മൊബൈല്‍ ആര്‍ടിപിസിആര്‍ ലാബുകള്‍ക്ക് സര്‍ക്കാര്‍ അനുമതി; നിരക്ക് 448 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് മൊബൈല്‍ ആര്‍ടിപിസിആര്‍ ലാബുകള്‍ക്ക് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവ്. കോവിഡ് പരിശോധന വര്‍ദ്ധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 24 മണിക്കൂറിനുള്ള ഫലം ലഭ്യമാക്കുന്ന മൊബൈല്‍ ലാബുകള്‍ സജ്ജമാക്കാന്‍ സ്വകാര്യ കമ്പനിക്ക് ടെണ്ടര്‍ നല്‍കിയിട്ടുണ്ട്. 448 രൂപ നല്‍കിയാല്‍ മൊബൈല്‍ ലാബുകളില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്താം.

കോവിഡ് വ്യാപനം വലിയ തോതില്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് ആര്‍ടിപിസിആര്‍ പരിശോധന വ്യാപിപ്പിക്കാന്‍ വേണ്ടി സര്‍ക്കാര്‍ തീരുമാനിച്ചത്. നിലവില്‍ 1700 രൂപയ്ക്കാണ് ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തുന്നത് മൊബൈല്‍ ലാബുകളില്‍ 448 രൂപയ്ക്ക് പരിശോധന ഫലം ലഭിക്കും.

കോവിഡ് പരിശോധന ഫലത്തില്‍ വീഴ്ച്ച ഉണ്ടായാല്‍ ലാബിന്റെ ലൈസന്‍സ് റദ്ദാക്കും. 24 മണിക്കൂറിനുള്ളില്‍ പരിശോധന ഫലം നല്‍കിയില്ലെങ്കിലും ലാബിന്റെ ലൈസന്‍സ് റദ്ദാക്കാനാണ് നിര്‍ദ്ദേശം. മൊബൈല്‍ ലാബ് വിവിധ പ്രദേശങ്ങളിലെത്തിയാണ് പരിശോധന നടത്തുന്നത്.

രോഗലക്ഷണം കാണിക്കുന്നവര്‍ പലരും പരിശോധന നടത്താന്‍ തയ്യാറാകുന്നില്ലെന്ന വിലയിരുത്തലും ആരോഗ്യ വകുപ്പിനുണ്ട്. ഈ സാഹചര്യം കൂടി പരിഗണിച്ചാണ് ഒരോരുത്തരുടെയും അടുത്തേക്ക് ലാബ് എത്തുന്ന തരത്തില്‍ ക്രമീകരണം ഉണ്ടാക്കിയിരിക്കുന്നത്.

Top