സൈജുവിന്റെ ഫോണിലെ രഹസ്യ ഫോള്‍ഡറില്‍ പ്രകൃതിവിരുദ്ധ പീഡനമുള്‍പ്പടെ ഞെട്ടിക്കുന്ന വിഡിയോ

കൊച്ചി: മോഡലുകള്‍ അപകടത്തില്‍ മരിച്ച കേസിലെ ഒന്നാം പ്രതിയും ലഹരിമരുന്ന് ഇടപാടുകാരനുമായ കൊല്ലം നല്ലില സ്വദേശി സൈജു എം.തങ്കച്ചന്റെ (41) ഫോണിലെ രഹസ്യ ഫോള്‍ഡറില്‍ രാസലഹരി ഉപയോഗത്തിന്റെയും പ്രകൃതിവിരുദ്ധമടക്കമുള്ള െലെംഗിക പീഡനത്തിന്റെയും അന്‍പതിലധികം വിഡിയോകള്‍ അന്വേഷണ സംഘം കണ്ടെത്തി. സ്ത്രീകളുടെ ശരീരത്തില്‍ ലഹരിവസ്തുക്കള്‍ വിതറി ഒന്നിലധികം പുരുഷന്മാര്‍ ചേര്‍ന്ന് പീഡിപ്പിക്കുന്ന വിഡിയോകളും കൂട്ടത്തിലുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് മനോരമയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഹോട്ടല്‍ 18 ഉടമ റോയ് അടക്കം അറിയപ്പെടുന്ന പലരും സൈജു സംഘടിപ്പിച്ച ലഹരി പാര്‍ട്ടികളില്‍ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങളും പൊലീസിനു ലഭിച്ചു. ദൃശ്യങ്ങളില്‍ കാണുന്നവരുടെ പേരുകളും ഫോണ്‍ നമ്പരും സൈജു അന്വേഷണ സംഘത്തിനു കൈമാറിയിട്ടുണ്ട്. സൈജുവും മറ്റു ചിലരുമായി നടത്തിയിട്ടുള്ള സമൂഹമാധ്യമ ചാറ്റുകളും ലഹരി ഉപയോഗത്തിന്റെ തെളിവായി അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.

2021 ജൂലൈ 26നു സൈറ ബാനുവെന്ന പേരുള്ള പ്രൊഫൈലുമായി സൈജു നടത്തിയ ഒരു ചാറ്റില്‍ ലഹരി പാര്‍ട്ടി നടത്താനായി കാട്ടില്‍ പോയി കാട്ടുപോത്തിനെ വെടിവച്ചു കൊന്നതായും പറയുന്നു. കൊച്ചി, മൂന്നാര്‍, ഗോവ എന്നിവിടങ്ങളില്‍ ലഹരി പാര്‍ട്ടികള്‍ നടത്തിയതിന്റെ വിശദമായ വിവരങ്ങളും ഫോണില്‍ നിന്ന് അന്വേഷണ സംഘത്തിന് ലഭിച്ചു. മോഡലുകള്‍ സഞ്ചരിച്ച കാറിനെ പിന്തുടരാന്‍ സൈജു ഉപയോഗിച്ച കാറിന്റെ റജിസ്റ്റേഡ് ഉടമ ഫെബി ജോണും സുഹൃത്തുക്കളും ഒരുമിച്ചു കാക്കനാട്ടെ ഫ്‌ലാറ്റില്‍ നടത്തിയ പാര്‍ട്ടിയുടെ ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.

2020 സെപ്റ്റംബര്‍ 7നു ചിലവന്നൂരിലെ ഫ്‌ലാറ്റില്‍ സൈജു നടത്തിയ പാര്‍ട്ടിയില്‍ പങ്കെടുത്തവരെന്നു പറയുന്ന അമല്‍ പപ്പടവട, നസ്ലിന്‍, സലാഹുദീന്‍ മൊയ്തീന്‍, ഷിനു മിന്നു എന്നിവരെ പൊലീസ് ചോദ്യം ചെയ്യും. പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇവരുടെ പേരുള്ളത്.

മോഡലുകള്‍ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട ചില നിര്‍ണായക വിവരങ്ങള്‍ ഈ പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ക്ക് അറിയാമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. അപകടം നടന്ന രാത്രിയിലും തുടര്‍ന്നുള്ള ദിവസങ്ങളിലും ഇവരില്‍ ചിലരെ സൈജു തുടര്‍ച്ചയായി ഫോണില്‍ വിളിച്ചിട്ടുണ്ട്.

Top