മോഡലുകള്‍ക്കൊപ്പം ഹോട്ടലില്‍ സൈജുവിന്റെ കൂട്ടാളി യുവതിയും ! ലഹരി ഇടപാടിലും പങ്കാളി

കൊച്ചി: മോഡലുകള്‍ വാഹനാപകടത്തില്‍ മരിച്ച കേസിലെ മുഖ്യപ്രതി സൈജു എം.തങ്കച്ചനുമായി അടുപ്പമുണ്ടായിരുന്ന യുവതിയെ അന്വേഷണ സംഘം ചോദ്യം ചെയ്തു. കോഴിക്കോട്ടെ രഹസ്യ താവളത്തില്‍നിന്ന് പൊലീസ് പിടിയിലായ യുവതി മോഡലുകള്‍ പങ്കെടുത്ത നിശാപാര്‍ട്ടി നടന്ന ഒക്ടോബര്‍ 31നു രാത്രി ഫോര്‍ട് കൊച്ചി നമ്പര്‍ 18 ഹോട്ടലിലുണ്ടായിരുന്നതായി അന്വേഷണ സംഘം സ്ഥിരീകരിച്ചെന്ന് മനോരമയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഹോട്ടല്‍ കേന്ദ്രീകരിച്ചു നടക്കുന്ന ലഹരി ഇടപാടുകളില്‍ യുവതിക്കും പങ്കാളിത്തമുണ്ടെന്നാണു പൊലീസിന്റെ നിഗമനം. സൈജുവിനൊപ്പം നിശാപാര്‍ട്ടികളില്‍ സ്ഥിരമായി പങ്കെടുത്തിരുന്ന യുവതി, ലഹരിമരുന്ന് ഇടപാടുകള്‍ക്കു വേണ്ടി സൈജുവിനു 10 ലക്ഷം രൂപ നല്‍കിയ മുംബൈ മലയാളി വനിതയ്‌ക്കൊപ്പം താമസം തുടങ്ങിയതോടെ സൈജുവില്‍നിന്ന് അകന്നുവെങ്കിലും ലഹരിമരുന്ന് ഇടപാടുകള്‍ തുടര്‍ന്നതായാണ് അന്വേഷണത്തില്‍ വ്യക്തമായത്.

10 ലക്ഷം രൂപ തിരികെ ലഭിക്കാതായപ്പോള്‍ സൈജുവിനെതിരെ വഞ്ചനാക്കുറ്റത്തിനു പരാതി നല്‍കി മുംബൈ സ്വദേശിനി കൊച്ചി വിട്ടിരുന്നു. എന്നാല്‍, നമ്പര്‍ 18 ഹോട്ടലില്‍ ഷൂട്ട് ചെയ്ത സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ച് സൈജു അവരെ ഭീഷണിപ്പെടുത്തി പരാതിയില്‍ നിന്നു പിന്മാറ്റിയെന്നു പൊലീസ് പറയുന്നു.

Top