ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും ഒരേ തൂവല്‍ പക്ഷികള്‍, പരിഹാസവുമായി മോദി

പത്താന്‍കോട്ട്: ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും ഒരേ തൂവല്‍ പക്ഷികളാണ് പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസിന്റെ ഫോട്ടോകോപ്പിയാണ് ആപ്പ് എന്ന് പറഞ്ഞ മോദി പഞ്ചാബില്‍ ലഹരി മാഫിയയെ കൊണ്ടുവന്നത് കോണ്‍ഗ്രസ് ആണെന്ന് ആരോപിച്ചു.

ഡല്‍ഹിയില്‍ യുവാക്കളെ ആംആദ്മി പാര്‍ട്ടി സര്‍ക്കാര്‍ ലഹരിക്ക് അടിമപ്പെടുത്തുകയാണെന്നും പ്രധാനമന്ത്രി ചൂണ്ടികാട്ടി. പഞ്ചാബിലെ പത്താന്‍കോട്ടില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കോണ്‍ഗ്രസ് നേതാക്കള്‍ പത്താന്‍കോട്ട് സംഭവത്തിന് ശേഷം നമ്മുടെ സൈന്യത്തിന്റെ വീര്യത്തെ ചോദ്യം ചെയ്തു. പുല്‍വാമ സംഭവമുണ്ടായപ്പോഴും അവര്‍ നമ്മുടെ സൈനികരുടെ ധൈര്യത്തെ ചോദ്യം ചെയ്യുകയാണ്.’ പ്രധാനമന്ത്രി പറഞ്ഞു. ഒരവസരം കൂടി കോണ്‍ഗ്രസിന് നല്‍കിയാല്‍ പഞ്ചാബിന്റെ സുരക്ഷയെത്തന്നെ അവര്‍ അപകടത്തിലാക്കുമെന്നും മോദി ആരോപിച്ചു.

‘കോണ്‍ഗ്രസിലായിരുന്നപ്പോള്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് പാര്‍ട്ടിയുടെ ഇത്തരം നീക്കങ്ങളെ ചെറുത്തു. ഇപ്പോള്‍ അദ്ദേഹവും പാര്‍ട്ടി വിട്ടിരിക്കുകയാണ്.’ മോദി പറഞ്ഞു. 1984 ലെ സിഖ് കലാപത്തിന് പിന്നിലെ ആളുകളെ സര്‍ക്കാര്‍ അഴിക്കുളളിലാക്കിയെന്നും 1947ല്‍ സിഖ് ആരാധനാ കേന്ദ്രമായ കര്‍ത്താപൂര്‍ സാഹിബ് പാകിസ്ഥാനിലാകാന്‍ കാരണം കോണ്‍ഗ്രസാണെന്നും പ്രധാനമന്ത്രി ആരോപിച്ചു. 1971ല്‍ കര്‍ത്താപ്പൂര്‍ സാഹിബ് ഇന്ത്യയ്ക്ക് നല്‍കിയാലേ 90,000 പാക് സൈനികരെ തിരികെ നല്‍കൂ എന്ന് പറയേണ്ടിയിരുന്നുവെന്നും മോദി അഭിപ്രായപ്പെട്ടു.

പഞ്ചാബ് അതിര്‍ത്തികളിലെ സ്‌കൂളുകളില്‍ എന്‍സിസി സമ്പ്രദായം ശക്തിപ്പെടുത്തുമെന്നും അതിലൂടെ കുട്ടികളിലും പ്രദേശത്തും ദേശീയ വികാരം വര്‍ദ്ധിപ്പിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

Top