വാചകമടി രാജാവിന്റെ വിനാശ ഭരണം; മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: മോദിക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് രാഹുല്‍ ഗാന്ധി. മോദി വാചകക്കസര്‍ത്തിന്റെ രാജാവാണെന്നും നാശം വിതയ്ക്കുന്ന ഭരണമാണ് അദ്ദേഹത്തിന്റേതെന്നും രാഹുല്‍ വിമര്‍ശിച്ചു. ട്വിറ്ററിലൂടെയാണ് രാഹുല്‍ വിമര്‍ശനമുന്നയിച്ചത്.

‘കര്‍ഷകര്‍ക്ക് ന്യായമായ വില ലഭിക്കുന്നില്ല. യുവതയ്ക്ക് തൊഴിലും ലഭിക്കുന്നില്ല. വാചകമടി രാജാവിന്റെ വിനാശ ഭരണകാലത്ത് കര്‍മ്മം ചെയ്യുന്നവര്‍ക്കൊന്നും യാതൊന്നും ലഭിക്കുന്നില്ല’, എന്നാണ് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചത്.

വിമര്‍ശനത്തിനൊപ്പം യുപിയിലെ തൊഴിലില്ലായ്മയുടെ രൂക്ഷത കാണിക്കുന്ന റിപ്പോര്‍ട്ടും രാഹുല്‍ ട്വീറ്റ് ചെയ്തു. 50000 ബിരുദധാരികളും 28000 ബിരുദാനന്തര ബിരുദ ധാരികളും 37000 പിഎച്ച്ഡി നേടിയവരും പ്യൂണ്‍ തസ്തികയിലേക്ക് അപേക്ഷിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നത്.

45 വര്‍ഷത്തിനിടെ രാജ്യത്തെ തൊഴിലില്ലായ്മ ഉയര്‍ന്ന നിരക്കിലെത്തിയതായാണ് ദേശീയ സാമ്പിള്‍ സര്‍വേ ഓഫീസിന്റെ (എന്‍.എസ്.എസ്.ഒ.) റിപ്പോര്‍ട്ട്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്തു വിടാതെ പൂഴ്ത്തിവെക്കുകയായിരുന്നു.

Top