ഇടുക്കി : പാലാരിവട്ടം മേൽപാലം അഴിമതിക്കേസിൽ അരോപണവിധേയനായ മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ പരിഹസിച്ച് മന്ത്രി എം എം മണി. കമ്പിയില്ലേൽ കമ്പിയെണ്ണേണ്ടി വരുമെന്നാണ് മണിയാശാന്റെ പരിഹാസം.
കേസില്‍ മുന്‍മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് വിമർശനവുമായി മന്ത്രി രംഗത്തെത്തിയത്.
ക്രമക്കേടില്‍ ഇബ്രാഹിം കുഞ്ഞിന് വ്യക്തമായ പങ്കുണ്ടെന്ന് ഡയറക്ടര്‍ വിളിച്ച യോഗത്തില്‍ അന്വേഷണ സംഘം അറിയിച്ചിരുന്നു. ഇബ്രാഹിം കുഞ്ഞിനെയും റോഡ്‌സ് ആന്റി ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ മുന്‍ എംഡിയായിരുന്ന മുഹമ്മദ് ഹനീഷിനെയും വീണ്ടും വിശദമായി ചോദ്യം ചെയ്യാനും വിജിലന്‍സ് തീരുമാനിച്ചിട്ടുണ്ട്.
കേസിൽ ഇബ്രാഹിംകുഞ്ഞിനെതിരെ മുൻ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ് ആരോപണം ഉന്നയിച്ചിരുന്നു. കരാറുകാരന് മുൻകൂർ പണം നൽകാൻ ഉത്തരവിട്ടത് ഇബ്രാഹിം കുഞ്ഞാണെന്നും പലിശ ഈടാക്കാതെ പണം നൽകാനായിരുന്നു ഉത്തരവെന്നും ടി ഒ സൂരജ് പറഞ്ഞിരുന്നു. 8.25 കോടി രൂപ കരാറുകാരന് നൽകാനായിരുന്നു ഉത്തരവെന്നും ടി ഒ സൂരജ് വ്യക്തമാക്കി.
ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യ ഹർജിയിലായിരുന്നു ആരോപണം സൂരജ് ഇത്തരത്തിൽ ആരോപണം ഉന്നയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യാന്‍ വിജിലൻസ് തീരുമാനിച്ചത്.