കൊല്‍ക്കത്തയില്‍ മോഡല്‍ ദിവ്യയെ കൊലപ്പെടുത്തി, മൃതദേഹം പുഴയില്‍ തള്ളിയ കേസ്; ഒരാള്‍ അറസ്റ്റില്‍

കൊല്‍ക്കത്ത : കൊല്‍ക്കത്തയില്‍ മോഡല്‍ ദിവ്യ പഹൂജയെ കൊലപ്പെടുത്തി മൃതദേഹം പുഴയില്‍ തള്ളിയയാളെ പിടികൂടി. ബല്‍രാജ് ഗില്ലിനെയാണ് കൊല്‍ക്കത്ത പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ രവി ബാന്ദ്രയ്ക്കൊപ്പം വിമാനത്തില്‍ രക്ഷപ്പെടാന്‍ ശ്രമിക്കവെ, കൊല്‍ക്കത്ത വിമാനത്താവളത്തില്‍ വച്ചാണ് ബല്‍രാജ് പിടിയിലാകുന്നത്. ഒപ്പമുണ്ടായിരുന്ന രവി കടന്നുകളഞ്ഞു. ഈ വര്‍ഷം ജനുവരി 2നാണ് ഹോട്ടല്‍ സിറ്റി പോയിന്റില്‍ ദിവ്യയെ അഞ്ച് പേര്‍ ചേര്‍ന്ന് എത്തിക്കുന്നതും, 111-ാം നമ്പര്‍ മുറഇയില്‍ വെടിവച്ച് കൊലപ്പെടുത്തുന്നതും. ശേഷം ദിവ്യയുടെ മൃതദേഹം പുഴയില്‍ തള്ളുകയായിരുന്നു. ഇതുവരെ മൃതദേഹം കണ്ടെത്താല്‍ പൊലീസിന് സാധിച്ചിട്ടില്ല. മൃതദേഹം കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

പൊലീസ് നല്‍കുന്ന വിവരപ്രകാരം, അഭിജിത് സിംഗിന്റെ ചില അശ്ലീല ദൃശ്യങ്ങള്‍ ദിവ്യയുടെ ഫോണിലുണ്ടായിരുന്നു. ഇത് നീക്കം ചെയ്യാന്‍ പറഞ്ഞിട്ടും ദിവ്യ അനുസരിച്ചില്ല. അഭിജിത്തിനെ നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്നാണ് അഭിജിത്തും സുഹൃത്തുക്കളും ചേര്‍ന്ന് ദിവ്യയെ കൊലപ്പെടുത്തുന്നത്. കേസുമായി ബന്ധപ്പെട്ട് അഭിജിത് സിംഗ്, ഹേമരാജ്, ഓംപ്രകാശ് എന്നിവരെ പൊലീസ് നേരത്തെ തന്നെ പിടികൂടിയിരുന്നു. 27 കാരിയായ ദിവ്യ പഹൂജ മുന്‍ കാമുകനും ഗുരുഗ്രാമിലെ കുപ്രസിദ്ധ ഗുണ്ടയുമായ സന്ദീപ് ഗണ്ടോളിയുടെ 2016 ലെ വ്യാജ ഏറ്റുമുട്ടല്‍ കേസുമായി ബന്ധപ്പെട്ട് ഏഴ് വര്‍ഷമായി തടവ് ശിക്ഷ അനുഭവിച്ച് വരികയായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ദിവ്യ ജാമ്യത്തിലിറങ്ങിയത്.

Top