കരുണാകരന്റെ കുടുംബത്തിന് മാര്‍ക്കിടാന്‍ തരൂര്‍ വളര്‍ന്നിട്ടില്ലെന്ന് കെ.മുരളീധരന്‍

കൊച്ചി: മോദി സ്തുതിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ശശി തരൂരിന്റെ ഒളിയമ്പിനെതിരെ ആഞ്ഞടിച്ച് കെ. മുരളീധരന്‍ രംഗത്ത്. മോദി സ്തുതി ഇതേപോലെ തുടരുകയാണെങ്കില്‍ എം.പിയായ ശശി തരൂരിനെ ബഹിഷ്‌കരിക്കുമെന്ന് കെ മുരളീധരന്‍ പറഞ്ഞു.

കരുണാകരന്റെ കുടുംബത്തിന്റെ രാഷ്ട്രീയ പാരമ്പര്യത്തിന് മാര്‍ക്കിടാന്‍ തരൂര്‍ ആയിട്ടില്ല. കരുണാകരന്റെ കുടുംബം സംഘികളുമായി ഒരു ധാരണയും ഉണ്ടാക്കിയിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു. മലയാള പത്രം വായിക്കാത്തത് കൊണ്ടാണ് തരൂര്‍ തന്റെ മടങ്ങി വരവ് അറിയാത്തതെന്നും അദ്ദേഹം അറിയിച്ചു.

തന്നോട് ബിജെപിയില്‍ ചേരാന്‍ പറഞ്ഞ മുരളീധരന്‍ പാര്‍ട്ടിയില്‍ തിരിച്ചെത്തിയിട്ട് എട്ട് വര്‍ഷം മാത്രമേ ആയിട്ടുള്ളുവെന്ന് തരൂര്‍ പറഞ്ഞിരുന്നു. ഇതിന് മറുപടിയായിട്ടാണ് മുരളീധരന്‍ തരൂരിനെതിരെ വീണ്ടും രംഗത്തെത്തിയത്.

അതേസമയം, മോദി അനുകൂല പ്രസ്താവനയില്‍ ശശി തരൂരിനോട് കെ.പി.സി.സി വിശദീകരണം തേടിയിട്ടുണ്ട്. പ്രസ്താവനയ്‌ക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ അതൃപ്തി രൂക്ഷമായ സാഹചര്യത്തിലാണിത്. വിശദീകരണം കിട്ടിയശേഷം ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കുമെന്നും പാര്‍ട്ടി സ്വീകരിച്ച അവസരസേവകന്‍മാര്‍ ബാധ്യതയായ ചരിത്രമാണുള്ളതെന്നും പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

കോൺഗ്രസിൽ നിന്നും കടുത്ത വിമർശനം ഉയർന്ന പശ്ചാത്തലത്തിൽ തന്റെ ഭാഗം വിശദീകരിച്ച് ശശി തരൂർ ട്വീറ്റ് ചെയ്തിരുന്നു.താൻ മോദിയുടെ കടുത്ത വിമർശകനാണെന്നും തന്റെ നിലപാട് മോദിക്ക് അനുകൂലമായി വളച്ചൊടിച്ചെന്നും ശശി തരൂർ വ്യക്തമാക്കിയിരുന്നു. വേണ്ടത് ക്രിയാത്മക വിമർശനമാണ്. തന്റെ നിലപാടുകളോട് അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും അതിനെ ബഹുമാനിക്കണമെന്നും ശശി തരൂർ ആവശ്യപ്പെട്ടു.

Top