കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളെ വരുതിയിലാക്കാൻ മോദിക്ക് ‘അജണ്ട’

സംസ്ഥാന ഭരണങ്ങളില്‍ പിടിമുറുക്കാന്‍ സംഘപരിവാര്‍ അജണ്ട തയ്യാറാക്കുന്നു. മോദി സര്‍ക്കാര്‍ അധികാരമേറ്റെടുത്താല്‍ ഉടന്‍ അജണ്ടകള്‍ ഓരോന്നായി നടപ്പാക്കാനാണ് തീരുമാനം.

കോണ്‍ഗ്രസ്സ് ഭരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, കര്‍ണ്ണാടക സംസ്ഥാനങ്ങളും ബംഗാളും അട്ടിമറിയുടെ നിഴലിലാണ്. ഇതില്‍ ബംഗാളില്‍ നടപടി മമത ഭരണകൂടം ചോദിച്ച് വാങ്ങുന്നതാണ്. മറ്റു മൂന്നിടത്തും സര്‍ക്കാറിനെതിരെ കേന്ദ്രത്തിന് ചൂണ്ടിക്കാട്ടാന്‍ ഒരു കാരണം പോലും ഇല്ല. എം.എല്‍.എമാരെ കൂറുമാറ്റി ഇവിടങ്ങളില്‍ സര്‍ക്കാറിനെ വീഴ്ത്താനാണ് ശ്രമം.

230 അംഗ മധ്യപ്രദേശ് നിയമസഭയില്‍ സ്വന്തമായി 114 സീറ്റു മാത്രമാണ് കോണ്‍ഗ്രസ്സിനുള്ളത് 4 സ്വതന്ത്രരുടെയും എസ്.പി – ബി.എസ്.പി പാര്‍ട്ടികളിലെ ഓരോ അംഗങ്ങളുടെയും പിന്തുണയിലാണ് ഭരണം. കേന്ദ്രത്തിന് വിചാരിച്ചാല്‍ എളുപ്പത്തില്‍ വീഴ്ത്താന്‍ കഴിയും. ഇവിടെ 29 ലോകസഭ സീറ്റില്‍ 28 ലും ബി.ജെ.പിയാണ് വിജയിച്ചത്.

കര്‍ണ്ണാടകയില്‍ 28-ല്‍ 25 ലോക് സഭ സീറ്റും നേടിയതാണ് സര്‍ക്കാറിനെ മറിച്ചിടാന്‍ ബി.ജെപിയെ പ്രേരിപ്പിക്കുന്നത്. 224 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ്സിന് 80 സീറ്റും.ജെ.ഡി.എസിന് 37 സീറ്റുമാണ് ഉള്ളത്.104 സീറ്റാണ് ബി.ജെ.പിക്കുള്ളത്.

രാജസ്ഥാനില്‍ 25-ല്‍ 25 ലോകസഭ സീറ്റും ബി.ജെ.പിയാണ് നേടിയത്. ഇവിടെ കോണ്‍ഗ്രസ്സിലെ തമ്മിലടിയും ബി.ജെ.പിക്ക് ഗുണം ചെയ്തിട്ടുണ്ട്.

നിലവില്‍ കോണ്‍ഗ്രസ്സിന് 100 സീറ്റും ബി.ജെ.പിക്ക് 73 സീറ്റുമാണുള്ളത്. 13 സ്വതന്ത്രരും ബി.എസ്.പിക്ക് ആറും ആര്‍.എല്‍.പിക്ക് മൂന്നും സീറ്റുകള്‍ ഇവിടെ ഉണ്ട്. കൂറു മാറ്റിയുള്ള അട്ടിമറിയാണ് രാജസ്ഥാനിലും ലക്ഷ്യമിടുന്നത്.

കേന്ദ്രഭരണം കയ്യിലുള്ളത് അടിമറി നീക്കത്തിന് സഹായകരമാകുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന കേരളം ഉള്‍പ്പെടെയുള്ള മറ്റു സംസ്ഥാനങ്ങളെ സമ്മര്‍ദത്തിലാക്കാനും ബി.ജെ.പിക്ക് പദ്ധതിയുണ്ട്.

കേന്ദ്ര സര്‍വ്വീസിലെ ഐ.പി.എസ് – ഐ.എ.എസ് ഉദ്യോഗസ്ഥരുടെ നിയമനങ്ങളില്‍ ഇടപെടാനാണ് നീക്കം. നിലവില്‍ സംസ്ഥാന പൊലീസ് ചീഫിനെ നിയമിക്കുന്നതിന് മുന്‍പ് യു.പി.എ.സിയുടെ ക്ലിയറന്‍സ് ആവശ്യമാണ്. ഇക്കാര്യത്തില്‍ ചില മാറ്റങ്ങളാണ് കേന്ദ്രം ഉദ്യേശിക്കുന്നത്.

