വീണ്ടും ആള്‍ക്കൂട്ട ആക്രമണം; അസമില്‍ യുവാവ് മരിച്ചു

ജോര്‍ഹട്ട്: അസമില്‍ ആള്‍ക്കൂട്ട ആക്രമണത്തിനിരയായ യുവാവ് മരിച്ചു. 23 കാരനായ ദേബാശിഷ് ഗൊഗോയ് ആണ് മരിച്ചത്. സുഹൃത്ത് ആദിത്യ ദാസിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഗബോരു പാര്‍ബട്ടിലെ പ്രശസ്തമായ വിനോദ സഞ്ചാരകേന്ദ്രം സന്ദര്‍ശിച്ച് മടങ്ങി വരികയായിരുന്നു ഇരുവരും സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ മരിയാനി നഗരത്തിന് സമീപത്തുവെച്ച് രണ്ടു സ്ത്രീകളുടെ മേല്‍ തട്ടിയിരുന്നു. സ്ത്രീകള്‍ക്ക് പരിക്കേറ്റിരുന്നില്ല. എന്നാല്‍ സംഭവം നടന്നതോടെ അമ്പതോളം ആളുകള്‍ കൂടി സ്‌കൂട്ടറിലുണ്ടായിരുന്ന ഇരുവരെയും വളയുകയും മര്‍ദ്ദിക്കുകയുമായിരുന്നുവെന്ന് പ്രദേശവാസികളില്‍ ഒരാള്‍ പറഞ്ഞു.

സംഭവമറിഞ്ഞ് ദേബാശിഷിന്റെ പിതാവും സഹോദരിയും സ്ഥലത്തെത്തി ആള്‍ക്കൂട്ടത്തിനോട് സംസാരിച്ചെങ്കിലും ഇരുവരെയും വെറുതെവിടാന്‍ ആള്‍ക്കൂട്ടം തയാറായില്ല. പിന്നീട് ആള്‍ക്കൂട്ടം ആക്രമം അവസാനിപ്പിച്ചതോടെ ഇരുവരെയും ദേബാശിഷിന്റെ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ ആശുപത്രിയിലെത്തും മുന്നേ ദേബാശിഷ് മരിച്ചിരുന്നു. സംഭവത്തില്‍ നാലുപേരെ അറസ്റ്റ് ചെയ്തതായും കേസ് അന്വേഷണം പുരോഗമിക്കുന്നതായും പൊലീസ് അറിയിച്ചു.

Top