മോഡലുകളുടെ മരണം; ഒളിവിലായിരുന്ന സൈജു തങ്കച്ചന്‍ പൊലീസിനു മുന്‍പില്‍ ഹാജരായി

കൊച്ചി: മോഡലുകളും സുഹൃത്തും വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ ഇവരുടെ വാഹനത്തെ പിന്തുടര്‍ന്ന ആഡംബരക്കാര്‍ ഉടമ സൈജു തങ്കച്ചന്‍ പൊലീസിനു മുന്‍പില്‍ ഹാജരായി. കളമശ്ശേരിയില്‍ എറണാകുളം മെട്രോ പൊലീസ് സ്റ്റേഷനിലാണ് ഇയാള്‍ അഭിഭാഷകര്‍ക്കൊപ്പം ഹാജരായത്.

കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണസംഘം ചോദ്യംചെയ്യലിനു ഹാജരാകാന്‍ ആവശ്യപ്പെട്ട് സൈജുവിന് നോട്ടിസ് നല്‍കിയിരുന്നു. ഇയാള്‍ ഒളിവില്‍ ആയിരുന്നതിനാല്‍ സഹോദരനാണ് നോട്ടിസ് കൈപ്പറ്റിയത്. ഇയാളുടെ സ്ഥാപനങ്ങളിലും നോട്ടിസ് പതിപ്പിച്ചിട്ടുണ്ട്. കേസില്‍ തന്നെ അറസ്റ്റു ചെയ്യാനുള്ള സാധ്യത കാണിച്ച് സൈജു തങ്കച്ചന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു.

എന്നാല്‍, ഇയാളെ പ്രതി ചേര്‍ത്തിട്ടില്ലാത്തതിനാല്‍ അറസ്റ്റു ചെയ്യേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നായിരുന്നു പൊലീസ് കൊടുത്ത റിപ്പോര്‍ട്ട്. ഇതു പരിഗണിച്ച് ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കി. തുടര്‍ന്നാണ് ഇയാളോട് ചോദ്യംചെയ്യലിനു ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടത്. അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിനാണ് സൈജുവിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. അപകടം നടന്നതിനു തൊട്ടുപിന്നാലെ സ്ഥലത്തെത്തിയ സൈജുവാണ് പൊലീസിനെ വിവരം വിളിച്ച് അറിയിച്ചത്.

അപകടത്തില്‍ മരിച്ച മോഡലുകളായ അന്‍സി കബീറും അഞ്ജന ഷാജനും പങ്കെടുത്ത ഡിജെ പാര്‍ട്ടി നടന്ന നമ്പര്‍ 18 ഹോട്ടലുമായി അടുത്ത ബന്ധമുള്ള ആളാണ് സൈജുവെന്നു പൊലീസ് കണ്ടെത്തിയിരുന്നു. സംഭവദിവസം ഇയാള്‍ ഹോട്ടലില്‍ ഉണ്ടായിരുന്നെന്നും കുണ്ടന്നൂരില്‍വച്ച് മോഡലുകളുമായി വാക്കുതര്‍ക്കം ഉണ്ടായെന്നും പൊലീസ് കണ്ടെത്തി.

ഇതിനിടെ കൊച്ചിയിലെ ഹോട്ടലുകളില്‍ ലഹരിമരുന്നു വിതരണം ചെയ്യുന്നതിനു ചുക്കാന്‍ പിടിക്കുന്നത് സൈജുവാണെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. ഇതോടെയാണ് ഇയാള്‍ പൊലീസിനു പിടികൊടുക്കാതെ മുങ്ങിയതും മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചതും.

Top