പ്രധാനമന്ത്രി നരേന്ദ്രമോദി ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ ബാധ്യസ്ഥനാണ്. .

modi main

ന്യൂഡല്‍ഹി: ജനങ്ങളോട് നേരിട്ട് സംവദിക്കാന്‍ മടിയില്ലാത്ത പ്രധാനമന്ത്രി ആരാണ്? മന്‍മോഹന്‍ സിംഗിനെ മൗന്‍ മോഹന്‍ സിംഗ് എന്ന് വിശേഷിപ്പിച്ചവര്‍ക്ക് മറുപടി നല്‍കാന്‍ അവസരം കൈവന്നിരിക്കുകയാണ് ഇപ്പോള്‍. പ്രധാനമന്ത്രി നരേന്ദ്രമോദി മാധ്യമ പടയെ അഭിമുഖീകരിക്കുന്നത് ഏറെ നാളുകള്‍ക്ക് ശേഷം തെരഞ്ഞെടുപ്പ് ഫലം വന്നപ്പോഴാണ്.

സംഘപരിവാര്‍ ആഭിമുഖ്യമുള്ള ചാനലുകളുടെ ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രി ആയതിന് ശേഷം മറുപടി പറഞ്ഞിട്ടുണ്ട് എന്നല്ലാതെ ശക്തമായ ചോദ്യങ്ങളെ നേരിടേണ്ടി വന്നിട്ടില്ല. മന്‍ കി ബാത്തിലൂടെയും ട്വിറ്ററിലൂടെയും പ്രസ്ഥാവനകള്‍ മാത്രം നടത്തി കൈ കഴുകിയിരുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി അടുത്ത തെരഞ്ഞെടുപ്പ് അങ്കത്തിനിറങ്ങുമ്പോള്‍ അഞ്ച് വര്‍ഷത്തെ ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടി വരും. ആ ചോദ്യങ്ങളെ വ്യക്തതയോടെ നേരിടാന്‍ നരേന്ദ്രമോദിയ്ക്കും ബിജെപിയ്ക്കും കഴിയണം.

ചോദ്യങ്ങളില്‍ വളരെ പ്രധാനപ്പെട്ടതാണ് രാജ്യത്തെ തൊഴിലില്ലായ്മയെ സംബന്ധിക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ രാജ്യത്ത് 10 മില്യണ്‍ തൊഴിലവസരങ്ങള്‍ ഉണ്ടാക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു എന്ന് കളിയാക്കി അധികാരത്തില്‍ വന്നവരാണ് ബിജെപി. എന്നാല്‍, 2017 ലെ കണക്കു മാത്രം പരിശോധിച്ചാല്‍ സ്ഥിതിഗതികള്‍ അതിഭീകരമാണെന്ന് മനസ്സിലാകും. മുദ്രാ ലോണ്‍ അടക്കമുള്ളവ പ്രഖ്യാപിച്ചെങ്കിലും അവ പര്യാപ്തമല്ലാതായത് എന്തു കൊണ്ടാണ്? 2014ല്‍ പ്രഖ്യാപിച്ച തൊഴിലവസരങ്ങള്‍ എവിടെയാണ്?

കാര്‍ഷിക വരുമാനം 2022ല്‍ രണ്ടിരട്ടി ആക്കുമെന്നതായിരുന്നു മറ്റൊരു പ്രഖ്യാപനം. എന്നാല്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ വെറും 5 ശതമാനമോ അതില്‍ താഴെയോ മാത്രമാണ് ഈ രംഗത്ത് വളര്‍ച്ചാ നിരക്ക് ഉണ്ടായിരിക്കുന്നത്. 14 വര്‍ഷമെങ്കിലും കഴിഞ്ഞാല്‍ മാത്രമേ ഇനി ഈ രംഗത്ത് ഇരട്ടി വരുമാനം ഉണ്ടാക്കാന്‍ സാധിക്കൂ. അത്രയും ദുര്‍ബലമാണ് ഇന്ത്യന്‍ കാര്‍ഷിക മേഖല. രാജ്യം ഇതു വരെ കാണാത്ത തരത്തിലുള്ള കര്‍ഷക സമരങ്ങളോടുള്ള താങ്കളുടെ പ്രതികരണമെന്താണ്?

