സൈജുവിന്റെ വലയിലായത് നിരവധി സ്ത്രീകള്‍, ലഹരി കടത്തും; ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്ക്

കൊച്ചി: മോഡലുകള്‍ അപകടത്തില്‍ മരിച്ച സംഭവത്തില്‍, ആഡംബര വാഹനത്തില്‍ ഇവരെ പിന്തുടര്‍ന്നതിനെ തുടര്‍ന്ന് അറസ്റ്റിലായ സൈജു തങ്കച്ചന്റെ ലഹരി മരുന്ന് ഇടപാടുകള്‍ക്കു പിന്നാലെ പൊലീസ്. ജില്ലയിലെ വിവിധ ഹോട്ടലുകളില്‍ ഡിജെ പാര്‍ട്ടികളില്‍ ഇയാള്‍ ലഹരി മരുന്നു വിതരണം ചെയ്തതായാണ് കണ്ടെത്തല്‍.

മറ്റു സംസ്ഥാനങ്ങളില്‍നിന്നു രാസലഹരി എത്തിച്ചു വിതരണം ചെയ്തിരുന്നതിന്റെ വിവരങ്ങള്‍ പൊലീസ് ഇയാളില്‍നിന്നു കണ്ടെത്തി. സൈജുവിന്റെ ഫോണ്‍ പരിശോധനയില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ച സാഹചര്യത്തില്‍ ഫൊറന്‍സിക് പരിശോധനയ്ക്കു വിധേയമാക്കാന്‍ ഒരുങ്ങുകയാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം. ഇയാള്‍ ദുരുപയോഗം ചെയ്ത യുവതികളുടെ മൊഴിയെടുക്കുന്നതിനും നടപടി സ്വീകരിക്കുന്നുണ്ട്.

ഫോണിലെ ചിത്രങ്ങള്‍, വിഡിയോകള്‍ എന്നിവയില്‍നിന്നു ഫോര്‍ട്ട്കൊച്ചി നമ്പര്‍ 18 ഹോട്ടല്‍ ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ നടത്തിയ ഡിജെ, റേവ് പാര്‍ട്ടികളുടെയും ഇതില്‍ പങ്കെടുത്തവരുടെയും ദൃശ്യങ്ങള്‍ ലഭിച്ചു. സൈജു തങ്കച്ചന്‍ ലഹരി നല്‍കി യുവതികളെ ദുരുപയോഗം ചെയ്യുന്നതിന്റെ ദൃശ്യങ്ങളുള്‍പ്പെടെ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഒട്ടേറെ യുവതികളുടെ ദൃശ്യങ്ങള്‍ സൈജുവിന്റെ ഫോണില്‍ നിന്നു പൊലീസിനു ലഭിച്ചുവെന്നുമാണു വിവരം.

പൊലീസ് കസ്റ്റഡിയിലുള്ള സൈജു തങ്കച്ചനെ ഇന്നലെ വിശദമായി ചോദ്യം ചെയ്തു. ഫോണിലെ ദൃശ്യങ്ങളിലുള്ളവരെ സംബന്ധിച്ചുള്ള വിവരങ്ങളെല്ലാം സൈജു വെളിപ്പെടുത്തിയിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു.

സൈജുവിന്റെ കോള്‍ റെക്കോഡുകള്‍, വാട്സാപ് ചാറ്റുകള്‍ എന്നിവയും പരിശോധിക്കുന്നുണ്ട്. മോഡലുകളെ രാത്രിയില്‍ സൈജു പിന്തുടര്‍ന്നതു ദുരുദ്ദേശ്യത്തോടെയാണെന്ന കാര്യവും ചോദ്യം ചെയ്യലില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഹോട്ടലിലോ തന്റെ വീട്ടിലോ രാത്രി തങ്ങി പിറ്റേന്നു പോയാല്‍ മതിയെന്നു സൈജു മോഡലുകളെ ഭീഷണിപ്പെടുത്തിയെന്നും ഇതു ഭയന്നാണു വാഹനം അതിവേഗം ഓടിച്ചു രക്ഷപ്പെടാന്‍ ഇവര്‍ ശ്രമിച്ചതെന്നുമുള്ള സ്ഥിരീകരണവും ചോദ്യം ചെയ്യലില്‍ ലഭിച്ചു.

സൈജുവിന്റെ സാമ്പത്തിക ഉറവിടങ്ങളും അന്വേഷണ പരിധിയിലുണ്ട്. ലഹരി ഇടപാടുകള്‍ വഴി ഇയാള്‍ വന്‍ തുക സമ്പാദിച്ചിട്ടുണ്ട് എന്നാണ് വിലയിരുത്തല്‍. നഗരത്തിലെ വന്‍കിട ഹോട്ടലുകളിലെ ഡിജെ പാര്‍ട്ടികള്‍ക്കു ശേഷമുള്ള ആഫ്റ്റര്‍ പാര്‍ട്ടികള്‍ സൈജുവിന്റെ നേതൃത്വത്തിലായിരുന്ന നടന്നിരുന്നത്. ഇക്കാര്യങ്ങളിലെല്ലാം അന്വേഷണ സംഘത്തിനു വ്യക്തത ലഭിച്ചിട്ടുണ്ട് എന്നാണ് വിവരം. സൈജു യുവതികളെ പിന്തുടര്‍ന്ന ആഡംബരക്കാര്‍ പൊലീസ് കസ്റ്റഡിയിലാണ്. ഇതിന്റെ ആര്‍സി ഉടമയുടെ കാര്യത്തിലും പൊലീസ് സംശയം ഉയര്‍ത്തുന്നുണ്ട്.

ഇരുവര്‍ക്കും ഇടയില്‍ ഉണ്ടായിട്ടുള്ള സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച് അന്വേഷണം നടത്തുമെന്നാണ് അറിയുന്നത്. സൈജുവിനു ലോണെടുക്കുന്നതിനു സാങ്കേതിക തടസ്സമുള്ളതിനാല്‍ തന്റെ പേരില്‍ വായ്പ എടുത്ത് വാഹനം വാങ്ങുകയായിരുന്നു എന്നാണ് കാര്‍ ഉടമ അറിയിച്ചത്. കോഴിക്കോട് ജില്ലയിലെ സൈജുവിന്റെ ഇടപാടുകളും അന്വേഷണ പരിധിയിലേയ്ക്കു കൊണ്ടുവരാനാണ് പൊലീസ് ആലോചിക്കുന്നത്.

Top