പ്രധാനമന്ത്രിയെയും ശബരിമലയിലേക്ക് കൊണ്ടുവരാന്‍ ആര്‍.എസ്.എസ് നീക്കം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ശബരിമലയിലക്ക് കൊണ്ടു വരാന്‍ ആര്‍.എസ്.എസ് നീക്കം.

സുപ്രീംകോടതി പുന:പരിശോധന ഹര്‍ജിയില്‍ അനുകൂല തീരുമാനമെടുത്താലും ഇല്ലെങ്കിലും ലോകസഭ തിരഞ്ഞെടുപ്പിന് മുന്‍പ് ശബരിമല ദര്‍ശനത്തിനായി പ്രധാനമന്ത്രി എത്താനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ലെന്ന്‌ ആര്‍.എസ്.എസ് കേന്ദ്രങ്ങള്‍ സൂചന നല്‍കി.

ശബരിമലയില്‍ ഈ മണ്ഡലകാലത്ത് തന്നെ ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ സന്ദര്‍ശനം നടത്തുമെന്ന വാര്‍ത്തകള്‍ പുറത്തു വന്നതിന് തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട സൂചനകളും പുറത്തു വരുന്നത്.

പ്രത്യേക രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഒന്നും തന്നെ ശബരിമലയില്‍ സംഘപരിവാര്‍ സംഘടനകള്‍ക്കില്ലെന്നും നിരീശ്വരവാദികള്‍ നയിക്കുന്ന സര്‍ക്കാര്‍, കോടതി ഉത്തരവിന്റെ മറപിടിച്ച് മന:പൂര്‍വം ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും ആര്‍.എസ്.എസ് ആരോപിക്കുന്നു. ഇതിനെ എന്തു വില കൊടുത്തും ചെറുത്ത് തോല്‍പ്പിക്കും. വിശ്വാസി സമൂഹത്തിനൊപ്പം തന്നെ തുടര്‍ന്നും സംഘപരിവാര്‍ സംഘടനകള്‍ നില്‍ക്കുമെന്നും നേതൃത്വം വ്യക്തമാക്കി.

sabarimala-759

സുപ്രീം കോടതിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കുന്നതില്‍ നിന്നു ദേവസ്വം ബോര്‍ഡിനെ പിന്തിരിപ്പിച്ചതില്‍ തന്നെ പിണറായി സര്‍ക്കാറിന്റെ നിലപാട് വ്യക്തമാണെന്നും ആര്‍.എസ്.എസ് നേതൃത്വം വ്യക്തമാക്കി.

നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി ശബരിമല സന്ദര്‍ശിക്കും എന്ന വാര്‍ത്തകള്‍ വന്നിരുന്നു. ശബരിമല മാസ്റ്റര്‍ പ്ലാന്‍ പ്രഖ്യാപനവും നടത്തുമെന്ന തീരുമാനങ്ങള്‍ അന്നുണ്ടായിരുന്നു. എന്നാല്‍ സുരക്ഷാ പ്രശ്നങ്ങള്‍ മുന്‍ നിര്‍ത്തിയായിരുന്നു അന്നത്തെ സന്ദര്‍ശനം റദ്ദാക്കിയത്.

നിലവിലെ പ്രത്യേക സാഹചര്യത്തില്‍ അമിത് ഷായെ ശബരിമലയില്‍ എത്തിക്കാന്‍ ബിജെപി സംസ്ഥാന ഘടകം നീക്കം നടത്തുന്നുണ്ട്. കണ്ണൂരിലെ അമിത്ഷായുടെ പ്രസംഗം രാഷ്ട്രീയമായി വലിയ മുതല്‍ക്കൂട്ടാണെന്നാണ് കേരളഘടകത്തിന്റെ വിലയിരുത്തല്‍. ഇത് ശബരിമലയില്‍ ആവര്‍ത്തിച്ചാല്‍ കേരളത്തില്‍ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കുമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്.

Top