മോദി വര്‍ഗീയ വിദ്വേഷവും ആശയകുഴപ്പവും ഉണ്ടാക്കാന്‍ ശ്രമിക്കുന്നു; എംകെ സ്റ്റാലിന്‍

 

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് വര്‍ഗീയ വിദ്വേഷവും ആശയകുഴപ്പവും ഉണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ഏക സിവില്‍ കോഡ് മതങ്ങളെ ഭിന്നിപ്പിക്കും. ഭിന്നിപ്പിച്ച് വിജയം നേടാനാണ് മോദിയുടെ ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാട്‌നയിലെ പ്രതിപക്ഷയോഗം മോദിയെ പരിഭ്രാന്തനാക്കിയെന്ന് വിമര്‍ശിച്ച സ്റ്റാലിന്‍, മണിപ്പൂര്‍ കത്തുമ്പോഴും തിരിഞ്ഞ് നോക്കിയിട്ടില്ലെന്നും കുറ്റപ്പെടുത്തി.

രാജ്യത്തെ സമാധാനം നശിപ്പിച്ച് തെരഞ്ഞെടുപ്പ് വിജയിക്കാനാണ് ബിജെപിയുടെ ശ്രമം. ബിജെപിയെ ജനം പാഠം പഠിപ്പിക്കുമെന്നും എം കെ സ്റ്റാലിന്‍ പറഞ്ഞു. പ്രധാനമന്ത്രിക്ക് ചരിത്രം അറിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഡിഎംകെ കുടുംബ പാര്‍ട്ടി തന്നെയാണ്. തമിഴ്‌നാടും തമിഴ് ജനതയുമാണ് കരുണാനിധിയുടെ കുടുംബമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ഏക സിവില്‍ കോഡില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി തമിഴ്നാട് ഭരണകക്ഷിയായ ഡിഎംകെ രംഗത്തെത്തിയിരുന്നു. യൂണിഫോം കോഡ് ആദ്യം ഹിന്ദുക്കള്‍ക്ക് ബാധകമാക്കണമെന്നാണ് വിമര്‍ശനം. എല്ലാ ജാതിയില്‍പ്പെട്ടവരെയും ക്ഷേത്രങ്ങളില്‍ പ്രാര്‍ത്ഥിക്കാന്‍ അനുവദിക്കണമെന്നും ഡിഎംകെ ആവശ്യപ്പെട്ടു.

‘ഏകീകൃത സിവില്‍ കോഡ് ആദ്യം കൊണ്ടുവരേണ്ടത് ഹിന്ദു മതത്തിലാണ്. പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ ഉള്‍പ്പെടെ എല്ലാ വ്യക്തികള്‍ക്കും രാജ്യത്തെ ഏത് ക്ഷേത്രത്തിലും പൂജ നടത്താന്‍ അനുവദിക്കണം’ – ഡിഎംകെയുടെ ടി.കെ.എസ് ഇളങ്കോവന്‍ പറഞ്ഞു.

 

Top