ജില്ലാ പൊലീസ് മേധാവിമാര്‍ മുതല്‍ ക്രമസമാധാന ചുമതലയില്‍ നിയോഗിക്കപ്പെടുന്ന എല്ലാ ഐ.പി.എസുകാര്‍ക്കും ഈ നിയമം ബാധകമാക്കാനാണ് ആലോചന. ജില്ലാ കളക്ടര്‍മാരെയും ചീഫ് സെക്രട്ടറിമാരെയും നിയമിക്കുമ്പോഴും കേന്ദ്ര ക്ലിയറന്‍സ് നിര്‍ബന്ധമാക്കാനാണ് നീക്കം. ഇങ്ങനെ വന്നാല്‍ സംസ്ഥാന സര്‍ക്കാറിന് സ്വന്തം ഇഷ്ടപ്രകാരം മാത്രം ഉദ്യോഗസ്ഥരെ നിയമിക്കാന്‍ കഴിയില്ലന്നാണ് ബി.ജെ.പി കരുതുന്നത്. സീനിയോററ്റിയും കഴിവും മാനദണ്ഡമാക്കി സംസ്ഥാനങ്ങള്‍ തയ്യാറാക്കുന്ന ലിസ്റ്റില്‍ നിന്നും യു.പി.എ.സിയുടെ അനുമതി വാങ്ങിയാണ് നിലവില്‍ സംസ്ഥാന പൊലീസ് ചീഫിന്റെ നിയമനം നടത്തുന്നത്. ഇത് ക്രമസമാധാന ചുമതലയുള്ള മറ്റു ഐ.പി.എസുകാരുടെ കാര്യത്തില്‍ പ്രാവര്‍ത്തികമാക്കിയാല്‍ വലിയ പ്രത്യാഘാതമാണുണ്ടാകുക. കളക്ടര്‍ – ചീഫ് സെക്രട്ടറി നിയമനങ്ങളിലും ഈ പാത തുടരണമെന്ന താല്‍പ്പര്യവും അപകടകരമാണ്.

സംസ്ഥാന സര്‍ക്കാര്‍ ക്ലിയറന്‍സിന് അയക്കുന്ന ലിസ്റ്റില്‍ വെട്ടിനിരത്തല്‍ നടത്താന്‍ കേന്ദ്രത്തിന് ഇതുവഴി കഴിയും. കേരളം ഉള്‍പ്പെടെയുള്ള ‘പ്രതിപക്ഷ’ സംസ്ഥാനങ്ങളിലെ ബി.ജെ.പി നേതൃത്വത്തിന് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താനാണ് ഇത് വഴിയൊരുക്കുക. മുന്‍പ് നടപ്പാക്കാന്‍ ഉദ്യേശിച്ച ഈ കാര്യം വീണ്ടും മോദി വന്നാല്‍ നടപ്പാക്കുമെന്ന് തന്നെയാണ് സൂചന.

ഐ.പി.എസ് – ഐ.എ.എസ് ഉദ്യോഗസ്ഥരുടെ ഡെപ്യൂട്ടേഷനിലും നിലപാട് കര്‍ക്കശമാക്കാന്‍ ഒരുങ്ങുകയാണ് മോദി. ഇതും വഴങ്ങാത്ത ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട്തന്നെയാണ്. കേന്ദ്ര സര്‍വ്വീസുകാരായ ഉദ്യോഗസ്ഥരെ സംബന്ധിച്ച് ഡെപ്യൂട്ടേഷന്‍ അവരുടെ സ്വപ്നവും കരിയറില്‍ അനിവാര്യവുമാണ്.

ഫെഡറല്‍ സംവിധാനം നില നില്‍ക്കുന്ന രാജ്യത്ത് പിന്നിലൂടെ അത് അട്ടിമറിക്കാനുള്ള ശ്രമമാണ് ഇത്തരം നീക്കങ്ങള്‍ വഴി ലക്ഷ്യമിടുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്. മമതയുടെ പൊലീസ് സി.ബി.ഐ ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്ത സംഭവമാണ് ഈ ആലോചനയിലേക്ക് കേന്ദ്രത്തെ നയിച്ചതെന്നാണ് അവരുടെ വിലയിരുത്തല്‍. മുന്‍ കൊല്‍ക്കത്ത കമ്മീഷണര്‍ രാജീവ് കുമാറിനെ കസ്റ്റഡിയിലെടുക്കാന്‍ ചെന്ന സി.ബി.ഐ സംഘത്തെയാണ് കൊല്‍ക്കത്ത പൊലീസ് പിടികൂടിയിരുന്നത്. പിന്നീട് ഇവരെ വിട്ടയക്കുകയുണ്ടായി.

