പണ്ട് ദുരാചാരങ്ങള്‍ മുറുകെ പിടിച്ചിരുന്നതിന്റെ തുടര്‍ച്ചയാണ് ശബരിമലയില്‍ സംഭവിക്കുന്നത്; എം എം മണി

തിരുവനന്തപുരം: പഴയ കാലത്ത് ദുരാചാരങ്ങള്‍ മുറുകെ പിടിച്ചിരുന്നതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ ശബരിമലയില്‍ സ്ത്രീ പ്രവേശന വിഷയത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് മന്ത്രി എം എം മണി. ബി.ജെ.പി, ആര്‍.എസ്.എസ്, കോണ്‍ഗ്രസ് കൂട്ടുകെട്ട് ഒരു വിഭാഗം സ്ത്രീകളെ തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്കുന്നത് തെറ്റായിപ്പോയെന്ന് അവര്‍ മനസ്സിലാക്കുമെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

നമ്മുടെ രാജ്യത്ത് അനാചാരങ്ങളും ജാതീയമായ അടിച്ചമർത്തലും സാമൂഹ്യ തിന്മകളും രൂക്ഷമായിരിക്കുന്നു. നൂറ്റാണ്ടുകളായുള്ള ഇന്ത്യയുടെ അനുഭവം അതാണ്‌. ദുരാചാരങ്ങൾക്കെതിരെ എന്നൊക്കെ നടപടി സ്വീകരിച്ചിട്ടുണ്ടോ അന്നൊക്കെ അതിനെതിരെ പ്രതിലോമകരമായ എതിർപ്പ് ഉയർന്നു വന്നിട്ടുണ്ട്. ഭർത്താവിന്റെ ചിതയിൽ ഭാര്യ ചാടി മരിക്കണമെന്ന പ്രാകൃതമായ ‘സതി’ സമ്പ്രദായം ഇന്ത്യയിൽ‍ നിലനിന്നിരുന്നു. ഇത് നിരോധിച്ചപ്പോൾ പതിനായിരക്കണക്കിനു സ്‌ത്രീകൾ‍ നിരോധനത്തിനെതിരെ രംഗത്ത് വന്ന കാര്യം ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. മാറ് മറയ്ക്കുന്ന സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതിയപ്പോൾ അതിനെതിരെയും ഒരു വിഭാഗം സ്ത്രീകളിൽ നിന്നു തന്നെ പ്രതിഷേധം ഉയർന്നു വന്നിട്ടുണ്ട്. കേരളത്തിൽ ‘മുലക്കരം’ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അതിനെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ടെന്നും ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ദളിത് – പിന്നോക്ക വിഭാഗങ്ങൾക്ക് വഴി നടക്കാനുള്ള സ്വാതന്ത്ര്യം ഇല്ലായിരുന്നു. അതുപോലെ തന്നെ ഇവർക്ക് ക്ഷേത്ര പ്രവേശനം അനുവദിച്ചിരുന്നില്ല. അതിനെതിരെയാണ് ശ്രീ നാരായണ ഗുരു അരുവിപ്പുറത്ത് പ്രതിഷ്ഠ നടത്തിയത്. മേൽപ്പറഞ്ഞ അനാചാരങ്ങൾക്കെതിരെ വൻ സമരങ്ങളും, പോരാട്ടങ്ങളും ഉണ്ടായതിനെത്തുടർന്ന് നിലനിന്നിരുന്ന അനാചാരങ്ങൾക്കെതിരെ നിയമനിർമ്മാണങ്ങൾ നടന്നു. അപ്പോഴും അതിന്റെ ഗുണഭോക്താക്കളിൽ‍‍ ഒരു വിഭാഗം പ്രതിഷേധിച്ച ചരിത്രവും ഉണ്ട്. അത്തരം പ്രതിഷേധങ്ങൾ തെറ്റായിപ്പോയെന്ന്‍ കാലം തെളിയിച്ചു കഴിഞ്ഞു.

പഴയ കാലത്ത് ദുരാചാരങ്ങൾ മുറുകെ പിടിച്ചിരുന്നതിന്റെ തുടർച്ചയാണ് ഇപ്പോൾ ശബരിമലയിൽ സ്ത്രീ പ്രവേശന വിഷയത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതും, ബി.ജെ.പി.–ആർ.എസ്.എസ്.–കോൺഗ്രസ് കൂട്ടുകെട്ട് ഒരു വിഭാഗം സ്ത്രീകളെ തെറ്റിദ്ധരിപ്പിച്ച്‌ തെരുവിലിറക്കുന്നതും. ഇത് തെറ്റായിപ്പോയെന്ന് ഇവർ മനസ്സിലാക്കും. ഇതും കാലം തെളിയിക്കും.

Top