സബ്‌സിഡികളും ഇന്‍ഷുറന്‍സുകളും ജനങ്ങള്‍ക്ക് ലഭ്യമാകാത്തതിനെക്കുറിച്ച് പ്രധാനമന്ത്രി മിണ്ടാത്തതെന്താണ്?

2015ല്‍ മുന്‍ ആര്‍ബിഐ ഗവര്‍ണറായ രഘുറാം രാജന്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ടവരുടെ ലിസ്റ്റ് സമര്‍പ്പിക്കുകയും നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, സമയോചിതമായ എന്ത് നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിന് സാധിച്ചു? പ്രധാനമന്ത്രിയുടെ ഓഫീസില്‍ കെട്ടിക്കിടക്കുന്ന വിവരാവകാശ അപേക്ഷകളില്‍ കൃത്യമായ മറുപടി നല്‍കാത്തതെന്താണ്?

നോട്ട് നിരോധനമാണ് ഇന്ത്യ കണ്ട വലിയ തുക്ലക്ക് പരിഷ്‌ക്കാരങ്ങളില്‍ ഒന്ന്. 99 ശതമാനം നോട്ടും ആര്‍ബിഐയില്‍ തിരിച്ചെത്തിയപ്പോള്‍ മോദി സര്‍ക്കാരിന്റെ പ്രതികരണങ്ങള്‍ ഒന്നും കണ്ടില്ല. ബാങ്ക് അക്കൗണ്ടില്‍ കിടക്കുന്ന പണത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നാണ് ഇപ്പോഴത്തെ പ്രഖ്യാപനം. എന്നാല്‍, ഈ അന്വേഷണം നടപ്പിലാക്കാന്‍ തന്നെ എത്ര നാള്‍ വേണ്ടി വരുമെന്ന് ചിന്തിക്കാതെയുള്ള കണ്ണില്‍ പൊടിയിടലായേ ഇതിനെ കാണാന്‍ സാധിക്കൂ. നോട്ട് നിരോധനം കൊണ്ട് ജിഡിപിയില്‍ രണ്ട് ശതമാനത്തോളം ഇടിവ് വന്നു എന്നാണ് പുതിയ ഐഎംഎഫ് സാമ്പത്തിക വിദഗ്ധ ഗീതാഗോപിനാഥ് പ്രസ്ഥാവിച്ചത്. എന്നാല്‍, സാമ്പത്തിക പരിഷ്‌ക്കാരത്തിന്റെ സാമൂഹ്യ സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ച് മോദി മിണ്ടാത്തതെന്താണ്? ഇത്തരമൊരു മണ്ടന്‍ തീരുമാനമെടുക്കുന്നതിന് മുന്‍പ് നിങ്ങള്‍ ആരോടാണ് അഭിപ്രായം ചോദിച്ചത്?

സിബിഐ വലിയ വിശ്വാസ്യതാ പ്രശ്‌നം അനുഭവിച്ച കാലഘട്ടമാണ് ഈ കഴിഞ്ഞ് പോയത്. ലാലു പ്രസാദ് യാദവും പി ചിദംബരവും കോടതി കയറിയിറങ്ങിയപ്പോള്‍ അമിത് ഷായ്‌ക്കെതിരായ കേസുകള്‍ കീഴ്‌കോടതികളില്‍ തന്നെ മുങ്ങിപ്പോയി. മുകള്‍ റോയ്ക്കും നാരായണ്‍ റെനെയ്ക്കും എതിരായ കേസുകളുടെ സ്ഥിതി രാജ്യം കണ്ടതാണ്. അതായത്, സിബിഐയെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഉപയോഗിക്കുകയായിരുന്നോ മോദി സര്‍ക്കാര്‍?

farmers 1

314 പേരാണ് രാജ്യത്ത് ആള്‍ക്കൂട്ട ആക്രമണത്തിന് മോദി കാലഘട്ടത്തില്‍ ഇരയായത്. 39പേര്‍ ഇതില്‍ മരണമടഞ്ഞു. ദളിത്-ആദിവാസികള്‍ക്കെതിരായ ആക്രമണങ്ങള്‍ 25 ശതമാനമാണ് വര്‍ദ്ധിച്ചത്. ദിവസേന എന്ന രീതിയിലാണ് വര്‍ഗ്ഗീയ പ്രസ്ഥാവനകള്‍ ബിജെപി നേതാക്കള്‍ നടത്തിയിരുന്നത്. മുസ്ലീങ്ങള്‍ രാജ്യത്ത് ആക്രമിക്കപ്പെട്ടപ്പോള്‍ മിണ്ടാതിരുന്നത് വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് സാധ്യത ഇല്ലാത്തതിനാലാണോ?