കേരളത്തിലും സംഘപരിവാര്‍ ഹിറ്റ് ലിസ്റ്റില്‍പ്പെട്ട നിരവധി ഐ.പി.എസ് ഉദ്യോഗസ്ഥരുണ്ട്. ഇവരെ പാഠം പഠിപ്പിക്കുമെന്ന് മുന്‍പ് തന്നെ ബി.ജെ.പി മുന്നറിയിപ്പ് നല്‍കിയിരുന്നു.എന്നാല്‍ തുമ്മിയാല്‍ തെറിക്കുന്ന മൂക്കാണെങ്കില്‍ അതങ്ങ് പോകട്ടെ എന്ന നിലപാടാണ് അരോപണത്തിനിരയായ ഐ.പി.എസുകാര്‍ സ്വീകരിച്ചിരുന്നത്. കേരളത്തിനായി ഒരു മാസ്റ്റര്‍ പ്ലാന്‍ തന്നെ സംഘപരിവാര്‍ ഒരുക്കിയിട്ടുണ്ട്. കേന്ദ്രത്തിനെ കൊണ്ട് അത് നടപ്പാക്കിക്കുവാനാണ് നീക്കം.

സംഘപരിവാറുകാരനെ ഗവര്‍ണ്ണറാക്കി കൊണ്ടുവരണമെന്നതാണ് ഇതില്‍ പ്രധാനം. ഗവര്‍ണ്ണറെ മുന്‍നിര്‍ത്തി ഇടതു പക്ഷ സര്‍ക്കാറിനെ വരിഞ്ഞ് മുറുക്കാമെന്നാണ് പ്രതീക്ഷ. കേരള ഗവര്‍ണ്ണറെ മാറ്റണമെന്ന ആവശ്യം ഏറ്റവും ശക്തമായി ഉന്നയിക്കുന്നത് ആര്‍.എസ്.എസ് ആണ്.

മുന്‍ ചീഫ് ജസ്റ്റിസായ ഗവര്‍ണര്‍ പി.സദാശിവം നിയമം വിട്ട് ഒന്നും ചെയ്യില്ലന്നതും, അദ്ദേഹത്തെ സ്വാധീനിക്കാന്‍ പറ്റില്ലന്നതുമാണ് ഇത്തരമൊരു നീക്കത്തിന് പിന്നില്‍.

ഒരു ലോക് സഭ സീറ്റില്‍ പോലും വിജയിക്കാന്‍ കഴിഞ്ഞില്ലങ്കിലും വോട്ട് ശതമാനം വര്‍ദ്ധിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് കേരള നേതാക്കള്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചൊലുത്തുന്നത്.

അതേസമയം കേന്ദ്ര മന്ത്രി സ്ഥാനത്തെചൊല്ലിയും ബി.ജെ.പി സംസ്ഥാന ഘടകത്തില്‍ ഭിന്നത രൂക്ഷമാണ്. രാജ്യ സഭ അംഗങ്ങളായ വി.മുരളീധരന്‍, അല്‍ഫോണ്‍സ് കണ്ണന്താനം, സുരേഷ് ഗോപി എന്നിവര്‍ മന്ത്രിപദം മോഹിക്കുന്നവരാണ്. മുരളീധരന്‍ വരാതിരിക്കാന്‍ പി.കെ കൃഷ്ണദാസ് പക്ഷമാണ് ശ്രമിക്കുന്നത്. തിരുവനന്തപുരത്ത് തോറ്റെങ്കിലും കുമ്മനം രാജശേഖരനെ പരിഗണിക്കണമെന്നതാണ് ആര്‍.എസ്.എസ് താല്‍പ്പര്യം. അല്‍ഫോണ്‍സ് കണ്ണന്താനത്തെ അവര്‍ക്കും വലിയ താല്‍പ്പര്യം ഇല്ല.

എന്നാല്‍ മോശം പ്രകടനത്തിന്റെ പേരില്‍ സംസ്ഥാനത്തെ ബി.ജെ.പിയെ ഉടച്ച് വാര്‍ക്കാനാണ് കേന്ദ്ര നേത്യത്വം ലക്ഷ്യമിടുന്നത്.ശ്രീധരന്‍ പിള്ള സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും തെറിക്കുമെന്നും ഏകദേശം ഉറപ്പായിട്ടുണ്ട്.

Top