ഇടുക്കി അണക്കെട്ട്: ചിലര്‍ യാതൊരു ഉളുപ്പും കൂടാതെ നുണ പ്രചരിപ്പിക്കുകയാണെന്ന് മന്ത്രി എംഎം മണി

കട്ടപ്പന : ഇടുക്കി അണക്കെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട് നുണപ്രചാരണം നടത്തുന്നവരെ പറ്റിയാണ് ആശങ്കയുള്ളതെന്ന് മന്ത്രി എം.എം മണി. യാതൊരു ഉളുപ്പും കൂടാതെ നുണ പ്രചരിപ്പിക്കുവാന്‍ കാണിക്കുന്ന ഈ ഉത്സാഹം ഒരു തരം സാമൂഹികജീര്‍ണതയാണെന്ന് മന്ത്രി ഫേയ്‌സ് ബുക്കില്‍ കുറിച്ചു.

ഒറ്റപ്പെട്ടതെങ്കിലും ഇത്തരം ജീര്‍ണതകളും ഈ സര്‍ക്കാര്‍ പരിഹരിച്ചുകൊള്ളുമെന്നും മന്ത്രി വ്യക്തമാക്കി.

ഫേയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ

ജലം സംഭരിക്കുവാനും സംഭരണശേഷിയോട് അടുത്ത് വരുമ്പോള്‍ അധികജലം തുറന്ന്
കളയുവാനുമുള്ള സുരക്ഷാസജ്ജീകരണങ്ങളുമൊക്കെ ആയിട്ടാണ് ഇടുക്കി
അണക്കെട്ടുള്‍പ്പടെയുള്ള എല്ലാ ആധുനിക അണക്കെട്ടുകളും രൂപകല്പന
ചെയ്തിരിക്കുന്നത്. ജലനിരപ്പ് ഇനിയും ഉയരുകയാണെങ്കില്‍ മാത്രമേ അണക്കെട്ട്
തുറക്കേണ്ട ആവശ്യമുയരുന്നുള്ളൂ..

അണക്കെട്ട് തുറന്നുവിടുമ്പോള്‍ അതുമായി ബന്ധപ്പെട്ട ചാലുകളിലും മറ്റ്
ജലാശയങ്ങളിലും സാധാരണയിലേക്കാള്‍ ജലനിരപ്പ് ഉയരും. ഈ പ്രത്യേകസാഹചര്യത്തെ
നേരിടുവാനുള്ള എല്ലാ തയ്യാറെടുപ്പുകളും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും
ചെയ്തിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ ജാഗ്രതയോടെ പെരുമാറുകയും,
ഗൗരവത്തോടെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുകയും ചെയ്യുക എന്നതാണ് മലയാളികളുടെ
ഒരു പൊതുസവിശേഷത. ഈ പ്രത്യേകസാഹചര്യത്തെ കേരളസമൂഹം ഒറ്റക്കെട്ടായി
നിന്നുകൊണ്ട് നേരിടുമെന്നും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുമായി
സഹകരിക്കുമെന്ന് തന്നെയാണ് ഉത്തമബോധ്യം. വ്യക്തിപരമായി അക്കാര്യത്തില്‍ ആശങ്കകളൊന്നുമില്ല.

എന്നാല്‍, ഇടുക്കി അണക്കെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട് നുണപ്രചാരണം
നടത്തുന്നവരെ പറ്റിയാണ് ആശങ്കയുള്ളത്. യാതൊരു ഉളുപ്പും കൂടാതെ നുണ
പ്രചരിപ്പിക്കുവാന്‍ കാണിക്കുന്ന ഈ ഉത്സാഹം ഒരു തരം സാമൂഹികജീര്‍ണതയാണ്.
ഒറ്റപ്പെട്ടതെങ്കിലും ഇത്തരം ജീര്‍ണതകളും ഈ സര്‍ക്കാര്‍ പരിഹരിച്ചുകൊള്ളും.

Top