ഇനി അനങ്ങിയാൽ അറിയും, പുതിയ ‘പൂട്ടുമായി’ വരുന്നു കേന്ദ്ര നിയമം

ന്യൂഡല്‍ഹി: ചൈനിസ് മാതൃകയില്‍ മുഖം തിരിച്ചറിയാനുള്ള സാങ്കേതിക വിദ്യ പൊതുസ്ഥലങ്ങളില്‍ നടപ്പിലാക്കാനുള്ള വന്‍ പദ്ധതിയുമായി
ഇന്ത്യ. കേന്ദ്രീകൃതമായ മുഖം തിരിച്ചറിയല്‍ സംവിധാനം വികസിപ്പിക്കാനാവശ്യമായ നടപടികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അടുത്തമാസം തുടക്കമിടുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

പാസ്പോര്‍ട്ട് വിവരങ്ങള്‍, കുറ്റവാളികള്‍, കാണാതായവര്‍, അജ്ഞാത മൃതദേഹങ്ങള്‍ തുടങ്ങിയവയുള്‍പ്പെടെയുള്ള ഡേറ്റാബാങ്കുമായി പുതിയ സംവിധാനം ബന്ധിപ്പിക്കും. രാജ്യത്തെ മുഴുവന്‍ പൗരന്മാരും സര്‍ക്കാരിന്റെ നിരീക്ഷണത്തിന്‍കീഴിലാകുമെന്നതാണ് ഇതിന്റെ ഗുണവും ദോഷവും.

അംഗബലം കുറഞ്ഞ ഇന്ത്യയിലെ പോലീസ് സംവിധാനത്തിനെ ശക്തിപ്പെടുത്താണ് ഈ നീക്കമെന്നാണ് വിശദീകരണം.

കാര്യക്ഷമമായ ഡേറ്റാ സംരക്ഷണ നിയമം നിലവിലില്ലാത്ത ഇന്ത്യയില്‍ പുതിയ സംവിധാനം കൊണ്ടുവരുന്നത് ആശങ്കകള്‍ക്കിടയാക്കും. ചൈനയിലേതുപോലെ ജനങ്ങളെ മുഴുവന്‍ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് നിയന്ത്രിക്കാന്‍ ഇന്ത്യയ്ക്ക് ഇനിയും പരിമിതികളുണ്ട്. ഡാറ്റകള്‍ ദുരുപയോഗം ചെയ്യപ്പെടാതിരിക്കാനുള്ള സുരക്ഷിതത്വം സജ്ജമാക്കുന്നതില്‍ ഇന്ത്യ ഇപ്പോഴും വളരെ പിന്നിലാണെന്നതാണ് ഇതിന് കാരണം.

അതേസമയം പദ്ധതി ഏറ്റെടുത്ത് നടത്താന്‍ ഏത് കമ്പനി മുന്നോട്ടുവരുമെന്നതാണ് ഇപ്പോള്‍ ലോകം ഉറ്റുനോക്കുന്നത്. മുഖം പ്ലാസ്റ്റിക് സര്‍ജറി നടത്തി മാറ്റിയവരെപ്പോലും തിരിച്ചറിയാന്‍ സാധിക്കുന്ന തരത്തിലുള്ള സംവിധാനമാണ് ഒരുക്കാന്‍ ഉദ്ദേശിക്കുന്നതെന്നാണ് വിവരങ്ങള്‍.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകള്‍ക്കിടെ 100ല്‍ അധികം ഭീകരാക്രമണങ്ങളാണ് ഇന്ത്യയില്‍ ഉണ്ടായത്. അതിനാല്‍ ആഭ്യന്തര സുരക്ഷയ്ക്കും ലഹരിമരുന്ന് കടത്തുള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ക്കും നിയന്ത്രണം കൊണ്ടുവരാന്‍ ഇതിലൂടെ സാധിച്ചേക്കാം.

Top