മോഡലുകളുടെ മരണം; ഡിവിആര്‍ കണ്ടെത്തുന്നത് ദുഷ്‌കരം, അബ്ദുള്‍ റഹ്‌മാന്റെ മൊഴിയില്‍ വൈരുദ്ധ്യം

കൊച്ചി: മോഡലുകളുടെ അപകട മരണവുമായി ബന്ധപ്പെട്ട ഡിവിആര്‍ കണ്ടെത്തുന്നത് ദുഷ്‌കരമെന്ന് തെരച്ചില്‍ സംഘം. ഹാര്‍ഡ് ഡിസ്‌ക് ലഭിച്ചാലും ദൃശ്യങ്ങള്‍ സുരക്ഷിതമെന്ന് ഉറപ്പുപറയാനാവില്ല എന്ന് സൈബര്‍ വിദഗ്ധരും പറയുന്നു.

കായലില്‍ അടിയൊഴുക്ക് ശക്തമാണ്. അതുകൊണ്ട് തന്നെ വലിച്ചെറിഞ്ഞ ഇടത്തുനിന്ന് അത് ഒഴുകിപ്പോയിട്ടുണ്ടാവും. ഇങ്ങനെയാണെങ്കില്‍ ഹര്‍ഡ് ഡിസ്‌ക് കണ്ടെത്തല്‍ ഏറെ ദുഷ്‌കരമാകുമെന്നാണ് തെരച്ചില്‍ സംഘം പറയുന്നത്.

ഹാര്‍ഡ് ഡിസ്‌ക് കണ്ടെടുക്കാന്‍ നടത്തിയ തെരച്ചില്‍ ഇന്നലെ അവസാനിപ്പിച്ചിരുന്നു. ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് തെരച്ചില്‍ അവസാനിപ്പിച്ചത്. പ്രൊഫഷണല്‍ സ്‌കൂബ ഡൈവിംഗ് ടീമിനെ ഉപയോഗിച്ചാണ് പരിശോധന നടത്തിയത്. കായലില്‍ ചെളി നിറഞ്ഞ് കിടക്കുകയാണെന്ന് സ്‌കൂബ ഡൈവിംഗ് സംഘം അറിയിച്ചു. ഹോട്ടലുടമ റോയി വയലാട്ടിന്റെ നിര്‍ദേശപ്രകാരം ഹാര്‍ഡ് ഡിസ്‌ക് കായലില്‍ എറിഞ്ഞെന്ന ജീവനക്കാരുടെ മൊഴി പ്രകാരമായിരുന്നു തെരച്ചില്‍.

അതേസമയം, അപകടത്തില്‍പ്പെട്ട ഡ്രൈവര്‍ അബ്ദുള്‍ റഹ്‌മാനെ പൊലീസ് വീണ്ടും ചോദ്യം ചെയ്യും. ഇയാളുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നാണ് പൊലീസ് പറയുന്നത്.

Top