ആളുകളെ കബളിപ്പിച്ച് മുങ്ങുന്ന മൊബൈല്‍ ഫോണ്‍ മോഷ്ടാവ് പിടിയില്‍

കൊച്ചി: മൊബൈല്‍ ഫോണുകള്‍ മോഷണം നടത്തിയ യുവാവ് അറസ്റ്റില്‍. പുന്നപ്ര അറവുകാട് സ്വദേശി കിഴക്കേ പനമ്പടന്ന വീട്ടില്‍ രങ്കുല്‍ (22) ആണ് എറണാകുളം നോര്‍ത്ത് പൊലീസിന്റെ പിടിയിലായത്. ലിസി മെട്രോ സ്റ്റേഷന് സമീപത്തുള്ള ഹോട്ടലിലെ ജീവനക്കാരനായ സ്റ്റീഫന്റെ പരാതിയിലാണ് അറസ്റ്റ്.

കഴിഞ്ഞ നാലാം തിയതി പുലര്‍ച്ചെ റെയില്‍വേ സ്റ്റേഷനില്‍ നിന്നും വരികയായിരുന്ന സ്റ്റീഫന്റെ മൊബൈല്‍ സ്‌കൂട്ടറില്‍ വന്ന പ്രതി തട്ടിയെടുക്കുകയായിരുന്നു. ഇയാള്‍ വന്ന വണ്ടിയുടെ നമ്പര്‍ സിസിടിവി ദൃശ്യങ്ങളിലൂടെ മനസ്സിലാക്കിയ പോലിസ് വണ്ടിയുടെ ഉടമയും പ്രതിയുടെ സുഹൃത്തുമായ പെണ്‍കുട്ടിയെ ചോദ്യം ചെയ്തപ്പോഴണ് വിവരങ്ങള്‍ ലഭിച്ചത്. കലൂര്‍ ഭാഗത്തുള്ള ഹോസ്റ്റലുകളില്‍ മാറി മാറി താമസിച്ചു വരികയായിരുന്നു പ്രതി. പാതിരാത്രി ജെന്റ്സ് ഹോസ്റ്റലുകളില്‍ കയറി മൊബൈല്‍ മോഷണം നടത്തുകയാണ് ഇയാളുടെ പതിവ്. ഒപ്പം വഴി യാത്രക്കാരോട് ഒന്ന് ഫോണ്‍ ചെയ്യണം എന്ന് പറഞ്ഞു മൊബൈല്‍ വാങ്ങുകയും അതുമായി കടന്നു കളയുകയും ചെയ്യും. ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ബോയായാണ് ഇയാള്‍ ജോലി ചെയ്യുന്നത്.

ചോദ്യം ചെയ്യലില്‍ മുപ്പതോളം മൊബൈല്‍ ഫോണുകള്‍ മോഷണം നടത്തിയിട്ടുള്ളതായി ഇയാള്‍ സമ്മതിച്ചതായി പൊലീസ്‌ പറഞ്ഞു. മോഷണം നടത്തിയ ഫോണുകള്‍ ഇയാള്‍ പല സ്ഥലങ്ങളിലാണ് വില്‍പ്പന നടത്തിയിട്ടുള്ളത്.

നോര്‍ത്ത് എസ്എച്ച് ഒ സിബി ടോം, എസ് ഐ അനസ്, എഎസ് ഐ ശ്രീകുമാര്‍, സീനിയര്‍ സിപിഒ വിനോദ് കൃഷ്ണ, സിപിഒ അജിലേഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. തെളിവെടുപ്പിനായി ഇയാളെ പിന്നീട് കസ്റ്റഡിയില്‍ വാങ്ങുമെന്നും പൊലീസ്‌ അറിയിച്ചിട്ടുണ്ട്.

Top