍ജി സ്റ്റേഡിയത്തിലാണ് നടക്കുന്നത്. ചടങ്ങില്‍ യുഎസ് പ്രസിഡന്റിന്റെ സാന്നിധ്യം ആവേശം ഇരട്ടിയാക്കിയിട്ടിട്ടുണ്ട്. ഭാരത് മാതാ കി ജയ് വിളിച്ചുകൊണ്ടും ഡോലക് കൊട്ടി ആഘോഷിച്ചുമാണ് ടെക്‌സസിലെ ഇന്ത്യന്‍ വംശജര്‍ പ്രധാനമന്ത്രിയെ സ്വാഗതം ചെയ്തത്.

Top