മുന്‍ മിസ് കേരള ഉള്‍പ്പെടെ മരിച്ച കേസില്‍ കൂടുതല്‍ അന്വേഷണം; പാര്‍ട്ടി നടന്ന ഹോട്ടലില്‍ റെയ്ഡ്

കൊച്ചി: മുന്‍ മിസ് കേരള അന്‍സി കബീര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അപകടത്തില്‍ മരിച്ച കേസില്‍ കൂടുതല്‍ അന്വേഷണത്തിന് പൊലീസ്. ഇവര്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത ഹോട്ടലില്‍ പൊലീസ് പരിശോധന നടത്തുന്നു.

പാര്‍ട്ടിയില്‍ പങ്കെടുത്ത് മടങ്ങവെ നവംബര്‍ ഒന്നിനു പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. പാര്‍ട്ടിയില്‍ നടന്ന ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലിലാണ് പരിശോധന നടത്തുന്നത്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കുന്നു.

നേരത്തെ, ഇവര്‍ സഞ്ചരിച്ച കാറിന്റെ ഡ്രൈവര്‍ മാള സ്വദേശി അബ്ദുല്‍ റഹ്‌മാനെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇയാള്‍ മദ്യപിച്ചാണ് വാഹനം ഓടിച്ചതെന്നാണ് പൊലീസ് പറഞ്ഞത്. ഇയാള്‍ക്കെതിരെ കൊലപാതകമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു.

തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് ഹോട്ടലില്‍ പരിശോധന നടത്തുന്നതിലേക്ക് എത്തിയിരിക്കുന്നത്. ഇയാള്‍ മദ്യം ഉപയോഗിച്ചതിന് തെളിവു ശേഖരിക്കുക, ഇതുകൂടാതെ മറ്റെന്തെങ്കിലും ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിരുന്നോ എന്നിവയും പരിശോധിക്കും.

പാലാരിവട്ടം ചക്കരപ്പറമ്പിനു സമീപം ദേശീയപാതയില്‍ നിയന്ത്രണം വിട്ട കാര്‍ മീഡിയനിലെ മരത്തില്‍ ഇടിച്ച് ഈ മാസം ഒന്നിനാണ് അപകടമുണ്ടായത്. പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ 2019 ലെ മിസ് കേരള അന്‍സി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും സംഭവസ്ഥലത്തു തന്നെ മരിച്ചു. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന തൃശൂര്‍ വെമ്പല്ലൂര്‍ സ്വദേശി കെ.എ മുഹമ്മദ് ആഷിഖ് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ചു.

Top