മഹാമാരിയെ തോല്‍പ്പിക്കാന്‍ വാക്‌സിന്‍; കണ്ടുപിടിത്തം അന്തിമ ഘട്ടത്തിലോ !

ന്യൂഡല്‍ഹി: ആഗോളതലത്തില്‍ 3.5 ദശലക്ഷം ആളുകളെ ബാധിക്കുകയും 2.5 ലക്ഷം ആളുകളുടെ ജീവന്‍ നഷ്ടമാവുകയും ചെയ്ത കൊവിഡ് 19 ന്റെ വ്യാപനത്തോടെ ലോകരാജ്യങ്ങള്‍ വാക്‌സിന്‍ കണ്ടുപിടിക്കാനുള്ള നെട്ടോട്ടത്തിലാണ്. ചൈന കൊവിഡിന് കാരണമാവുന്ന sars-cov2 -ന്റെ ജനിതകശ്രണി സംബന്ധിച്ച വിവരങ്ങള്‍ ലോകാരോഗ്യ സംഘടനയുമായി പങ്കുവെച്ചത് മുതല്‍ വാക്‌സിന്‍ വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ വിവിധ ലോകരാജ്യങ്ങളിലെ ഇന്‍സ്റ്റിറ്റ്യൂട്ടുകളും ഗവേഷണസ്ഥാപനങ്ങളും മെഡിക്കല്‍ ബോര്‍ഡുകളും ആരംഭിച്ചു കഴിഞ്ഞു.

കുറഞ്ഞത് 120 വാക്‌സിന് പ്രോജക്ടുകള്‍ ഇപ്പോള്‍ ആഗോളതലത്തില്‍ വിവിധ സ്‌റ്റേജുകളിലാണുള്ളത്. ഏഴോളം വാക്‌സിന്‍ മനുഷ്യരിലെ പരീക്ഷണഘട്ടത്തിലും 82 എണ്ണം മൃഗങ്ങളിലെ പരീക്ഷണത്തിലും എത്തിയിരിക്കുന്നതായാണ് സൂചന. രണ്ട് പരീക്ഷണങ്ങള്‍ കുരങ്ങന്മാരില്‍ ഫലം കണ്ടതായും റിപ്പോര്‍ട്ടുകളുമുണ്ട്.സെപ്തംബറില്‍ ആരംഭിക്കുന്ന ക്ലിനിക്കല്‍ ട്രയല്‍ ഫലവത്തായാല്‍ 2021 ഏപ്രില്‍ മാസത്തോടെ 600-900 മില്ല്യണ്‍ ഡോസ് വാക്‌സിന്‍ ഉത്പാദിപ്പിക്കാന്‍ സാധിക്കുമെന്ന് ജോണ്‍സണ്‍ ജോണ്‍സണ്‍ കമ്പനി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ക്ലിനിക്കല്‍ ട്രയല്‍ വിജയിച്ചാല്‍ 2020 ഏപ്രിലോടെ മില്ല്യണ്‍ കണക്കിന് വാക്‌സിന്‍ ഉത്പാദിപ്പിക്കാന്‍ സാധിക്കുമെന്ന് സിഫര്‍ കമ്പനിയും ജര്‍മന്‍ കമ്പനിയായ ബയോ ടെക്കും വ്യക്തമാക്കിയിട്ടുണ്ട്.

പൊതുവില്‍ 10.7 വര്‍ഷം വരെയാണ് ശരാശരി വാക്‌സിന് വികസനത്തിന് എടുക്കുന്ന സമയമെന്ന് പീയര്‍ റിവ്യൂജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നു. ഇത് വിപണിയിലെത്താനുള്ള സാധ്യത 6% മാത്രമാണെന്നും പഠനം പറയുന്നുണ്ട്. മൂന്നിലധികം മനുഷ്യരിലെ പരീക്ഷണം, സുരക്ഷ, ഡോസ്, മരുന്ന് നല്‍കുന്ന സംരക്ഷണത്തിന്റെ തോത്, പൊതുആവശ്യത്തിനായുള്ള മരുന്ന് ഉത്പാദനം,വില്‍പ്പനയ്ക്കുള്ള ലൈസന്‍സ് തേടല്‍, വിതരണം, വില്‍പ്പന തുടങ്ങിയ കാര്യങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഈ ശരാശരി കാലയളവ്.

Top