ഹരിയാനയിലെ നൂഹില്‍ വീണ്ടും മൊബൈല്‍, ഇന്റര്‍നെറ്റ് സേവനം റദ്ദാക്കി

ചണ്ഡിഗഡ്: ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായ ഹരിയാനയിലെ നൂഹില്‍ വീണ്ടും മൊബൈല്‍, ഇന്റര്‍നെറ്റ് സേവനം റദ്ദാക്കി. തിങ്കളാഴ്ച വരെയാണ് നിയന്ത്രണം. നൂഹില്‍ വീണ്ടും ഘോഷയാത്ര സംഘടിപ്പിക്കുമെന്ന് വിഎച്ച്പി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിക്കാതിരിക്കാനാണ് നടപടി. ജൂലൈ 31 ന് സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് രണ്ടാഴ്ച നൂഹില്‍ ഇന്റര്‍നെറ്റ് റദ്ദാക്കിയിരുന്നു. വിഎച്ച്പി സംഘടിപ്പിച്ച ഘോഷയാത്രക്ക് നേരെയുണ്ടായ കല്ലേറിനെ തുടര്‍ന്നാണ് നേരത്തെ സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ 6 പേര്‍ കൊല്ലപ്പെട്ടിരുന്നു.

ഹരിയാനയിലെ നൂഹില്‍ നടന്ന വര്‍ഗീയ കലാപത്തില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി രംഗത്തെത്തിയിരുന്നു. അക്രമത്തിന് പിന്നിലെ മുസ്ലീം വിഭാഗത്തെ ബഹിഷ്‌ക്കരിക്കാനുള്ള ആഹ്വാനങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും സമുദായങ്ങള്‍ക്കിടെ യോജിപ്പും സൗഹാര്‍ദ്ദവും വേണമെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു.

നൂഹിലെ വര്‍ഗീയ കലാപത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ അന്വേഷണത്തിന് ഡി ജി പി യുടെ നേതൃത്വത്തില്‍ സമിതി വേണമെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു. വിദ്വേഷ പ്രസംഗങ്ങളെ അംഗീകരിക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അതേസമയം പൊലീസിന്റെ സാന്നിധ്യത്തിലായിരുന്നു ഹിന്ദു മഹാ പഞ്ചായത്തിലെ ബഹിഷ്‌കരണ ആഹ്വാനമെന്ന് ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു. ഹിന്ദു മഹാ പഞ്ചായത്തിലെ ആഹ്വാനത്തിനെതിരെയായിരുന്നു ഹര്‍ജി.

നൂഹില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷം ഗുരുഗ്രാമിലേക്കും വ്യാപിക്കുകയായിരുന്നു. രണ്ട് ഹോം ഗാര്‍ഡുകളും മതപണ്ഡിതനുമടക്കം ആറ് പേരാണ് സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്. സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 202 പേരെ അറസ്റ്റ് ചെയ്തതായും 80 പേരെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചതായും ഹരിയാന ആഭ്യന്തര മന്ത്രി അനില്‍ വിജ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Top