റാഫേല്‍ ഇടപാടിന്റെ പൂര്‍ണ്ണ വിവരങ്ങള്‍ മറച്ചു പിടിക്കുന്നത് എന്തിനാണ്?

രാമ ക്ഷേത്രം പണിയാന്‍ തിടുക്കം കൂട്ടുന്ന ബിജെപി ബാബ്രി മസ്ജിദ് തകര്‍ത്തത് വലിയ വിഷയമായി കാണാത്തത് എന്തു കൊണ്ടാണ്? ഇതിന്റെ പേരില്‍ രാജ്യത്ത് നടക്കുന്ന വര്‍ഗ്ഗീയ വികാരത്തെ സര്‍ക്കാര്‍ എങ്ങനെയാണ് പ്രതിരോധിക്കുക?

കശ്മീരില്‍ പ്രശ്‌നങ്ങള്‍ ശാന്തമാക്കാന്‍ സാധിച്ചിട്ടില്ല എന്നതാണ് മറ്റൊരു പ്രതിസന്ധി. തീവ്രവാദ സംഘടനകളില്‍ ചേരുന്ന കശ്മീര്‍ യുവാക്കളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് ഇക്കാലയളവില്‍ ഉണ്ടായിരിക്കുന്നത്. കശ്മീരിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ എന്ത് മാര്‍ഗ്ഗമാണ് സ്വീകരിച്ചത്?

ശാസ്ത്രത്തിന് പുല്ലുവില നല്‍കുന്ന പ്രസ്ഥാവനകളാണ് വലിയ കാര്യമായി ബിജെപി നേതാക്കള്‍ ഇക്കാലയളവില്‍ നടത്തിയത്. ഗോമൂത്രത്തെ സംബന്ധിക്കുന്നതും പുഷ്പക വിമാനവും മറ്റും വലിയ സംഘപരിവാര്‍ കണ്ടുപിടുത്തങ്ങളായിരുന്നു. എന്താണ് നരേന്ദ്രമോദി ഇത്തരം പ്രസ്ഥാവനകളെ പ്രതിരോധിക്കാത്തത്?

2014ല്‍ ലോക്പാല്‍ ബില്ല് പാസ്സാക്കിയെങ്കിലും ഇതുവരെ അത് പ്രാവര്‍ത്തികമാക്കാന്‍ സാധിച്ചിട്ടില്ല. പ്രതിപക്ഷവുമായി ഇക്കാര്യത്തില്‍ ഒരു സമവായത്തിലെത്താന്‍ സര്‍ക്കാരിന് കഴിയാത്തതെന്താണ്?

ഇനി, പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച് ഇത്ര വലിയ കോലാഹലങ്ങള്‍ ഉണ്ടായിട്ടും കണ്ടില്ലെന്ന് നടിക്കുന്നത് എന്ത് കൊണ്ടാണ്?

സോണിയാ ഗാന്ധിയെയും രാഹുലിനെയും അധിഷേപിച്ച് സംസാരിക്കുന്നു. സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ പ്രധാനമന്ത്രിയും സ്വന്തം പാര്‍ട്ടിയും നിരന്തരം ഉന്നയിക്കുന്നത് സോഷ്യല്‍ മീഡിയകളിലൂടെ കണ്ണോടിച്ചാല്‍ തന്നെ മനസ്സിലാകും. എന്ത് കൊണ്ടാണ് ഈ രീതിയില്‍ ഒരു ഭരണ കക്ഷി പ്രവര്‍ത്തിക്കുന്നത്?

ഇത്തരം ചോദ്യങ്ങള്‍ക്കെല്ലാം കൃത്യമായി മറുപടി പറയാന്‍ സാധിച്ചെങ്കില്‍ മാത്രമേ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാര്‍ത്താ സമ്മേളനം പൂര്‍ത്തിയാകൂ. .അല്ലെങ്കില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഇവ ആവര്‍ത്തിക്കും.

റിപ്പോര്‍ട്ട്: എ.ടി അശ്വതി

Top