ഐ.എ.എസ്. ഉദ്യോഗസ്ഥനെന്ന ഒരു പരിഗണനയും ലഭിക്കില്ല. . .ശ്രീറാമിനെതിരെ എംഎം മണി

തിരുവനന്തപുരം: സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയ കെ.എം ബഷീറിന്റെ അപകടമരണത്തിന് കാരണക്കാരനായ ഐഎഎസ് ഉദ്യോഗസ്ഥനെതിരെ വൈദ്യുതമന്ത്രി എംഎം മണി.

അര്‍ദ്ധരാത്രി അമിതവേഗതയില്‍ വാഹനമോടിച്ച ഐ എഎസ് ഉദ്യോഗസ്ഥനെതിരെ കൃത്യമായ അന്വേഷണം നടത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരിക തന്നെ ചെയ്യുമെന്നും അതില്‍ ഐ.എ.എസ്. ഉദ്യോഗസ്ഥനെന്ന ഒരു പരിഗണനയും ലഭിക്കില്ലെന്നും മന്ത്രി ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

കൂടാതെ മദ്യപിച്ച് വാഹനമോടിക്കുന്നത് കുറ്റകരമാണെന്നും മന്ത്രി മറ്റൊരു കുറിപ്പും ഇട്ടിരുന്നു. മദ്യപിച്ച് വാഹനമോടിക്കരുതെന്ന് അര്‍ത്ഥമുള്ള ചിത്രം ഉള്‍പ്പെടെയായിരുന്നു മന്ത്രിയുടെ പോസ്റ്റ്.

എം.എം മണിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

അര്‍ദ്ധരാത്രി അമിതവേഗതയില്‍ നിയമങ്ങളെല്ലാം തെറ്റിച്ച് നിയന്ത്രണമില്ലാതെ പാഞ്ഞുവന്ന കാറിടിച്ചാണ് മിടുക്കനും ചെറുപ്പക്കാരനുമായ സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ. മുഹമ്മദ് ബഷീറിന് ദാരുണാന്ത്യം സംഭവിച്ചത്. അപകടത്തിന് ശേഷം അതിന്റെ ഉത്തരവാദിത്തം അദ്ദേഹത്തിനൊപ്പം സഞ്ചരിച്ചിരുന്ന സുഹൃത്തായ ഒരു മഹതിയുടെ പേരില്‍ ചാര്‍ത്താനും അദ്ദേഹം ശ്രമം നടത്തിയതായാണ് വാര്‍ത്തകളില്‍ കണ്ടത്. ഇതെല്ലാം ചെയ്തിരിക്കുന്നത് ഒരു ഐ.എ.എസ്. ഉദ്യോഗസ്ഥനാണെന്നു കൂടി അറിയുമ്പോള്‍ ലജ്ജിക്കുന്നു. വാഹനമോടിക്കുമ്പോള്‍ അദ്ദേഹം വരുത്തിയ നിയമ ലംഘനങ്ങളെല്ലാം അന്വേഷിച്ച് കൃത്യമായി നിയമത്തിനു മുന്നില്‍ കൊണ്ടുവരുക തന്നെ ചെയ്യും. അതില്‍ ഐ.എ.എസ്. ഉദ്യോഗസ്ഥനെന്ന ഒരു പരിഗണനയും ലഭിക്കില്ല. അങ്ങനെ തന്നെയാണ് സര്‍ക്കാര്‍ സമീപനം.

Top