മോഡലുകളുടെ മരണം; നമ്പര്‍ 18 ഹോട്ടലില്‍ ഡോഗ് സ്‌ക്വാഡിനെ എത്തിച്ച് റെയ്ഡ്

കൊച്ചി: മോഡലുകളുടെ അപകടമരണത്തില്‍ ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ വീണ്ടും പരിശോധന. സൈജു തങ്കച്ചനെതിരായി രജിസ്റ്റര്‍ ചെയ്ത കേസിന്റെ ഭാഗമായാണ് പരിശോധന നടക്കുന്നത്. നമ്പര്‍ 18 ഹോട്ടലില്‍ സൈജു മുറിയെടുത്ത് ലഹരി പാര്‍ട്ടി നടത്തിയതായി മൊഴി നല്‍കിയിരുന്നു.

നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥരാണ് ഹോട്ടലില്‍ പരിശോധന നടത്തുന്നത്. ഡോഗ് സ്‌ക്വാഡിനെ എത്തിച്ചാണ് പരിശോധന. കഴിഞ്ഞ ദിവസം കൊച്ചിയിലെ ഫ്ളാറ്റുകളിലും ഹോട്ടലുകളിലും നടത്തിയ പരിശോധനയുടെ തുടര്‍ച്ചയായാണ് ഇന്ന് വീണ്ടും പരിശോധന നടക്കുന്നത്.

സൈജു തങ്കച്ചന്‍ ലഹരി പാര്‍ട്ടി നടത്തിയ ഫ്‌ളാറ്റുകളിലും നേരത്തെ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയിരുന്നു. ഇന്‍ഫോപാര്‍ക്ക് സ്റ്റേഷനില്‍ സൈജുവിനെതിരെ മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ പ്രതി ചേര്‍ത്തിരിക്കുകയാണ് അന്വേഷണ സംഘം.

പിടിയിലായ സൈജു തങ്കച്ചന്‍ നടത്തിയ ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സൈജുവിനോപ്പം പാര്‍ട്ടിയില്‍ ലഹരി ഉപയോഗിച്ച 17 പേര്‍ക്കെതിരെയാണ് കേസെടുത്തത്.

നമ്പര്‍ 18 ഹോട്ടലില്‍ വെച്ച് ലഹരി ഉപയോഗം നടത്തിയെന്ന് സൈജുവിന്റെ ഫോണില്‍ നിന്ന് വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലും ഫോര്‍ട്ട് കൊച്ചി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി കൂടിയാണ് ഇന്ന് പരിശോധന നടക്കുന്നത്.

Top